യുഎഇ : ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലേക്ക് വരുന്ന ലൈവ് സ്റ്റോക്ക് (കന്നുകാലികൾ) ബലിമൃഗങ്ങൾ എന്നിവയുടെ സുരക്ഷയും ലഭ്യതയും ഉറപ്പുവരുത്താൻ പൂർണ്ണ സജ്ജമാണെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) അറിയിച്ചു. രാജ്യത്തെ ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനായി അതിർത്തികളിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പകർച്ചവ്യാധികളോ മറ്റ് രോഗങ്ങളോ ഇല്ലാത്ത ആരോഗ്യവാനായ മൃഗങ്ങൾ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ പ്രത്യേക വെറ്ററിനറി സംഘം അതിർത്തികളിൽ 24 മണിക്കൂറും പരിശോധന നടത്തും. ഇന്റർനാഷണൽ ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഈ ലബോറട്ടറി പരിശോധനകൾ.
ഈ വർഷം ജനുവരി മുതൽ മേയ് പകുതി വരെ 6,64,308-ലധികം ആട്, പശു, ഒട്ടകം എന്നിവ യുഎഇയിലെ വിവിധ അതിർത്തികൾ വഴി എത്തിച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മർവാൻ അബ്ദുള്ള അൽ സാബി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (5,55,862) ഇറക്കുമതിയിൽ 19.51% വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പെരുന്നാൾ വിപണിയിലെ വർദ്ധിച്ച ആവശ്യം കണക്കിലെടുത്ത് സുരക്ഷിതമായ കന്നുകാലി വിതരണം ഉറപ്പാക്കാൻ പരിശോധനകൾ ഇനിയും കർശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.