ഷാർജ : വ്യാജ ഹോൾസെയിൽ ഐഫോൺ ഇടപാടിലൂടെ അറബ് സ്വദേശിയായ വ്യവസായിൽ നിന്ന് 6,92,000 ദിർഹം (ഏകദേശം 1.5 കോടിയിലധികം രൂപ) തട്ടിയെടുത്ത കേസിൽ പ്രതിക്ക് ഷാർജ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു. പണം കൈപ്പറ്റിയ ശേഷം ഫോണുകൾ നൽകാതെ വഞ്ചിച്ചതിനാണ് ജൂലൈ 16-ന് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി കേസ് സിവിൽ കോടതിയിലേക്ക് റഫർ ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.
തനിക്ക് മൊബൈൽ ഫോൺ വ്യാപാരമുണ്ടെന്നും 160 ഐഫോൺ 17 പ്രോ മാക്സ് ഫോണുകൾ നൽകാമെന്നും വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയെടുത്തത്. ഷാർജ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ എമിറേറ്റ്സ് പോസ്റ്റിന് സമീപം വെച്ച് ലാപ്ടോപ്പ് ബാഗിലാക്കി കൊണ്ടുവന്ന പണം കൈപ്പറ്റിയ ശേഷം, ഫോണുകൾ എടുത്തു വരാമെന്ന് പറഞ്ഞ് പ്രതി മുങ്ങുകയായിരുന്നു. പിന്നീട് പണം മാറ്റുന്നതിനായി വാട്സ്ആപ്പിലൂടെ തെറ്റായ ലൊക്കേഷൻ അയച്ചു നൽകി ഇയാൾ ഇരയെ പറ്റിക്കുകയും ചെയ്തു. എന്നാൽ പ്രതിക്ക് ലൈസൻസുള്ള കടയോ ആവശ്യമായ ഫോണുകളോ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതൊരു സാധാരണ ബിസിനസ്സ് തർക്കമല്ലെന്നും ആസൂത്രിതമായ സാമ്പത്തിക തട്ടിപ്പാണെന്നും കോടതി നിരീക്ഷിച്ചു.