അബുദാബി : ശക്തമായ ഇരട്ട ഭൂകമ്പം കടുത്ത നാശം വിതച്ച വെനിസ്വേലയ്ക്ക് യുഎഇ 10 ദശലക്ഷം ഡോളറിന്റെ അടിയന്തര ആശ്വാസ ധനസഹായം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം യുഎഇ എയ്ഡ് ഏജൻസി വഴിയാണ് സഹായം എത്തിക്കുക. ദുരന്തബാധിതർക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകൾ, താൽക്കാലിക പാർപ്പിടങ്ങൾ എന്നിവ എത്തിക്കാൻ ഈ തുക വിനിയോഗിക്കും. റിച്ചർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വെനിസ്വേലയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
UAEAid
അബുദാബി : ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് ബാധയെ പ്രതിരോധിക്കാൻ ലോകാരോഗ്യ സംഘടന (WHO) നടത്തുന്ന പ്രവർത്തനങ്ങൾക്ക് യുഎഇ പിന്തുണ പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് അടിയന്തര സഹായം ലഭ്യമാക്കുന്നത്. യുഎഇ എയ്ഡ് ഏജൻസി (UAE Aid Agency) വഴിയാണ് ഈ ആരോഗ്യ-മാനുഷിക സഹായങ്ങൾ ആഫ്രിക്കയിലേക്ക് എത്തിക്കുന്നത്.
ലോകത്ത് എവിടെയെങ്കിലും മഹാമാരികളോ പകർച്ചവ്യാധികളോ ഉണ്ടാകുമ്പോൾ അതിനോട് അതിവേഗം പ്രതികരിക്കാനും ജനങ്ങളെ സഹായിക്കാനുമുള്ള യുഎഇയുടെ അന്താരാഷ്ട്ര ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സഹമന്ത്രി ഷെയ്ഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ പറഞ്ഞു. വംശനാശഭീഷണി ഉയർത്തുന്നതും അതിർത്തികൾ കടന്ന് പടരുന്നതുമായ ‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന എബോള വൈറസ് വകഭേദത്തിനെതിരെ ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വൈറസ് വ്യാപനം തടയുന്നതിനായി വിവിധ ആഫ്രിക്കൻ ഗവൺമെന്റുകളുമായും ഐക്യരാഷ്ട്രസഭയുടെ അനുബന്ധ ഏജൻസികളുമായും ചേർന്ന് യുഎഇ പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി എബോള പ്രതിരോധത്തിനുള്ള അംഗീകൃത വാക്സിനുകൾ, അത്യാവശ്യ മരുന്നുകൾ, മറ്റ് ആരോഗ്യപരിപാലന സാമഗ്രികൾ എന്നിവ യുഎഇ ലഭ്യമാക്കും. പ്രാദേശിക അതോറിറ്റികളുമായി സഹകരിച്ച് പ്രത്യേക മെഡിക്കൽ സെന്ററുകൾ വഴിയായിരിക്കും ഇവ വിതരണം ചെയ്യുക.