ദുബായ് : അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ തുക പിൻവലിക്കപ്പെടുന്ന ബാങ്ക് തട്ടിപ്പുകൾക്ക് ഇരയാകുന്ന ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ ബാങ്കുകൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് യുഎഇ സെൻട്രൽ ബാങ്കിന്റെ കൺസ്യൂമർ പ്രൊട്ടക്ഷൻ ചട്ടങ്ങൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളോ കാർഡുകളോ വ്യാജമായി നിർമ്മിക്കുന്നതും ഡാറ്റ ചോർത്തുന്നതും യുഎഇ സൈബർ ക്രൈം നിയമപ്രകാരം തടവുശിക്ഷയും 2 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ്. സാമ്പത്തിക തട്ടിപ്പുകൾ കാരണം ഉപഭോക്താവിനുണ്ടാകുന്ന നഷ്ടം കൃത്യസമയത്ത് നികത്താൻ ബാങ്കുകൾക്ക് ഉത്തരവാദിത്തമുണ്ട്.
എന്നാൽ, ഒടിപി (OTP) അല്ലെങ്കിൽ രഹസ്യ വിവരങ്ങൾ കൈമാറുന്നത് പോലെയുള്ള ഉപഭോക്താവിന്റെ ഭാഗത്തുനിന്നുള്ള കടുത്ത അശ്രദ്ധ കൊണ്ടാണ് തട്ടിപ്പ് നടന്നതെന്ന് തെളിഞ്ഞാൽ ബാങ്കിന് നഷ്ടപരിഹാര ബാധ്യതയുണ്ടായിരിക്കില്ല. തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുള്ളവർക്ക് വിവരങ്ങൾ സഹിതം ബാങ്കിൽ ഔദ്യോഗികമായി പരാതി നൽകാം. കൂടാതെ, ഇടപാട് വിവരങ്ങളും തെളിവുകളും സഹിതം പോലീസിലും പരാതിപ്പെടേണ്ടതുണ്ട്. ബാങ്ക് സ്വീകരിക്കുന്ന നടപടികളിൽ തൃപ്തിയില്ലെങ്കിൽ അന്വേഷണത്തിനും പരിഹാരത്തിനുമായി വിഷയം യുഎഇ സെൻട്രൽ ബാങ്കിലേക്ക് ഉന്നയിക്കാവുന്നതാണ്.