അബുദാബി : ട്രാഫിക് ജംഗ്ഷനുകളിലെ ‘യെല്ലോ ബോക്സ്’ (Yellow Box) ഉള്ളിൽ വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് വാഹനമോടിക്കുന്നവർക്ക് അടിയന്തിര മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഈ നിയമലംഘനം ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുമെന്നും മറ്റ് ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തെ തടസ്സപ്പെടുത്തി അപകടങ്ങൾക്ക് കാരണമാകുമെന്നും പോലീസ് വ്യക്തമാക്കി.
തങ്ങൾക്ക് മുന്നിലുള്ള റോഡ് പൂർണ്ണമായും ക്ലിയറാണെന്ന് ഉറപ്പില്ലെങ്കിൽ ഒരു കാരണവശാലും വാഹനങ്ങൾ ഈ മഞ്ഞ ബോക്സിലേക്ക് പ്രവേശിപ്പിക്കരുത്. തിരക്കേറിയ സമയങ്ങളിൽ വലിയ രീതിയിലുള്ള ബ്ലോക്കുകൾക്ക് ഇത് കാരണമാകുന്നുണ്ട്. റോഡുകളിലെ അത്യാധുനിക ട്രാഫിക് സർവൈലൻസ് ക്യാമറകളും പട്രോളിംഗ് സംഘവും വഴി ഇത്തരം നിയമലംഘനങ്ങൾ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് പോലീസ് ഓർമ്മിപ്പിച്ചു. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 57 പ്രകാരം ഈ നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തും. നഗരത്തിലെ ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനകം തന്നെ മുസഫ (Musaffah) ഉൾപ്പെടെയുള്ള പുതിയ മേഖലകളിലേക്ക് പെയ്ഡ് പാർക്കിംഗ് സംവിധാനം അധികൃതർ വ്യാപിപ്പിച്ചിട്ടുണ്ട്.
TrafficRules
റോഡ് റോങ് സൈഡിലൂടെയുള്ള മെയ്വഴക്കം; ദുബായിൽ അഞ്ചുമാസത്തിനിടെ 4,500-ലധികം ‘ഹാർഡ് ഷോൾഡർ’ നിയമലംഘനങ്ങൾ
ദുബായ് : അടിയന്തര സാഹചര്യങ്ങൾക്കായി മാത്രം നീക്കിവെച്ചിട്ടുള്ള റോഡിന്റെ ഇടതുവശത്തെ പ്രത്യേക വരിയിലൂടെ (Hard Shoulder) മറ്റ് വാഹനങ്ങളെ മറികടന്ന് പോയതിന് ദുബായിൽ ഈ വർഷം ഇതുവരെ 4,504 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസ് അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ്, സിവിൽ ഡിഫൻസ്, പോലീസ് വാഹനങ്ങൾ എന്നിവയ്ക്ക് സുഗമമായി കടന്നുപോകാനും തകരാറിലായ വാഹനങ്ങൾ സുരക്ഷിതമായി നിർത്താനും മാത്രമാണ് ഹാർഡ് ഷോൾഡർ അനുവദിച്ചിട്ടുള്ളത്. ഇവിടെയുള്ള നിയമലംഘനങ്ങൾ അപകടങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം രക്ഷാപ്രവർത്തനങ്ങൾ വൈകാനും കാരണമാകുന്നുണ്ടെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി.
ഈ വർഷം ഫെബ്രുവരി മാസത്തിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ (1,638) റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ 1,379-ഉം, മാർച്ചിൽ 676-ഉം, മെയ് മാസത്തിൽ 482-ഉം, ഏപ്രിലിൽ 329-ഉം കേസുകൾ വീതം രേഖപ്പെടുത്തി. നിയമം ലംഘിച്ച് ഹാർഡ് ഷോൾഡറിലൂടെ വാഹനം ഓടിക്കുന്നവർക്ക് ഫെഡറൽ ട്രാഫിക് നിയമപ്രകാരം 1,000 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. ദുബായ് പോലീസ് ആപ്പ് വഴിയും 901 എന്ന നമ്പറിലെ ‘വി ആർ ഓൾ പോലീസ്’ സേവനം വഴിയും ഇത്തരം ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്ക് സാധിക്കും. ഗതാഗതക്കുരുക്കുള്ള സമയങ്ങളിൽ ക്ഷമയോടെ നിയമങ്ങൾ പാലിക്കണമെന്നും ഏതാനും മിനിറ്റുകൾ ലാഭിക്കാൻ വേണ്ടി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കരുതെന്നും പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
ദുബായ് : റോഡിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച ഡ്രൈവറെ ദുബായ് പോലീസ് ട്രാഫിക് പട്രോളിംഗ് വിഭാഗം അറസ്റ്റ് ചെയ്തു. അമിതവേഗതയിൽ പെട്ടെന്ന് വശങ്ങളിലേക്ക് വണ്ടി വെട്ടിക്കുക, മറ്റ് വാഹനങ്ങൾക്കിടയിലൂടെ സിഗ്സാഗ് രീതിയിൽ വെട്ടിച്ചു ഓടിക്കുക, റോഡിന്റെ വശങ്ങളിലൂടെ തെറ്റായ രീതിയിൽ മറ്റ് വാഹനങ്ങളെ മറികടക്കുക തുടങ്ങിയ കടുത്ത നിയമലംഘനങ്ങൾ നടത്തിയതിനാണ് ഇയാളെ പോലീസ് പിടികൂടിയത്.
റോഡിലെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം അശ്രദ്ധമായ ഡ്രൈവിംഗ് പെരുമാറ്റങ്ങൾ ദുബായ് പോലീസ് സ്ഥിരീകരിച്ചു. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
ദുബായ് : യുഎഇയിൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്ക് കാർ സീറ്റ് നിർബന്ധമാക്കിയിട്ട് അഞ്ച് വർഷം തികയുമ്പോഴും, ഇപ്പോഴും 28 ശതമാനം മാതാപിതാക്കൾ കുട്ടികൾക്കായി കാർ സീറ്റ് വാങ്ങിയിട്ടില്ലെന്ന് പുതിയ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. അപകടങ്ങളിൽ മരണം സംഭവിക്കാനുള്ള സാധ്യത 71 ശതമാനവും പരിക്കേൽക്കാനുള്ള സാധ്യത 82 ശതമാനവും കുറയ്ക്കാൻ ചൈൽഡ് കാർ സീറ്റുകൾക്ക് കഴിയുമെന്നിരിക്കെയാണ് ഈ അനാസ്ഥ. റോഡ് സേഫ്റ്റി യുഎഇ , അൽ വത്ബ ഇൻഷുറൻസ് എന്നിവർ ചേർന്ന് 2026 ജനുവരിയിൽ 1,010 താമസക്കാർക്കിടയിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. അപകടസമയത്ത് ഇത്തരം സീറ്റുകൾ മികച്ച സംരക്ഷണം നൽകുമെന്ന് 95 ശതമാനം മാതാപിതാക്കളും സമ്മതിക്കുന്നുണ്ടെങ്കിലും, പ്രായോഗികമായി ഇത് നടപ്പിലാക്കുന്നതിൽ വലിയ കുറവുണ്ട്.
നാല് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കളിൽ 72 ശതമാനം പേർക്ക് മാത്രമാണ് സ്വന്തമായി ചൈൽഡ് സീറ്റുകൾ ഉള്ളത്. ഇതിൽ തന്നെ 79 ശതമാനം പേർ മാത്രമാണ് യാത്രകളിൽ ഇത് കൃത്യമായി ഉപയോഗിക്കുന്നത്. കുട്ടികൾക്കായി കാർ സീറ്റ് വാങ്ങാത്തവർ അതിന് പറയുന്ന പ്രധാന കാരണം “തങ്ങളുടെ മക്കൾക്ക് സീറ്റ് ബെൽറ്റ് ധരിക്കുന്നത് ഇഷ്ടമല്ല” എന്നതാണ്. 29 ശതമാനം മാതാപിതാക്കളാണ് ഈ കാരണം ഉന്നയിക്കുന്നത്. ഇതിനുപുറമെ, കുട്ടികളെ കൈകളിൽ പിടിക്കുന്നത് കാർ സീറ്റിലിരുത്തുന്നതുപോലെ സുരക്ഷിതമാണെന്ന് 24 ശതമാനം പേരും, തങ്ങൾ സുരക്ഷിതമായി വണ്ടിയോടിക്കുന്നവരായതിനാൽ അപകടം സംഭവിക്കില്ലെന്ന് 23 ശതമാനം പേരും വിശ്വസിക്കുന്നു.
കാർ സീറ്റ് ഉണ്ടായിട്ടും അത് എപ്പോഴും ഉപയോഗിക്കാത്തവരും സമാനമായ ന്യായങ്ങളാണ് നിരത്തുന്നത്. തങ്ങൾ മികച്ച രീതിയിൽ വണ്ടിയോടിക്കുന്നവരാണെന്ന് 43 ശതമാനം പേരും, കുട്ടികൾക്ക് സീറ്റിലിരിക്കാൻ താല്പര്യമില്ലെന്ന് 37 ശതമാനം പേരും പറയുന്നു. കൂടാതെ ചെറിയ യാത്രകൾക്ക് സീറ്റ് ബെൽറ്റിന്റെ ആവശ്യമില്ലെന്ന തെറ്റായ ധാരണയും ഇവർക്കുണ്ട്. കാർ സീറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് റോഡ് സേഫ്റ്റി യുഎഇ മാനേജിംഗ് ഡയറക്ടർ തോമസ് എഡൽമാൻ പറഞ്ഞു. ആശുപത്രികളിൽ പ്രസവസമയത്ത് തന്നെ ഇത് സംബന്ധിച്ച കർശന നിർദ്ദേശങ്ങൾ നൽകണമെന്നും, വിദേശ രാജ്യങ്ങളിലേതുപോലെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുമ്പോൾ കാറിൽ സുരക്ഷാ സീറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന നയം നടപ്പിലാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സ്കൂൾ തലങ്ങളിലും ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അജ്മാൻ പോലീസ്; നിർദ്ദേശങ്ങൾ ഇനി മലയാളത്തിലും
അജ്മാൻ : റോഡ് മുറിച്ചുകടക്കുമ്പോൾ കാൽനടയാത്രക്കാർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ബോധവൽക്കരണവുമായി അജ്മാൻ പോലീസ്. “ഞാൻ സുരക്ഷിതമായി മുറിച്ചുകടക്കുന്നു” (I Cross Safely) എന്ന പ്രമേയത്തിൽ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. യുഎഇയിലെ പ്രവാസി സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്നതിനായി മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ പോലീസ് നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുന്നത് കടുത്ത പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സ്വന്തം സുരക്ഷയ്ക്കായി നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അജ്മാൻ പോലീസ് ഓർമ്മിപ്പിച്ചു. പ്രവാസി മലയാളികൾക്ക് ഈ നിർദ്ദേശങ്ങൾ വലിയ ഉപകാരപ്രദമാകും.
ദുബായ് മാൾ ഉൾപ്പെടെയുള്ള പ്രമുഖ മാളുകളിൽ പാർക്കിങ് നിയമം കർശനമാക്കുന്നു; നിയമലംഘകർക്ക് പിഴ വരും
ദുബായ് : ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, മറീന മാൾ എന്നിവിടങ്ങളിൽ പാർക്കിങ് സേവനങ്ങൾ കുറ്റമറ്റതാക്കാൻ സ്മാർട്ട് പാർക്കിങ് കമ്പനിയായ ‘പാർക്കിൻ’ നടപടികൾ ആരംഭിച്ചു. പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഇമറുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിട്ടുള്ള പാർക്കിങ് ഇടങ്ങൾ അർഹതയില്ലാത്തവർ ഉപയോഗിക്കുന്നത് തടയുക, മാളുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭിന്നശേഷിക്കാരുടെ പാർക്കിങ് ഏരിയയിൽ ഒരു വാഹനം പാർക്ക് ചെയ്താൽ ഉടൻ തന്നെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സംവിധാനം വഴി വാഹനത്തിന്റെ നമ്പർ സ്കാൻ ചെയ്യും. ആ വാഹനത്തിന് അനുവദനീയമായ പെർമിറ്റ് ഉണ്ടോ എന്ന് ഈ സംവിധാനം സ്വയം പരിശോധിക്കും. പെർമിറ്റ് ഇല്ലാത്ത വാഹനമാണെന്ന് കണ്ടെത്തിയാൽ പാർക്കിൻ കമാൻഡ് സെന്ററിലേക്ക് വിവരം കൈമാറുകയും തുടർന്ന് നിയമലംഘകർക്ക് പിഴ ചുമത്തുകയും ചെയ്യും.
അബദ്ധവശാൽ ഇത്തരം ഇടങ്ങളിൽ പാർക്ക് ചെയ്യുന്നവർക്ക് വാഹനം മാറ്റാൻ കുറഞ്ഞ സമയം (Grace period) അനുവദിക്കും. ക്യാമറകൾക്ക് പുറമെ, നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ നേരിട്ടുള്ള പരിശോധനകളും നടത്തും. പാർക്കിങ് സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുത്താനും അർഹരായവർക്ക് മുൻഗണന നൽകാനുമാണ് ഈ കർശന നടപടികൾ സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.