ദുബൈ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായതോടെ ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇറാന്റെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വലിയ രീതിയിൽ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. കുവൈറ്റ്, ഒമാൻ, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ യുഎഇ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഭീഷണികൾ രാജ്യത്തിന്റെ അതിർത്തിക്ക് പുറത്തുവെച്ച് തന്നെ വിജയകരമായി തടഞ്ഞതായി യുഎഇ അധികൃതർ വ്യക്തമാക്കി. സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 3 ശതമാനത്തിലധികം വർദ്ധിച്ച് ബാരലിന് 78.50 ഡോളറിലെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യോമപാതയിലെ മാറ്റങ്ങൾ കാരണം വിമാന സർവീസുകളിൽ സമയമാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ എയർലൈൻ നിർദ്ദേശങ്ങൾ പരിശോധിക്കണമെന്നും ഔദ്യോഗിക സുരക്ഷാ അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ പ്രവാസികളോട് അഭ്യർത്ഥിച്ചു.
UAEDefense
അബുദാബി : ഇറാനിൽ നിന്നുള്ള രണ്ട് ഡ്രോണുകളെ യുഎഇ വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമായാണ് ഇതും കണക്കാക്കപ്പെടുന്നത്. ഇത്തരം പ്രകോപനങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ 551 ബാലിസ്റ്റിക് മിസൈലുകളും, 29 ക്രൂയിസ് മിസൈലുകളും, 2265 ഡ്രോണുകളും യുഎഇ പ്രതിരോധ സേന തടയുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ നടന്ന ആക്രമണങ്ങളിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയുണ്ടായിട്ടില്ല. എന്നാൽ ഇറാൻ ആക്രമണം തുടങ്ങിയ കാലം മുതൽ ഇതുവരെ രണ്ട് സ്വദേശി സൈനികരും യുഎഇ സായുധ സേനയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഒരു മൊറോക്കൻ പൗരനും വീരമൃത്യു വരിച്ചു. ഇതുകൂടാതെ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ, ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 10 സാധാരണക്കാർക്കും ഈ കാലയളവിൽ ജീവൻ നഷ്ടമായിട്ടുണ്ട്.
ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ വിവിധ രാജ്യക്കാരായ 230 പേർക്ക് പരിക്കേറ്റതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യുഎഇ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, കൊമോറോസ്, തുർക്കി, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർദാൻ, പലസ്തീൻ, ഘാന, ഇന്തോനേഷ്യ, സ്വീഡൻ, ടുണീഷ്യ, മൊറോക്കോ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിക്കേറ്റത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സൈന്യം സജ്ജമാണെന്നും ജനങ്ങളുടെയും ദേശീയ സമ്പത്തിന്റെയും സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിരോധ മന്ത്രാലയം ആവർത്തിച്ചു.
യുഎഇ സായുധ സേനയ്ക്ക് ഇന്ന് 50-ാം വാർഷികം; സൈനികരുടെ ത്യാഗത്തെയും അർപ്പണബോധത്തെയും പ്രശംസിച്ച് ഭരണാധികാരികൾ.
അബുദാബി : യുഎഇ സായുധ സേന ഏകീകരണത്തിന്റെ അമ്പതാം വാർഷിക വേളയിൽ സൈന്യത്തിന് ആദരവും അഭിനന്ദനങ്ങളുമായി രാജ്യത്തെ ഉന്നത ഭരണാധികാരികൾ രംഗത്തെത്തി. രാജ്യത്തിന്റെ സുരക്ഷയുടെയും സ്ഥിരതയുടെയും ഐക്യത്തിന്റെയും നെടുംതൂണായ സായുധ സേനയുടെ ഈ അർദ്ധ സെഞ്ച്വറി ആഘോഷം ദേശീയ കരുത്തിന്റെ അടയാളമാണെന്ന് നേതാക്കൾ വിശേഷിപ്പിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി രാജ്യം കൈവരിച്ച നേട്ടങ്ങളുടെ കാവലാളായി സൈന്യം നിലകൊള്ളുന്നതിനെ അവർ പ്രശംസിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ (X) സൈനികർക്ക് ആശംസകൾ നേർന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി അശ്രാന്തമായി പരിശ്രമിക്കുന്ന ധീരരായ സ്ത്രീപുരുഷന്മാരോടുള്ള തന്റെ ആഴമായ നന്ദി അദ്ദേഹം രേഖപ്പെടുത്തി. സൈനികരുടെ അചഞ്ചലമായ അർപ്പണബോധവും ത്യാഗവും യുഎഇയെ സ്വന്തം വീടായി കാണുന്ന ഓരോരുത്തർക്കും അനന്തമായ അഭിമാനത്തിന് കാരണമാണെന്നും ചരിത്രത്തിലെ ഈ സുപ്രധാന നിമിഷത്തിൽ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സായുധ സേനയുടെ സുവർണ്ണ ജൂബിലിയിൽ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ആശംസകൾ അറിയിച്ചു. കഴിഞ്ഞ അമ്പത് വർഷം അഭിമാനത്തിന്റേതാണെന്നും യുഎഇയുടെ ദേശീയ പതാക സംരക്ഷിക്കാൻ സ്വയം സമർപ്പിച്ച സൈനികരാണ് രാജ്യത്തിന്റെ കവചവും നട്ടെല്ലുമെന്നും അദ്ദേഹം പറഞ്ഞു. ധീരമായ ഈ ചരിത്രം ആഘോഷിക്കുമ്പോൾ തന്നെ കൂടുതൽ ശക്തവും അഭിമാനകരവുമായ ഒരു ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ രാജ്യം മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.