കുവൈറ്റ് : മധ്യപൂർവ്വേഷ്യയിൽ പ്രാദേശിക സംഘർഷങ്ങളും മിസൈൽ ഭീതിയും ശക്തമാകുന്നതിനിടെ, ഉഭയകക്ഷി-സൗഹൃദ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുവൈറ്റിലെത്തി. കുവൈറ്റ് അമീരി എയർപോർട്ടിലെത്തിയ യുഎഇ പ്രസിഡന്റിനെ കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നേരിട്ടെത്തി സ്വീകരിച്ചു. ഗൾഫ് മേഖല കടുത്ത സുരക്ഷാ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ഈ ഔദ്യോഗിക സന്ദർശനം.
യുഎഇ ഉപപ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരടങ്ങുന്ന യുഎഇയുടെ ഉന്നതതല സംഘവും പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്. കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ്, മറ്റ് മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും വിമാനത്താവളത്തിൽ യുഎഇ പ്രതിനിധിസംഘത്തെ വരവേൽക്കാൻ സന്നിഹിതരായിരുന്നു. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാമ്പത്തികവുമായ കൂട്ടായ്മകളും കൂടിക്കാഴ്ചയിൽ ചർച്ചയാകും.