ദുബായ് : യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ പ്രൊമോഷൻ ഓഫറുകളിൽ ഉൾപ്പെടുത്തിയ ഉൽപ്പന്നങ്ങളുടെ ഷെൽഫിൽ കാണിക്കുന്ന വിലയല്ല ക്യാഷ് കൗണ്ടറിൽ ഈടാക്കുന്നതെന്ന് ഉപഭോക്താക്കളുടെ പരാതി. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എമിറേറ്റ്സ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വ്യക്തമാക്കി. ഓഫർ കാലാവധി കഴിഞ്ഞിട്ടും ഷെൽഫിലെ ലേബലുകൾ മാറ്റാതിരിക്കുന്നതും ബില്ലിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്യാത്തതുമാണ് ഈ വില വ്യത്യാസത്തിന് കാരണം. പർച്ചേസിന് ശേഷം ബില്ലുകൾ കൃത്യമായി പരിശോധിക്കണമെന്നും, വ്യത്യാസം കണ്ടാൽ ഷെൽഫിലെ വിലയുടെ ചിത്രം പകർത്തി മാനേജ്മെന്റിനെയോ സാമ്പത്തിക വകുപ്പിനെയോ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. എന്നാൽ ഇത് ജീവനക്കാർക്ക് സംഭവിക്കുന്ന സ്വാഭാവിക അശ്രദ്ധ മാത്രമാണെന്നാണ് റീട്ടെയിൽ വ്യാപാരികളുടെ വിശദീകരണം.
ConsumerProtection
ഫുജൈറ : ഈ വർഷത്തിന്റെ (2026) തുടക്കം മുതൽ ഫുജൈറയിൽ നടത്തിയ വിവിധ പരിശോധനകളിൽ പ്രമുഖ ആഗോള ബ്രാൻഡുകളുടെ 900-ലധികം വ്യാജ ഉൽപ്പന്നങ്ങൾ മുൻസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തു. ജനുവരിയിലും മെയ് മാസത്തിലുമായി നടത്തിയ പരിശോധനകളിൽ വ്യാജ സ്പോർട്സ് ഷൂസുകൾ, ചെരിപ്പുകൾ, വസ്ത്രങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. വിപണിയിൽ വ്യാജ സാധനങ്ങൾ വിൽക്കുന്നത് തടയാൻ കർശന പരിശോധനകൾ തുടരുമെന്ന് വ്യക്തമാക്കിയ മുൻസിപ്പാലിറ്റി, നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അറിയിച്ചു.
അബുദാബി : ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ ബാങ്കിന്റെ ശാഖയ്ക്ക് 1.82 ദശലക്ഷം ദിർഹം (ഏകദേശം 18.2 ലക്ഷം ദിർഹം) പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക് (CBUAE). കേന്ദ്ര ബാങ്കിന്റെ മാർക്കറ്റ് പെരുമാറ്റച്ചട്ടങ്ങളും കൺസ്യൂമർ പ്രൊട്ടക്ഷൻ മാനദണ്ഡങ്ങളും ലംഘിച്ചതിനാണ് ഈ കടുത്ത സാമ്പത്തിക ശിക്ഷ. എന്നാൽ വീഴ്ച വരുത്തിയ വിദേശ ബാങ്കിന്റെ പേര് വിവരങ്ങൾ റെഗുലേറ്റർ വെളിപ്പെടുത്തിയിട്ടില്ല.
ബാങ്ക് ഇടപാടുകാർ ആവശ്യപ്പെട്ട ‘ലയബിലിറ്റി ലെറ്റർ’ (Liability Letter) നിർബന്ധിത ഏഴ് ദിവസത്തെ സമയപരിധിക്കുള്ളിൽ നൽകാൻ ഈ ബാങ്ക് ശാഖ പരാജയപ്പെട്ടതായി സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഒരു ഉപഭോക്താവ് തന്റെ ബാങ്ക് ബാധ്യതകൾ (വായ്പകൾ) മറ്റൊരു ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റാനോ പുതിയ ധനസഹായം നേടാനോ ശ്രമിക്കുമ്പോഴാണ് ലയബിലിറ്റി ലെറ്റർ ആവശ്യമായി വരുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഈ രേഖ കൃത്യസമയത്ത് നൽകണമെന്ന് യുഎഇ നിയമപ്രകാരം നിർബന്ധമാണ്. രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ ഉയർന്ന സുതാര്യതയും സമഗ്രതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള സെൻട്രൽ ബാങ്കിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.