അബുദാബി : 2026-ന്റെ ആദ്യ ആറ് മാസങ്ങൾക്കുള്ളിൽ യുഎഇ നാഷണൽ ആംബുലൻസ് 58,781 രോഗികൾക്ക് അടിയന്തിര വൈദ്യസഹായം നൽകിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആകെ 73,624 അടിയന്തിര ഘട്ടങ്ങളിലാണ് (Incidents) നാഷണൽ ആംബുലൻസ് സേവനം ലഭ്യമാക്കിയത്.
ആംബുലൻസ് കമ്മ്യൂണിക്കേഷൻ സെന്ററിൽ ഈ കാലയളവിൽ 168,659 അടിയന്തിര കോളുകളാണ് ലഭിച്ചത്. അതായത് പ്രതിദിനം ശരാശരി 937 കോളുകളും (മണിക്കൂറിൽ 39 കോളുകൾ) 409 അടിയന്തിര കേസുകളും ഇവർ കൈകാര്യം ചെയ്തു. മികച്ച സാങ്കേതിക വിദ്യകളുടെയും അതിവേഗ പ്രതികരണ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് കൃത്യസമയത്ത് മെഡിക്കൽ സംഘം സ്ഥലത്തെത്തി ജീവനുകൾ രക്ഷിച്ചത്. അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾ ഉടനടി 998 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും, ശരിയായ ലൊക്കേഷൻ വിവരങ്ങൾ നൽകണമെന്നും ആംബുലൻസുകൾക്ക് റോഡിൽ മുൻഗണന നൽകണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.