ദുബായ് : അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ യുഎഇയിൽ ഓഗസ്റ്റ് മാസത്തിലെ ഇന്ധനവില വീണ്ടും ഉയർന്നേക്കുമെന്ന് സൂചന. കഴിഞ്ഞ ജൂലൈയിൽ ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായി പെട്രോൾ, ഡീസൽ നിരക്കുകളിൽ കുറവ് വരുത്തിയിരുന്നെങ്കിലും, മിഡിൽ ഈസ്റ്റിലെ പുതിയ സുരക്ഷാ ആശങ്കകളും സൗദി ടാങ്കറുകൾക്ക് നേരെ ആക്രമണ ഭീഷണിയുണ്ടായെന്ന വാർത്തകളും എണ്ണവിപണിയെ വീണ്ടും പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. അബുദാബിയുടെ മർബൻ ക്രൂഡ് വില 15 ശതമാനത്തോളം ഉയർന്ന് ബാരലിന് 105.40 ഡോളറിലെത്തിയപ്പോൾ അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് 100.78 ഡോളറിലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
പ്രതിമാസ ശരാശരി എണ്ണവിലയുടെ അടിസ്ഥാനത്തിലാണ് യുഎഇ ഇന്ധനവില നിർണ്ണയ സമിതി അടുത്ത മാസത്തെ നിരക്കുകൾ പ്രഖ്യാപിക്കുന്നത്. ജൂലൈ അവസാന വാരത്തിലും എണ്ണവില ബാരലിന് 95 മുതൽ 100 ഡോളർ വരെയുള്ള ഉയർന്ന നിലവാരത്തിൽ തുടരുകയാണെങ്കിൽ ഓഗസ്റ്റിൽ വാഹന ഉടമകൾക്ക് ഇന്ധനച്ചെലവ് വർദ്ധിക്കാൻ സാധ്യതയേറെയാണ്. അതേസമയം, നിലവിലുണ്ടായ ഈ വിലവർദ്ധനവ് താൽക്കാലികമാണെന്നും ക്രൂഡ് ഓയിൽ വില 80-85 ഡോളർ നിരക്കിലേക്ക് തിരികെ താഴുകയാണെന്നും വന്നാൽ ഓഗസ്റ്റിൽ നിലവിലുള്ള നിരക്കുകളിൽ വലിയ മാറ്റമുണ്ടായേക്കില്ലെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.