ദുബായ് : ദുബായ് നഗരം കാണണമെന്ന ആഗ്രഹം സാധിക്കാത്തതിൽ വിഷമിച്ച് കരഞ്ഞ മിലാൻ എന്ന കെനിയൻ ബാലന്റെ സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മിലാനും സുഹൃത്ത് ക്രിസ്റ്റഫറും ദുബായിൽ എത്തിയത്. കുട്ടികൾ ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആസ്വദിച്ചു കാണുന്നതിന്റെ മനോഹരമായ വീഡിയോ ഷെയ്ഖ് ഹംദാൻ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചു.
ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടമായ ബുർജ് ഖലീഫ, ദുബായ് ഫൗണ്ടൻ, മിറാക്കിൾ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ, ഗ്രീൻ പ്ലാനറ്റ് തുടങ്ങിയ ദുബായുടെ വിസ്മയക്കാഴ്ചകൾ കുട്ടികൾ ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. “എന്റെ കൊച്ചു സുഹൃത്തുക്കളായ മിലാന്റെയും ക്രിസ്റ്റഫറിന്റെയും സന്തോഷം കാണുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ദുബായ് സന്ദർശനവും ഇവിടുത്തെ കാഴ്ചകളും നിങ്ങൾ ആസ്വദിച്ചുവെന്നും ഈ യാത്രയിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ നിങ്ങൾ കൂടെക്കൂട്ടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു,” എന്ന ഹൃദ്യമായ സന്ദേശത്തോടെയാണ് ഷെയ്ഖ് ഹംദാൻ വീഡിയോ പങ്കുവെച്ചത്.
മേയ് ഒന്നിനാണ് കെനിയൻ സ്വദേശിയായ മിലാൻ ദുബായ് കാണാൻ വേണമെന്ന് പറഞ്ഞ് കരയുന്ന വീഡിയോ അമ്മ മരിയ ന്യാംബാനെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ദുബായ് ഒരു ‘ഗ്രഹം’ പോലെയാണെന്നും അവിടെ പോകണമെന്നുമായിരുന്നു കുട്ടിയുടെ ആവശ്യം. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഷെയ്ഖ് ഹംദാൻ അന്ന് തന്നെ ഇത് റീപോസ്റ്റ് ചെയ്യുകയും, കുട്ടിയെ ദുബായിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് താൻ ഉടൻ തന്നെ ഈ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ആ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്.