ദുബായ് : നഗരം ഉറങ്ങിക്കിടക്കുമ്പോഴും അതിരാവിലെ സുബഹി നമസ്‌കാരത്തിന് ശേഷം അഹമ്മദ് എന്ന യുവാവ് തൻ്റെ കാറിൽ 5 കിലോ തൂക്കമുള്ള പൂച്ചഭക്ഷണ ബാഗുകളുമായി അൽ ത്വാർ പാർക്കിലേക്ക് തിരിച്ചിരിക്കും. അവിടെ തന്നെയുറ്റുനോക്കി നിൽക്കുന്ന നൂറ്റൻപതിലധികം തെരുവ് പൂച്ചകൾക്ക് ഭക്ഷണം നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങാതെ തുടരുന്ന ഈ ദിനചര്യയ്ക്കായി പ്രതിമാസം 5,000 ദിർഹത്തിലധികമാണ് അഹമ്മദ് സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിക്കുന്നത്.
അഹമ്മദിനെപ്പോലെ ദുബായുടെ വിവിധ ഭാഗങ്ങളിൽ തെരുവ് പൂച്ചകളെ സംരക്ഷിക്കുന്നതിനായി പ്രതിമാസം പതിനായിരക്കണക്കിന് ദിർഹം ചെലവഴിക്കുന്ന നിരവധി നിസ്വാർത്ഥരായ താമസക്കാരുണ്ട്. ദുബായിൽ താമസിക്കുന്ന ജെയിംസും ഭാര്യയും അടങ്ങുന്ന സംഘം പ്രതിമാസം 10,000 ദിർഹത്തോളമാണ് തെരുവ് പൂച്ചകളുടെ ഭക്ഷണം, ചികിത്സ, വാക്സിനേഷൻ, വന്ധ്യംകരണം (TNVR) എന്നിവയ്ക്കായി മാറ്റിവെക്കുന്നത്. അസുഖം ബാധിച്ച ഒരു പൂച്ചയുടെ ചികിത്സയ്ക്കായി മാത്രം അടുത്തിടെ 4,000 ദിർഹത്തോളം ചെലവായിട്ടുണ്ടെന്ന് ജെയിംസ് പറയുന്നു.
വാട്‌സ്ആപ്പ് കൂട്ടായ്മകൾ വഴിയാണ് ഇവർ പരസ്പരം ഏകോപിപ്പിച്ച് ചികിത്സയും ഭക്ഷണവും ആവശ്യമുള്ള പൂച്ചകളെ കണ്ടെത്തുന്നതും പരിചരിക്കുന്നതും. വളർത്തുമൃഗങ്ങളെ വിലകൊടുത്ത് വാങ്ങുന്നതിന് പകരം (Adopt, don’t shop) തെരുവിൽ ദുരിതമനുഭവിക്കുന്ന മൃഗങ്ങളെ ദത്തെടുക്കാൻ കൂടുതൽ ആളുകൾ മുന്നോട്ടുവരണമെന്ന് ഇവർ അഭ്യർത്ഥിക്കുന്നു.