ന്യൂഡൽഹി : വൻകിട ബാങ്ക് തട്ടിപ്പ് കേസിലും പാസ്പോർട്ട് ക്രമക്കേടുകളിലും പ്രതികളായ രണ്ട് പേരെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്തു. സിബിഐയുടെയും ഇന്റർപോളിന്റെയും സഹായത്തോടെ നടത്തിയ നീക്കത്തിനൊടുവിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. ഏകദേശം പത്ത് കോടി രൂപയുടെ ബാങ്ക് വെട്ടിപ്പും വ്യാജ പാസ്പോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ബാങ്കുകളിൽ നിന്ന് വ്യാജ രേഖകൾ ഉപയോഗിച്ച് കോടികൾ ലോൺ എടുത്ത് മുങ്ങിയ സംഘത്തിലെ പ്രധാനികളാണ് ഇവർ. തട്ടിപ്പിന് ശേഷം വിദേശത്തേക്ക് കടന്ന ഇവരെ കണ്ടെത്താൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുഎഇ അധികൃതർ ഇവരെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ഇന്ത്യൻ ഏജൻസികൾക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട് മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്