ദുബായ് : യുഎഇയിലെ ലക്ഷ്വറി റീട്ടെയ്ൽ മേഖല കേവലം ആഡംബര ഉത്പന്നങ്ങൾ വിൽക്കുന്നതിനപ്പുറം ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ‘അനുഭവങ്ങൾ’ (Experiences) സമ്മാനിക്കുന്ന രീതിയിലേക്ക് മാറുന്നതായി സാവില്സിന്റെ (Savills) ആഗോള ലക്ഷ്വറി റീട്ടെയ്ൽ റിപ്പോർട്ട്. പുതിയ ആഡംബര കടകൾ തുറക്കുന്നത് ആഗോളതലത്തിൽ കുറയുമ്പോഴും, ദുബായ് ഉൾപ്പെടെയുള്ള യുഎഇ നഗരങ്ങളിലേക്ക് വൻകിട ബ്രാൻഡുകൾ ഇപ്പോഴും ആകർഷിക്കപ്പെടുന്നുണ്ട്. വിനോദസഞ്ചാരികളുടെ വർദ്ധനവും അതിസമ്പന്നരുടെ (HNWIs) കുടിയേറ്റവുമാണ് ഇതിന് കാരണം.
ആഡംബര ഉത്പന്നങ്ങളുടെ ആഗോള വിപണിയിൽ നേരിയ ഇടിവുണ്ടായപ്പോഴും ട്രാവൽ, ഫൈൻ ഡൈനിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ ലക്ഷ്വറി അനുഭവങ്ങൾക്കായി അതിസമ്പന്നർ നടത്തുന്ന ചിലവഴിക്കൽ 260 ബില്യൺ യൂറോയായി ഉയർന്നു. ഈ മാറ്റം ഉൾക്കൊണ്ട് വൻകിട ബ്രാൻഡുകൾ ഹോട്ടലുകൾ, ബ്രാൻഡഡ് റെസിഡൻസുകൾ എന്നിവയുമായി ചേർന്ന് റീട്ടെയ്ൽ രംഗം വികസിപ്പിക്കുകയാണെന്ന് സാവിൽസ് മിഡിൽ ഈസ്റ്റ് അസോസിയേറ്റ് ഡയറക്ടർ തിയ റോവ് പറഞ്ഞു. മികച്ച റീട്ടെയ്ൽ സ്ഥലങ്ങളുടെ കുറവ് നേരിടുന്ന 2026-ൽ, പുതിയ കടകൾ തുറക്കുന്നതിനേക്കാൾ ഉപഭോക്താക്കൾക്ക് മികച്ച ലൈഫ്സ്റ്റൈൽ അനുഭവങ്ങൾ നൽകാനാണ് ബ്രാൻഡുകൾ മുൻഗണന നൽകുന്നത്.
Raneesha Nizar
വാടകക്കാർക്ക് വൻ ആശ്വാസമായി ദുബായിൽ ‘ഫ്ലെക്സി റെന്റ്’ പദ്ധതി; ഇനി മാസം തോറും വാടക നൽകാം
ദുബായ് : ദുബായിലെ വാടകക്കാർക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി പുത്തൻ ‘ഫ്ലെക്സി റെന്റ്’ (Flexi Rent) പദ്ധതി പ്രഖ്യാപിച്ച് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് (DLD). ഇതനുസരിച്ച് പരമ്പരാഗതമായി വർഷത്തിൽ 3 അല്ലെങ്കിൽ 4 ചെക്കുകളായി വാടക നൽകുന്നതിന് പകരം, വാടകക്കാർക്ക് അവരുടെ സൗകര്യപ്രദമായ രീതിയിൽ പ്രതിമാസമോ (Monthly), മൂന്ന് മാസത്തിലൊരിക്കലോ (Quarterly), ആറ് മാസത്തിലൊരിക്കലോ (Semi-annual) ഉള്ള പേയ്മെന്റ് പ്ലാനുകൾ തിരഞ്ഞെടുക്കാം. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ചെക്കുകൾ എന്നിവ വഴി പണം അടയ്ക്കാനും സാധിക്കും.
വാടക തുകയിൽ മാറ്റമുണ്ടാകില്ലെങ്കിലും അത് തുല്യ ഗഡുക്കളായി വിഭജിച്ചു നൽകാം. ഉദാഹരണത്തിന്, 3 മാസത്തേക്ക് 20,000 ദിർഹം നൽകിയിരുന്ന ഒരാൾക്ക് ഇനി മുതൽ പ്രതിമാസം 5,000 ദിർഹം വീതം നൽകാം. നിലവിൽ വാസൽ പ്രോപ്പർട്ടീസ്, ദിയാർ, റോക്കി റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ ദുബായിലെ 12 പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുമായി ചേർന്നാണ് ഡിഎൽഡി ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ കമ്പനികളുടെ കീഴിൽ താമസിക്കുന്നവർക്കും പുതിയതായി വാടകയ്ക്കെടുക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. കൂടാതെ, പേയ്മെന്റ് പ്ലാനുകളിൽ മാറ്റം വരുത്തുമ്പോൾ ഈടാക്കിയിരുന്ന അധിക ഫീസുകളും അതോറിറ്റി ഒഴിവാക്കിയിട്ടുണ്ട്.
ഇത്തിഹാദ് റെയിൽ യാത്രാ സർവീസ് ജൂൺ 30-ന് ആരംഭിക്കുന്നു; ചരിത്രയാത്രയ്ക്ക് ഒരുങ്ങി യുഎഇ നിവാസികൾ
അബുദാബി : യുഎഇ ഒട്ടാകെ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘ഇത്തിഹാദ് റെയിൽ’ (Etihad Rail) പാസഞ്ചർ സർവീസ് ജൂൺ 30 ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നു. എമിറേറ്റുകൾ തമ്മിലുള്ള യാത്ര സുഗമമാക്കുന്ന ഈ ചരിത്ര റെയിൽവേ പദ്ധതിയുടെ ആദ്യ ദിന യാത്രക്കാരാകാൻ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള നിരവധി യുഎഇ നിവാസികളാണ് ഇതിനകം തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. ദീർഘദൂര ഡ്രൈവിംഗിന്റെ ക്ഷീണമില്ലാതെ കുടുംബങ്ങളെ സന്ദർശിക്കാനും, ട്രാഫിക് കുരുക്കുകൾ ഒഴിവാക്കാനും പുതിയ ട്രെയിൻ സർവീസ് സഹായിക്കുമെന്ന് യാത്രക്കാർ പ്രതികരിച്ചു.
1989 മുതൽ യുഎഇയിൽ താമസിക്കുന്ന അജ്മാനിൽ നിന്നുള്ള ഗോൾഡൻ വിസ ലഭിച്ച പ്രയാഗ സുരേഷ് (66) എന്ന മലയാളി വനിതയും ഭർത്താവും ഫുജൈറയിൽ നിന്നും അബുദാബിയിലേക്കുള്ള ഈ ആദ്യ യാത്രയുടെ ഭാഗമാകാൻ ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ ചരിത്ര വളർച്ചയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് ഇവർ പറഞ്ഞു. അടുത്തിടെ 9 ദിവസത്തെ ട്രാൻസ്-സൈബീരിയൻ ട്രെയിൻ യാത്ര പൂർത്തിയാക്കിയ ഇവർക്ക് യുഎഇയിലെ ആദ്യ ട്രെയിൻ യാത്ര ഇരട്ടി മധുരമാണ്. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ വലിയ തിരക്കാണ് ഇത്തിഹാദ് റെയിലിൽ പ്രതീക്ഷിക്കുന്നത്.
ദുബായ് : കടൽ മാർഗ്ഗമുള്ള വിനോദസഞ്ചാരവും യാത്രാസൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പുതിയ ‘ദുബായ് സീ ഗസ്റ്റ് പിക്ക് അപ്പ് ആൻഡ് ഡ്രോപ്പ്’ (Dubai Sea Guests Pick-Up and Drop-Off) പദ്ധതി പ്രഖ്യാപിച്ച് പോർട്ട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ. ദുബായ് മാരിടൈം അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ബോട്ടുകളിലെയും വിദേശ ലക്ഷ്വറി ബോട്ടുകളിലെയും (Yachts) യാത്രക്കാർക്ക് വിവിധ കടൽത്തീരങ്ങൾക്കിടയിൽ സുഗമമായി യാത്ര ചെയ്യാൻ ഈ സേവനം സഹായിക്കും.
പോർട്ട് റാഷിദ്, ജുമൈറ 1, ദുബായ് ഹാർബർ, ജെഎ ഹോട്ടൽ മറീനകൾ വഴി ഈ സേവനം 24 മണിക്കൂറും ലഭ്യമാകും. നിലവിൽ അതോറിറ്റിക്ക് കീഴിൽ 3,491 സ്വകാര്യ ബോട്ടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ലക്ഷ്വറി ബോട്ടുകൾക്കായി 4,214 ബർത്തുകളുള്ള 20 മറീനകളും ദുബായിലുണ്ട്. സന്ദർശകർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകുന്നതിലൂടെ ആഗോള മറൈൻ ടൂറിസം രംഗത്ത് ദുബായുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്ന് മാരിടൈം എക്സലൻസ് ഡയറക്ടർ മുഹമ്മദ് നഭാൻ വ്യക്തമാക്കി.
അൽ ഐൻ : നെഞ്ചിലും വയറ്റിലും ബാധിച്ച ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഷ്ടപ്പെട്ടിരുന്ന 60 വയസ്സുള്ള രോഗിക്ക് വിജയകരമായി സങ്കീർണ്ണ മൾട്ടി-സ്റ്റേജ് ശസ്ത്രക്രിയ പൂർത്തിയാക്കി അൽ ഐനിലെ ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് മെഡിക്കൽ സിറ്റി (STMC) ഡോക്ടർമാർ. ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സർജന്മാർ, തൊറാസിക് വിദഗ്ധർ, തീവ്രപരിചരണ വിഭാഗം, ഇന്റർവെൻഷണൽ റേഡിയോളജി ടീമുകൾ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് അത്യാധുനിക ലാപ്രോസ്കോപ്പിക്, തൊറാസിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത്.
വർഷങ്ങളായി രോഗിയുടെ ശ്വസനപ്രക്രിയയെയും ശാരീരിക ചലനങ്ങളെയും ബാധിച്ച സങ്കീർണ്ണമായ ആന്തരിക തകരാറുകളാണ് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പരിഹരിച്ചത്. ആദ്യഘട്ടത്തിൽ വയറ്റിലെ ആന്തരിക തകരാറുകൾ പരിഹരിച്ച് അവയവങ്ങളെ അവയുടെ സ്വാഭാവിക സ്ഥാനത്തേക്ക് മാറ്റുകയും, രണ്ടാം ഘട്ടത്തിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള തൊറാസിക് സർജറിയും നടത്തി. പ്യുവർ ഹെൽത്തിന്റെ (PureHealth) കീഴിലുള്ള യുഎഇയിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ നെറ്റ്വർക്കായ ‘സെഹ’ (SEHA) ആണ് ഈ നേട്ടം പുറത്തുവിട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണവും ഫിസിയോതെറാപ്പിയും പൂർത്തിയാക്കിയ രോഗി പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തി.
യുഎഇയിൽ ചൂട് 46 ഡിഗ്രിയിലെത്തും; ചില പ്രദേശങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യത
ദുബായ് : രാജ്യത്ത് താപനില ഉയർന്ന തോതിൽ തുടരുമ്പോഴും ഫുജൈറ ഉൾപ്പെടെയുള്ള യുഎഇയുടെ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലേക്കും മഴ വ്യാപിച്ചേക്കാം. അബുദാബിയിലും ഷാർജയിലും 44 ഡിഗ്രിയും ദുബായിൽ 45 ഡിഗ്രിയുമായിരിക്കും ഇന്നത്തെ കൂടിയ താപനില. അൽ ഐൻ, ലിവ എന്നിവിടങ്ങളിൽ ചൂട് 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. മഴ കാരണം ഫുജൈറയിലാണ് ഇന്ന് ഏറ്റവും കുറഞ്ഞ താപനില (38 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തുക.
തീരദേശങ്ങളിൽ ശക്തമായ കാറ്റിനും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുള്ളതിനാൽ റോഡുകളിൽ കാഴ്ചപരിധി കുറഞ്ഞേക്കാം. തുറസ്സായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു. ഒമാൻ കടലിനെ അപേക്ഷിച്ച് അറേബ്യൻ ഗൾഫ് ഇന്ന് പൊതുവെ ശാന്തമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
‘മേയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ പ്രതിനിധികളെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
യുഎഇ : അബുദാബിയിൽ നടന്ന അഞ്ചാമത് ‘മേയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ (Make it in the Emirates) ഫോറത്തിന്റെ പ്രതിനിധി സംഘത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ദേശീയ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിലും പുതിയ വ്യവസായ പങ്കാളിത്തങ്ങൾ വളർത്തുന്നതിലും ഈ കൂട്ടായ്മ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, തന്ത്രപ്രധാന വ്യവസായങ്ങൾ പ്രാദേശികവത്കരിക്കുക, സ്വദേശി പ്രതിഭകളെ വളർത്തിയെടുക്കുക എന്നിവയിലൂടെ വ്യവസായ മേഖലയെ വികസിപ്പിക്കുന്നത് യുഎഇയുടെ ഭാവി ദർശനങ്ങളുടെ പ്രധാന തൂണാണെന്ന് പ്രസിഡന്റ് ചടങ്ങിൽ അടിവരയിട്ടു പറഞ്ഞു.
ഷാർജ : ഷാർജയിലെ പോലീസ്, സിവിൽ ഡിഫൻസ്, പോലീസ് അക്കാദമി എന്നിവിടങ്ങളിലെ 1,519 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം അനുവദിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഇതിൽ എട്ട് മുതിർന്ന ഉദ്യോഗസ്ഥരെ മേജർ ജനറൽ പദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്. കൂടാതെ, ഉദ്യോഗസ്ഥരുടെ വിദ്യഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി സൈനിക റാങ്ക് ഘടനയിലും, സൈബർ കുറ്റകൃത്യങ്ങൾ തടയൽ, എയർപോർട്ട്-തീരദേശ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനായി സംഘടനാ ഘടനയിലും ഭരണാധികാരി സുപ്രധാന ഭേദഗതികൾ വരുത്തി.
അബുദാബി : ഖത്തറിലെ റാസ് ലഫാൻ വ്യാവസായിക മേഖലയിലുണ്ടായ ഫാക്ടറി അപകടത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും അനുശോചനം രേഖപ്പെടുത്തി യുഎഇ സുപ്രീം കൗൺസിൽ അംഗങ്ങളും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിക്ക് അയച്ച പ്രത്യേക സന്ദേശങ്ങളിലൂടെയാണ് ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ ഭരണാധികാരികളും അവരുടെ കിരീടാവകാശികളും ദുഃഖം രേഖപ്പെടുത്തിയത്. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഭരണാധികാരികൾ ആശംസിച്ചു.
ഷാർജ : ബുധനാഴ്ച രാവിലെ ഷാർജയിൽ നിന്നും ദുബായിലേക്ക് പോകുന്ന പ്രധാന ഹൈവേകളിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. എമിറേറ്റ്സ് റോഡ്, ഷെഖ് മുഹമ്മദ് ബിൻ സായിദ് (SMBZ) റോഡ്, അൽ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിലാണ് യാത്രക്കാർ വലിയ താമസം നേരിട്ടത്. വേനൽക്കാലത്ത് കനത്ത ചൂട് കാരണം വാഹനം വഴിയിൽ കേടാകുന്നത് ഒഴിവാക്കാൻ, ദീർഘദൂര യാത്രയ്ക്ക് മുൻപ് വാഹനം കൃത്യമായി പരിശോധിക്കണമെന്ന് ദുബായ് പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.