ദുബായ് : യുഎഇയിൽ ആയിരക്കണക്കിന് സ്ത്രീകൾ നേരിടുന്ന കഠിനമായ ആർത്തവവേദനയ്ക്കും വന്ധ്യതാ പ്രശ്നങ്ങൾക്കും കാരണമാകുന്ന ‘എൻഡോമെട്രിയോസിസ്’ രോഗനിർണ്ണയം നടത്താൻ ശരാശരി 11 വർഷത്തിലധികം വൈകുന്നതായി ആരോഗ്യ വിദഗ്ദ്ധർ. ഗർഭപാത്രത്തിന് പുറത്ത് കോശങ്ങൾ വളരുന്ന ഈ അവസ്ഥ തിരിച്ചറിയാൻ അവിവാഹിതരായ സ്ത്രീകളിൽ 15 വർഷം വരെ താമസമെടുക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ആർത്തവവേദന സ്ത്രീകൾ സഹിക്കേണ്ടതാണെന്ന സാംസ്കാരിക മനോഭാവവും രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയുമാണ് പലരെയും വർഷങ്ങളോളം നിശ്ശബ്ദമായി വേദന സഹിക്കാൻ പ്രേരിപ്പിക്കുന്നത്.
മറ്റ് ഗർഭാശയ-ഉദര രോഗങ്ങളുമായി ലക്ഷണങ്ങൾ ഒത്തുപോകുന്നതാണ് എൻഡോമെട്രിയോസിസ് കണ്ടെത്താൻ വൈകുന്നതിനുള്ള മറ്റൊരു പ്രധാന കാരണം. ആദ്യഘട്ടങ്ങളിൽ സാധാരണ അൾട്രാസൗണ്ട് സ്കാനിംഗിൽ പോലും ഈ രോഗം തെളിഞ്ഞു കാണാറില്ല. അതിനാൽ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കാതെ രോഗിയുടെ ലക്ഷണങ്ങൾ മാത്രം വിലയിരുത്തി പ്രാഥമിക നിഗമനത്തിലെത്താനും ചികിത്സ വേഗത്തിലാക്കാനും പുതിയ അന്താരാഷ്ട്ര മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ ഡോക്ടർമാർക്ക് നിർദ്ദേശം നൽകുന്നുണ്ട്. ആർത്തവവേദന ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ സ്ത്രീകൾ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണമെന്ന് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
Raneesha Nizar
ദുബായ് : യുഎഇയിൽ സർവീസ് ആരംഭിച്ച ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകളും റദ്ദാക്കൽ നയങ്ങളും പുറത്തുവിട്ടു. പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരം 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും. രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് യാത്ര സൗജന്യമാണ്. കൂടാതെ 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവും ലഭിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി മുതിർന്നവർക്കുള്ള കംഫർട്ട് ക്ലാസ് ടിക്കറ്റുകൾ 55 ദിർഹം മുതലും പ്രീമിയം ടിക്കറ്റുകൾ 120 ദിർഹം മുതലും ലഭ്യമാണ്.
ടിക്കറ്റ് റദ്ദാക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ ആപ്പും വെബ്സൈറ്റും ഉപയോഗിക്കാവുന്നതാണ്. ഇതിൽ ‘ഫ്ലെക്സ്’ വിഭാഗത്തിൽ എടുത്ത ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ ലഭിക്കും. എന്നാൽ ‘സേവർ’, ‘വാല്യൂ’ വിഭാഗങ്ങളിലെ ടിക്കറ്റുകൾക്ക് റീഫണ്ട് ലഭിക്കില്ല. ഏത് തരത്തിലുള്ള ടിക്കറ്റുകളായാലും ഒരിക്കൽ ബുക്ക് ചെയ്ത ശേഷം യാത്ര ചെയ്യുന്ന റൂട്ടിലോ സ്റ്റേഷനുകളിലോ മാറ്റം വരുത്താൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദുബായ് : ഉടമസ്ഥന്റെ അനുമതിയില്ലാതെ മറ്റൊരാളുടെ ബാങ്ക് കാർഡ് വിവരങ്ങൾ ചോർത്തി ഡിജിറ്റൽ പണമിടപാടുകൾ നടത്തിയ യൂറോപ്യൻ യുവതിക്ക് ദുബായ് കോടതി ഒരു മാസം തടവുശിക്ഷ വിധിച്ചു. യുഎഇ സൈബർ കുറ്റകൃത്യ നിരോധന നിയമപ്രകാരം (Federal Decree-Law No. 34 of 2021) കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി.
രേഖകൾ പ്രകാരം മറ്റൊരാളുടെ പേയ്മെന്റ് കാർഡ് വിവരങ്ങൾ രഹസ്യമായി കൈക്കലാക്കിയ യുവതി, സ്വന്തം സാമ്പത്തിക നേട്ടത്തിനായി അനധികൃത ഇടപാടുകൾ നടത്തുകയായിരുന്നു. കാർഡുടമ അറിയാതെയാണ് ഈ തുക മുഴുവൻ പിൻവലിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
തട്ടിപ്പിലൂടെ സ്വന്തമാക്കിയ തുകയ്ക്ക് തുല്യമായ 18,750 ദിർഹം പിഴയായി ഒടുക്കാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇവരെ യുഎഇയിൽ നിന്ന് നാടുകടത്തും. ഇത്തരം ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ കർശനമായ നിയമനടപടികളാണ് രാജ്യം സ്വീകരിക്കുന്നത്.
അബുദാബി: യുഎഇയിലെ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കുമായി വിനോദവും വിജ്ഞാനവും സാങ്കേതികവിദ്യയും കായിക വിനോദങ്ങളും കോർത്തിണക്കി ഒന്നാമത് ‘ശൈഖ് സായിദ് സമ്മർ ഫെസ്റ്റിവൽ’ ജൂലൈ 6 മുതൽ ആഗസ്ത് 23 വരെ നടക്കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ മാർഗ്ഗനിർദ്ദേശത്തിലുമാണ് മേഖലയിലെ തന്നെ ഏറ്റവും വലിയ ഈ സമ്മർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പൂർണ്ണമായും ശീതീകരിച്ച വേദികളിൽ ഒരുക്കുന്ന മേളയിൽ ഇന്നൊവേഷൻ ലാബുകൾ, വിദ്യാഭ്യാസ മേഖലകൾ, സ്പോർട്സ് സൗകര്യങ്ങൾ എന്നിവയുണ്ടാകും. 6 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ ഭാവി കഴിവുകൾ വികസിപ്പിക്കാനും ദേശീയ മൂല്യങ്ങൾ വളർത്താനുമാണ് മേള ലക്ഷ്യമിടുന്നത്. മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരുക്കുന്ന ‘എഐ ആൻഡ് ഇന്നൊവേഷൻ വേൾഡ്’ പവലിയൻ, ആക്റ്റ്വെറ്റിന്റെ (ACTVET) സ്കിൽസ് ക്യാമ്പ്, സൈബർ സുരക്ഷാ ക്ലാസുകൾ, സ്പോർട്സ്-ഹെറിറ്റേജ് ആക്ടിവിറ്റികൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. വരും വർഷങ്ങളിൽ യുഎഇയുടെ വേനലവധിക്കാലത്തെ ഏറ്റവും വലിയ വാർഷിക വിജ്ഞാനോത്സവമാക്കി ഇതിനെ മാറ്റാനാണ് സംഘാടകരുടെ തീരുമാനം.
അബുദാബി : യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളെയും പ്രധാന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകളെയും ലക്ഷ്യമിട്ട് നടന്ന ശക്തമായ സൈബർ ആക്രമണ പരമ്പരകൾ ദേശീയ സൈബർ സുരക്ഷാ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ (CSC) അറിയിച്ചു. കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ വഴി ഭീഷണികൾ നേരത്തെ തന്നെ കണ്ടെത്തി നിർവീര്യമാക്കാൻ സാധിച്ചതിനാൽ രാജ്യത്തെ ബാങ്കിങ്, ധനകാര്യ സേവനങ്ങളെയോ ഇടപാടുകളെയോ ഈ ആക്രമണം ബാധിച്ചില്ല.
ഡിജിറ്റൽ സംവിധാനങ്ങൾ അട്ടിമറിക്കുക, സുരക്ഷാ വീഴ്ചകൾ മുതലെടുക്കുക, മാല്വെയറുകൾ (Malware) പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഹാക്കർമാർ ആക്രമണം നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ സങ്കീർണ്ണമായ രീതിയിലാണ് പുതിയ സൈബർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി. മുഴുവൻ ധനകാര്യ സ്ഥാപനങ്ങളും ദേശീയ സൈബർ സുരക്ഷാ നയങ്ങൾ കൃത്യമായി പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
തൊഴിലാളികൾക്ക് തണലേകാൻ ‘അൽ ഫ്രീജ് ഫ്രിഡ്ജ്’; മൂന്നാം പതിപ്പിന് ദുബായിൽ തുടക്കം
ദുബായ് : കഠിനമായ വേനൽച്ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകാൻ ‘അൽ ഫ്രീജ് ഫ്രിഡ്ജ്’ (Al Freej Fridge) കാരുണ്യ കാമ്പയിന്റെ മൂന്നാം പതിപ്പിന് ദുബായിൽ തുടക്കമായി. ജൂലൈ 3-ന് അൽ ഖവാനീജ് മജ്ലിസിൽ വെച്ചായിരുന്നു പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം. ‘ഫർജാൻ ദുബായ്’ സംഘടിപ്പിക്കുന്ന ഈ ജനകീയ കാമ്പയിന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (MBRGI), യുഎഇ വാട്ടർ എയ്ഡ് ഫൗണ്ടേഷൻ (Suqia), യുഎഇ ഫുഡ് ബാങ്ക് എന്നിവരുടെ പൂർണ്ണ പിന്തുണയുണ്ട്.
സെപ്റ്റംബർ 3 വരെ നീണ്ടുനിൽക്കുന്ന ഈ കാമ്പയിനിലൂടെ ദുബായിലുടനീളമുള്ള തൊഴിലാളികൾക്ക് രണ്ട് മില്യൺ (20 ലക്ഷം) കുപ്പി തണുത്ത വെള്ളം, ജ്യൂസുകൾ, ഐസ്ക്രീമുകൾ എന്നിവ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇത്തവണ വളണ്ടിയർമാരുടെ എണ്ണം 200 ആയി ഉയർത്തുമെന്നും കൂടുതൽ സർക്കാർ ഇതര സ്ഥാപനങ്ങളുമായി സഹകരിക്കുമെന്നും ഫർജാൻ ദുബായ് ഡയറക്ടർ ആലിയ അൽ ഷംലാൻ വ്യക്തമാക്കി. നഗരത്തിന്റെ വികസനത്തിനായി ചുട്ടുപൊള്ളുന്ന വെയിലിലും കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കാനുള്ള ഒരു ചെറിയ സമ്മാനമാണ് ഈ മാതൃകാപരമായ പദ്ധതിയെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
വേനലവധിക്ക് തനിച്ച് പറക്കാൻ 3500-ലധികം കുട്ടികൾ; ഒരുക്കങ്ങളുമായി എമിറേറ്റ്സ്
ദുബായ് : സ്കൂൾ വേനലവധിക്കാലം ആരംഭിച്ചതോടെ യുഎഇയിൽ നിന്ന് തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി എമിറേറ്റ്സ് എയർലൈൻസ്. അടുത്ത രണ്ട് ആഴ്ചകൾക്കുള്ളിൽ മുതിർന്നവരുടെ തുണയില്ലാതെ യാത്ര ചെയ്യുന്ന 3,500-ലധികം കുട്ടികളെയാണ് എമിറേറ്റ്സ് വരവേൽക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2.5 ലക്ഷത്തിലധികം കുട്ടികളാണ് എമിറേറ്റ്സിന്റെ ‘അൺഅക്കമ്പനിഡ് മൈനർ’ (Unaccompanied Minors) സേവനം പ്രയോജനപ്പെടുത്തിയത്. യുണൈറ്റഡ് കിങ്ഡം, റഷ്യ, കെനിയ, ഫ്രാൻസ്, ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് ഇത്തരത്തിൽ കൂടുതൽ കുട്ടികളും യാത്ര ചെയ്യുന്നത്.
5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾ തനിച്ച് യാത്ര ചെയ്യുമ്പോൾ ഈ സേവനം നിർബന്ധമാണ്. കുട്ടികളെ ദുബായ് എയർപോർട്ടിൽ എത്തിക്കുന്നത് മുതൽ ലക്ഷ്യസ്ഥാനത്ത് രക്ഷിതാക്കളുടെ കൈകളിൽ സുരക്ഷിതമായി ഏൽപ്പിക്കുന്നത് വരെ എമിറേറ്റ്സിന്റെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ടാകും. ദുബായ് വിമാനത്താവളത്തിൽ പുതുതായി നവീകരിച്ച പ്രത്യേക ലോഞ്ചിൽ കുട്ടികൾക്കായി പ്ലേസ്റ്റേഷൻ 5 പ്രോ ഗെയിമുകൾ, വൈഫൈ, ലഘുഭക്ഷണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. യാത്രാവേളയിൽ വിമാനത്തിനുള്ളിൽ കുട്ടികൾക്ക് കളിക്കോപ്പുകളും പോളറോയിഡ് ക്യാമറയിൽ പകർത്തിയ യാത്രാ ചിത്രങ്ങളും എമിറേറ്റ്സ് സമ്മാനമായി നൽകും.
റീട്ടെയിൽ വായ്പകൾക്ക് ആവശ്യക്കാരേറുന്നു; പുതിയ കോർപ്പറേറ്റ് ലുക്കിൽ അൽ മസ്റഫ് ബാങ്ക്
ദുബായ് : യുഎഇയുടെ ശക്തമായ സാമ്പത്തിക വളർച്ചയും ജനസംഖ്യാ വർദ്ധനവും ഉപഭോക്തൃ വിശ്വാസവും മുൻനിർത്തി രാജ്യത്ത് റീട്ടെയിൽ ക്രെഡിറ്റ് (വ്യക്തിഗത വായ്പകൾ) ആവശ്യപ്പെടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഭവന വായ്പകൾ, വാഹന വായ്പകൾ, കുടുംബത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപങ്ങൾ എന്നിവയ്ക്കായി ആളുകൾ വലിയ തോതിൽ ഫണ്ടിങ് തേടുന്നുണ്ടെന്ന് പ്രമുഖ യുഎഇ ബാങ്കായ അൽ മസ്റഫ് (Al Masraf) വ്യക്തമാക്കി.
ബാങ്കിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് പുതിയ കോർപ്പറേറ്റ് ലോഗോയും ഐഡന്റിറ്റിയും പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കവെ അൽ മസ്റഫ് സിഇഓ ഫുആദ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും സുരക്ഷിതമായ വായ്പാ മാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെ ‘വി ദ യുഎഇ 2031’ (We the UAE 2031) കാഴ്ചപ്പാടിന് അനുസൃതമായി ചെറുകിട-ഇടത്തരം സംരംഭങ്ങൾ (SMEs), ട്രേഡ് ഫിനാൻസ്, കയറ്റുമതി എന്നിവയ്ക്ക് കൂടുതൽ പിന്തുണ നൽകിക്കൊണ്ടുള്ള 2030 വരെയുള്ള സുസ്ഥിര വളർച്ചാ തന്ത്രങ്ങളും ബാങ്ക് പ്രഖ്യാപിച്ചു.
കമ്പനി വാഹനം തിരികെ നൽകാത്ത മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ വിധിച്ച് യുഎഇ കോടതി
അൽ ഐൻ : ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ കമ്പനിയുടെ വാഹനം നിയമവിരുദ്ധമായി കൈവശം വെച്ച മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ വിധിച്ച് അൽ ഐൻ സിവിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി. ആനുകൂല്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കമ്പനി വാഹനം തിരികെ നൽകാൻ ഇയാൾ വിസമ്മതിക്കുകയായിരുന്നു. എന്നാൽ, വാഹനം വിട്ടുനൽകാത്തത് വഴി കമ്പനിയുടെ ബിസിനസ്സ് പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതായും ഇത് സാമ്പത്തിക നഷ്ടത്തിന് കാരണമായതായും കോടതി കണ്ടെത്തി.
തന്റെ സർവീസ് ആനുകൂല്യങ്ങളും ശമ്പള കുടിശ്ശികയും കമ്പനി നൽകാനുണ്ടെന്നും അത് തീർപ്പാക്കുന്നതുവരെ ഗ്യാരന്റിയായാണ് വാഹനം വീട്ടിൽ സൂക്ഷിച്ചതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ കോടതി ഈ വാദം പൂർണ്ണമായി തള്ളി. യുഎഇ നിയമപ്രകാരം തൊഴിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അതിനായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറട്ടൈസേഷനെയാണ് (MoHRE) സമീപിക്കേണ്ടതെന്നും അല്ലാതെ കമ്പനിയുടെ സ്വത്തുക്കൾ നിയമവിരുദ്ധമായി കൈവശം വെക്കാൻ ജീവനക്കാരന് അവകാശമില്ലെന്നും ജഡ്ജി വ്യക്തമാക്കി. പിഴ തുകയ്ക്ക് പുറമെ കേസിന്റെ കോടതി ചെലവുകളും ഇയാൾ തന്നെ വഹിക്കണം.
ദുബായ് : അതിർത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബായിൽ കഴിഞ്ഞ 18 മാസത്തിനിടെ നടത്തിയ പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയ 900-ലധികം രേഖകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) പിടിച്ചെടുത്തു. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇരുപതിനായിരത്തിലധികം (20,000) രേഖകളാണ് വിദഗ്ദ്ധ സംഘം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനായി 120 മണിക്കൂറിലധികം നീണ്ട പ്രത്യേക പരിശീലനവും ഇതിനായി നൽകിയിരുന്നു.
എൺപതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ദുബായ് ഇലക്ട്രോണിക് ഡോക്യുമെന്റ് സിസ്റ്റം വിപുലീകരിച്ചിട്ടുണ്ട്. ഇവിടുത്തെ ഡോക്യുമെന്റ് എക്സാമിനേഷൻ ലബോറട്ടറിക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ‘ISO/IEC 17025’ അംഗീകാരവും ലഭിച്ചു. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിലെ ഫെഡറൽ പൊലീസ് ലബോറട്ടറി ഉൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ദുബായ് അതിർത്തി സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കുന്നത്.