ദുബൈ : യുഎഇ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ‘യൂണിയൻ പ്ലെഡ്ജ് ഡേ’ (യൂണിയൻ കരാർ ദിനം) പൂർണ്ണമായ ദേശീയ അഭിമാനത്തോടെ ആഘോഷിച്ച് ജനങ്ങൾ. ജൂലൈ 18 വെറുമൊരു തീയതിയല്ലെന്നും രാജ്യത്തിന്റെ ഐക്യത്തിന്റെയും ദീർഘവീക്ഷണമുള്ള ഭരണനേതൃത്വത്തിന്റെയും ഓർമ്മപ്പെടുത്തലാണെന്നും സ്വദേശികൾ സാക്ഷ്യപ്പെടുത്തുന്നു. തങ്ങൾ ‘സായിദിന്റെ മക്കളാണെന്ന്’ അഭിമാനത്തോടെ പറയുന്ന ജനങ്ങൾ, രാഷ്ട്രപിതാക്കന്മാർ ഒപ്പുവെച്ച യൂണിയൻ കരാർ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഓർമ്മിപ്പിച്ചു.
1971 ജൂലൈ 18-ന് ഷെയ്ഖ് സായിദിന്റെ നേതൃത്വത്തിൽ യുഎഇ ഭരണഘടനയിലും യൂണിയൻ പ്രഖ്യാപനത്തിലും ഒപ്പുവെച്ചതിന്റെ ഓർമ്മ പുതുക്കാനാണ് 2024-ൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈ ദിനം പ്രഖ്യാപിച്ചത്. ദേശീയ പതാക ഉയർത്തിയും രാജ്യത്തിന്റെ സുരക്ഷയിലും പുരോഗതിയിലും നന്ദി അറിയിച്ചുമാണ് സ്വദേശികൾ ഈ ദിനത്തെ വരവേറ്റത്. നിലവിൽ ഇതൊരു ഔദ്യോഗിക പൊതു അവധി ദിവസമല്ലെങ്കിലും, വരുംതലമുറയ്ക്ക് രാജ്യത്തിന്റെ ചരിത്രവും മുൻഗാമികളുടെ ത്യാഗവും മനസ്സിലാക്കിക്കൊടുക്കുന്ന പ്രാധാന്യമേറിയ ദിനമായാണ് രാജ്യം ഇതിനെ കാണുന്നത്.
5
previous post