ദുബായ് : ഗെയിമിംഗ് ലോകം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6’ (GTA 6) ഗെയിമിന്റെ പ്രീ-ഓർഡറുകൾ യുഎഇയിൽ ഔദ്യോഗികമായി ആരംഭിച്ചു. റോക്ക്സ്റ്റാർ ഗെയിംസ് (Rockstar Games) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജൂൺ 25 അർദ്ധരാത്രി മുതൽ ഗെയിം പ്രീ-ഓർഡർ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. 2026 നവംബർ 19-നാണ് ഗെയിം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.
യുഎഇയിലെ ഗെയിമർമാർക്കായി രണ്ട് എഡിഷനുകളിലാണ് ഗെയിം ലഭ്യമാകുന്നത്. അടിസ്ഥാന പതിപ്പായ സ്റ്റാൻഡേർഡ് എഡിഷന് 80 ഡോളറാണ് (ഏകദേശം 294 ദിർഹം) വില. കൂടുതൽ ആന്തരിക ഫീച്ചറുകളും ആനുകൂല്യങ്ങളും അടങ്ങുന്ന അൾട്ടിമേറ്റ് എഡിഷന് 100 ഡോളറും (ഏകദേശം 367 ദിർഹം) വിലവരും. പ്ലേസ്റ്റേഷൻ, എക്സ്ബോസ് ഡിജിറ്റൽ സ്റ്റോറുകൾ വഴിയും വിർജിൻ മെഗാസ്റ്റോർ, ഗീക്കേ, ആമസോൺ യുഎഇ തുടങ്ങിയ പ്രമുഖ റീട്ടെയിലർമാർ വഴിയും ഗെയിം മുൻകൂട്ടി ബുക്ക് ചെയ്യാം. നവംബർ 12 മുതൽ ഗെയിം പ്രീ-ലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും, പ്രീ-ഓർഡർ ചെയ്യുന്നവർക്ക് പ്രത്യേകമായി നേരത്തെ ഗെയിം കളിക്കാനുള്ള ‘ഏർലി ആക്സസ്’ ഉണ്ടായിരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Tech
യുഎഇ : യൂറോപ്പിലെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനമായ ‘യൂറോസാറ്ററി 2026’-ൽ വലിയ നേട്ടങ്ങളുമായി യുഎഇയുടെ പ്രതിരോധ ഗ്രൂപ്പായ ‘എഡ്ജ്’ (EDGE). ഇറ്റാലിയൻ കമ്പനിയായ ലിയോനാർഡോയുമായി ചേർന്ന് അടുത്ത 5 വർഷത്തിനുള്ളിൽ 4 ബില്യൺ യൂറോയുടെ ഓർഡറുകൾ ലക്ഷ്യമിട്ടുള്ള സംയുക്ത സംരംഭം ഉൾപ്പെടെ ഒൻപത് തന്ത്രപ്രധാന കരാറുകളിലാണ് യുഎഇ ഒപ്പുവെച്ചത്. പാരിസിൽ പുതിയ യൂറോപ്യൻ ആസ്ഥാനം തുറന്ന കമ്പനി, പ്രതിരോധ മേഖലയ്ക്കായുള്ള മൂന്ന് എഐ (AI) സ്റ്റാർട്ടപ്പുകളും മേളയിൽ ആദ്യമായി അവതരിപ്പിച്ചു. കേവലം ആയുധങ്ങൾ വാങ്ങുന്ന രാജ്യം എന്ന നിലയിൽ നിന്നും ആഗോളതലത്തിൽ ഒരു പ്രധാന ഉത്പാദന പങ്കാളിയായി യുഎഇ മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പങ്കാളിത്തം.
അബുദാബി : വിദ്യാർത്ഥികളിൽ ദേശീയ മൂല്യങ്ങൾ വളർത്തുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ പുത്തൻ വിദ്യാഭ്യാസ നയത്തിന് രൂപം നൽകി അബുദാബി സർക്കാർ. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) ആണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയ്ക്കായുള്ള ഈ പുതിയ തന്ത്രങ്ങൾ പ്രഖ്യാപിച്ചത്.
നാല് പ്രധാന ലക്ഷ്യങ്ങളാണ് ഈ പുതിയ തന്ത്രത്തിന് പിന്നിലുള്ളത്. ദേശീയ വ്യക്തിത്വവും എമിറാത്തി മൂല്യങ്ങളും ശക്തിപ്പെടുത്തുക, വിദ്യാർത്ഥികളുടെ ആരോഗ്യം, സുരക്ഷ, മാനസിക ക്ഷേമം എന്നിവ ഉറപ്പാക്കുക, ഭാവിയിലേക്ക് ആവശ്യമായ നൂതന കഴിവുകൾ വികസിപ്പിക്കുക, അധ്യാപകരുടെ മികവിലൂടെ മികച്ച വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണവ.
220-ലധികം സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽമാർ പങ്കെടുത്ത ഫോറത്തിലാണ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാൻ മുഹമ്മദ് അൽ ഖാദി പുതിയ നയം അവതരിപ്പിച്ചത്. യുഎഇയിലെ നാനൂറിലധികം സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് തയ്യാറാക്കിയ ഈ പരിഷ്കരണത്തിൽ സ്വകാര്യ സ്കൂളുകൾക്കായി 39 പുതിയ നയങ്ങളും പ്രീ-സ്കൂളുകൾക്കായി 27 പുതിയ നയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ എഐ സാങ്കേതികവിദ്യകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനുള്ള പരിശീലനവും ഇതിലൂടെ നൽകും.
മുഷ്രിഫ് മാളിൽ ടിക്കറ്റില്ലാ എഐ പാർക്കിങ് സംവിധാനം വരുന്നു; തുക ദർബ് വാലറ്റിൽ നിന്ന് ഈടാക്കും
അബുദാബി : അബുദാബിയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ മുഷ്രിഫ് മാളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ ടിക്കറ്റ് രഹിത പെയ്ഡ് പാർക്കിങ് സംവിധാനം വരുന്നു. സ്മാർട്ട് പാർക്കിങ് സാങ്കേതികവിദ്യ പ്രമുഖ കമ്പനിയായ ക്യു മൊബിലിറ്റിയും (Q Mobility) ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടിയും സംയുക്തമായാണ് മാളിൽ നടപ്പിലാക്കുന്നത്.
വരുന്ന ജൂൺ 23 മുതൽ പുതിയ സംവിധാനം പ്രവർത്തനക്ഷമമാകും. പുതിയ എഐ സാങ്കേതികവിദ്യയും ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷനും (Automatic License Plate Recognition) ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ വാഹനങ്ങൾ പാർക്കിങ്ങിൽ പ്രവേശിക്കുന്ന സമയവും പുറത്തുപോകുന്ന സമയവും സിസ്റ്റം സ്വയം രേഖപ്പെടുത്തും. തുടർന്ന് പാർക്കിങ് ഫീസ് ഉപഭോക്താക്കളുടെ ദർബ് (Darb) വാലറ്റിൽ നിന്ന് നേരിട്ട് ഈടാക്കും.
ഇതോടെ മാളിൽ പാർക്കിങ് ടിക്കറ്റുകൾ എടുക്കാനോ, പേയ്മെന്റ് മെഷീനുകൾക്ക് മുന്നിൽ വരി നിൽക്കാനോ, എസ്എംഎസ് വഴി ഫീസ് അടയ്ക്കാനോ ഉള്ള ബുദ്ധിമുട്ടുകൾ ഒഴിവാകും. മാളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സന്ദർശകർക്ക് എളുപ്പത്തിൽ പാർക്കിങ് കണ്ടെത്താനും ഇത് സഹായിക്കുമെന്ന് ക്യു മൊബിലിറ്റി സിഇഓ മുഹമ്മദ് കർമസ്താജി വ്യക്തമാക്കി. ഈ സേവനം ഉപയോഗിക്കുന്നതിന് മുൻപ് ഉപഭോക്താക്കൾ തങ്ങളുടെ ദർബ് വാലറ്റിൽ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
അബുദാബി : ആഗോളതലത്തിൽ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും മാനുഷിക പ്രതിസന്ധികളും മുൻകൂട്ടി പ്രവചിക്കാനും തടയാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ആഗോള കേന്ദ്രം ആരംഭിക്കാൻ യുഎഇ ഒരുങ്ങുന്നു. ദുരന്തങ്ങൾ സംഭവിച്ചതിന് ശേഷം സഹായമെത്തിക്കുന്ന പരമ്പരാഗത രീതിക്ക് പകരം, അത് മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഈ കേന്ദ്രം വഴി സാധിക്കും.
പ്രസിഡൻഷ്യൽ കോർട്ട് വികസന കാര്യ ഓഫീസ് അബുദാബിയിലെ സായിദ് നാഷണൽ മ്യൂസിയത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്. ദുരന്ത ബാധിത പ്രദേശങ്ങളിലെ യഥാർത്ഥ വിവരങ്ങൾ കൃത്യസമയത്ത് ലഭ്യമാകാത്തത് രക്ഷാപ്രവർത്തനത്തെ ബാധിക്കാറുണ്ടെന്നും എഐ ഉപയോഗിക്കുന്നതിലൂടെ വിവരങ്ങൾ വിശകലനം ചെയ്യാനുള്ള സമയം രണ്ടോ മൂന്നോ ദിവസങ്ങളിൽ നിന്ന് ഒന്നോ രണ്ടോ മണിക്കൂറായി ചുരുക്കാൻ സാധിക്കുമെന്നും എമിറേറ്റ്സ് റെഡ് ക്രസന്റ് അധികൃതർ വ്യക്തമാക്കി. ഡാറ്റയും സാങ്കേതികവിദ്യയും ഏകോപിപ്പിച്ച് ദുരന്ത നിവാരണ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ വലിയ മാറ്റം കൊണ്ടുവരാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
ദുബായ് : യുഎഇയിൽ വ്യക്തിഗത വിവരങ്ങളും പാസ്വേഡുകളും മോഷ്ടിച്ചുള്ള (Credential Phishing) സൈബർ ആക്രമണങ്ങൾ വൻതോതിൽ വർദ്ധിക്കുന്നതായി സുരക്ഷാ വിദഗ്ധർ. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ കണക്കുകൾ പ്രകാരം രാജ്യത്തുണ്ടാകുന്ന സൈബർ സുരക്ഷാ വീഴ്ചകളിൽ 75 ശതമാനത്തിലധികവും വ്യാജ ഇമെയിലുകൾ വഴിയോ സന്ദേശങ്ങൾ വഴിയോ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് മൂലമാണ് സംഭവിക്കുന്നത്.
മുൻകാലങ്ങളിൽ വ്യാജ വെബ്സൈറ്റുകളിൽ പാസ്വേഡ് ടൈപ്പ് ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പുകാരെങ്കിലും, ഇപ്പോൾ ‘ഡിവൈസ് കോഡ് ഫിഷിംഗ്’ (Device Code Phishing) പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളാണ് ഇവർ ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റ് 365 പോലുള്ള ഔദ്യോഗിക ലോഗിൻ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സ്ഥിരമായി പ്രവേശിക്കാനുള്ള ടോക്കണുകൾ തട്ടിയെടുക്കുകയാണ് ഇവരുടെ പുതിയ രീതി. ഒരു വ്യക്തിയുടെ കോർപ്പറേറ്റ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിലൂടെ ആ സ്ഥാപനത്തിലെ മറ്റുള്ളവരിലേക്കും തട്ടിപ്പ് വ്യാപിക്കുന്നു. യുഎഇയിലെ 92 ശതമാനം സ്ഥാപനങ്ങളും കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം ഐഡന്റിറ്റി മോഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Generative AI) ഉപയോഗിച്ച് യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന സന്ദേശങ്ങൾ നിർമ്മിക്കുന്നതിനാൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എഐ വക്താവ് ‘സഈദ്’ ഒഫീഷ്യൽ ഇൻഫോടെയ്ൻമെന്റ് പ്രോഗ്രാം; പുതിയ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി
ദുബായ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ആദ്യത്തെ ഡിജിറ്റൽ മീഡിയ വക്താവ് ‘സഈദ്’ (Saeed) ദുബായ് മുനിസിപ്പാലിറ്റി പുറത്തിറക്കി. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ശബ്ദമായി പ്രവർത്തിക്കുന്ന ഈ ഡിജിറ്റൽ വക്താവ്, അതോറിറ്റിയുടെ പദ്ധതികൾ, വാർത്തകൾ, നേട്ടങ്ങൾ എന്നിവ സുതാര്യമായും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കും.
സർക്കാർ പ്രവർത്തനങ്ങളിലും ആശയവിനിമയങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ വിജയകരമായി നടപ്പിലാക്കുന്നതിൽ ദുബായ് ലോകത്തിന് മാതൃകയാണെന്ന് തെളിയിക്കുന്നതാണ് ഈ പുതിയ പദ്ധതിയെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ആവശ്യമായ വിവരങ്ങൾ തത്സമയം കൃത്യതയോടെ നൽകാൻ ‘സഈദിന്’ സാധിക്കും.
സ്മാർട്ട് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ശക്തമാക്കുന്നതിനും ഡിജിറ്റൽ പരിവർത്തനത്തിൽ ദുബായുടെ നേതൃസ്ഥാനം നിലനിർത്തുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ എഐ വക്താവിനെ അവതരിപ്പിച്ചിരിക്കുന്നത്. ഗവൺമെന്റ് സംവിധാനങ്ങളും പൊതുസമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ സുതാര്യമാക്കാൻ ഇത് സഹായിക്കും.
അബുദാബി : ഔദ്യോഗിക സ്ഥാപനങ്ങളുടെയും വിദേശ എംബസികളുടെയും ഫോൺ നമ്പറുകൾ വ്യാജമായി പ്രദർശിപ്പിച്ച് യുഎഇ നിവാസികളെ ലക്ഷ്യമിട്ട് നടത്തുന്ന അത്യാധുനിക ‘കോളർ ഐഡി സ്പൂഫിംഗ്’ (Caller ID Spoofing) തട്ടിപ്പുകൾക്കെതിരെ സൈബർ സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഇരകളെക്കുറിച്ചുള്ള കൃത്യമായ വ്യക്തിഗത വിവരങ്ങൾ മുൻകൂട്ടി ശേഖരിച്ചാണ് ഇത്തരം സംഘങ്ങൾ വിളിക്കുന്നത്.
അബുദാബിയിൽ താമസിക്കുന്ന റോഡി നാസർ എന്ന എഞ്ചിനീയർക്ക് ലെബനനിലെ യുഎസ് എംബസിയുടെ ഔദ്യോഗിക നമ്പറിൽ നിന്ന് ഒരു കോൾ വന്നു. വർഷങ്ങൾക്ക് മുൻപ് ഗ്രീസിൽ വെച്ച് അദ്ദേഹത്തിന്റെ പാസ്പോർട്ട് മോഷണം പോയ വിവരമടക്കം കൃത്യമായി പറഞ്ഞാണ് തട്ടിപ്പുകാർ സംസാരിച്ചത്. മണി ലോണ്ടറിംഗ് കേസിൽ നാസറിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും കേസ് തീർപ്പാക്കാൻ വക്കീലിനെ വെക്കാൻ പണം കൈമാറണമെന്നും ആവശ്യപ്പെട്ടു. സംശയം തോന്നി ഫോൺ കട്ട് ചെയ്ത ശേഷം നാസർ എംബസിയിലേക്ക് നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇതേ നമ്പർ വ്യാജമായി കാണിച്ച് തട്ടിപ്പുകാർ വിളിച്ചതാണെന്ന് വ്യക്തമായത്.
അബുദാബി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ പുനർനിർമ്മിക്കാനുള്ള ചർച്ചകൾക്ക് തുടക്കമിട്ട് യുഎഇ ഉന്നതവിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം. ‘ക്രിയേറ്റീവ് ഡിസ്റപ്ഷൻ: എഐസ് ന്യൂ ബ്ലൂപ്രിന്റ് ഫോർ ഹയർ എജ്യുക്കേഷൻ’ എന്ന പേരിൽ സംഘടിപ്പിച്ച ഫോറത്തിൽ വിവിധ സർവ്വകലാശാലകൾ, സാങ്കേതിക കമ്പനികൾ, വ്യവസായ മേഖലകൾ എന്നിവടങ്ങളിൽ നിന്നുള്ള എൺപതിലധികം പ്രതിപ്രതിനിധികൾ പങ്കെടുത്തു. വ്യവസായ ലോകത്തുണ്ടാകുന്ന എഐ മാറ്റങ്ങൾക്ക് അനുസൃതമായി പരമ്പരാഗത വിദ്യാഭ്യാസ രീതികൾ സർവ്വകലാശാലകൾ മാറ്റിയെഴുതണമെന്ന് യുഎഇ തൊഴിൽ മന്ത്രാലയവും ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ താൽക്കാലിക ചുമതലയുമുള്ള മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ പറഞ്ഞു.
എഐ കേവലമൊരു സാങ്കേതികവിദ്യ മാത്രമല്ലെന്നും ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കരിക്കാനും യുവാക്കളെ ഭാവി തൊഴിലുകൾക്കായി സജ്ജമാക്കാനുമുള്ള തന്ത്രപരമായ ആയുധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോറത്തിൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ ക്ലൗഡ് തുടങ്ങിയ ആഗോള സാങ്കേതിക കമ്പനികൾ പങ്കെടുത്തു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾക്കും കരിയർ ലക്ഷ്യങ്ങൾക്കും അനുസൃതമായി വ്യക്തിഗത പഠനരീതികൾ (Personalised learning) ഒരുക്കാൻ എഐ അസിസ്റ്റന്റുകൾക്ക് സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് യുഎഇ ജനറൽ മാനേജർ അമ്ര് കാമൽ വ്യക്തമാക്കി. തൊഴിൽ വിപണിയിലെ മാറ്റങ്ങൾ തത്സമയം വിശകലനം ചെയ്ത് പുതിയ കോഴ്സുകൾ രൂപീകരിക്കാൻ സർവ്വകലാശാലകളെ എഐ സഹായിക്കുമെന്ന് ഗൂഗിൾ ക്ലൗഡ് പ്രതിനിധി സിയാദ് ജമാലും കൂട്ടിച്ചേർത്തു. തൊഴിൽ വിപണിക്ക് അനുയോജ്യമായ ഭാവി തലമുറയെ വാർത്തെടുക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ സ്മാർട്ട് ഗ്രിഡ് സംവിധാനവുമായി ഡേവ
ദുബായ് : ദുബായിലെ വൈദ്യുതി വിതരണ ശൃംഖലയുടെ വിശ്വാസ്യതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക കൃത്രിമബുദ്ധി അധിഷ്ഠിത സ്മാർട്ട് സംവിധാനം നടപ്പിലാക്കി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA). ‘ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് റീസ്റ്റോറേഷൻ സിസ്റ്റം’ (ASGR) എന്ന പേരിലുള്ള ഈ അത്യാധുനിക സാങ്കേതികവിദ്യ പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്ന ഒന്നാണ്. ദുബായുടെ ദ്രുതഗതിയിലുള്ള നഗര-സാമ്പത്തിക വളർച്ചയ്ക്ക് അനുസൃതമായി ഊർജ്ജ ശൃംഖലയെ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വൈദ്യുതി ലൈനുകളിൽ ഉണ്ടാകുന്ന തകരാറുകൾ സെക്കൻഡുകൾക്കകം സ്വയം കണ്ടെത്തുകയും, ബാധിക്കപ്പെട്ട ഭാഗങ്ങളെ വേർതിരിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുകയും ചെയ്യുന്ന ‘സെൽഫ് ഹീലിംഗ്’ (Self-healing) രീതിയിലാണ് ഈ സിസ്റ്റം പ്രവർത്തിക്കുന്നത്. ദുബായെ സ്മാർട്ട്-സുസ്ഥിര ഊർജ്ജ സംവിധാനങ്ങളിൽ ആഗോള തലപ്പത്ത് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡേവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. അത്യാധുനിക കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോളുകൾ ഉപയോഗിക്കുന്നതിനാൽ സബ്സ്റ്റേഷനുകൾ തമ്മിൽ തത്സമയം വിവരങ്ങൾ കൈമാറാൻ സാധിക്കും. ഇത് സാങ്കേതിക ജീവനക്കാരുടെ ഫീൽഡ് ജോലികൾ കുറയ്ക്കുകയും സുരക്ഷിതത്വം വർദ്ധിപ്പിക്കുകയും ചെയ്യും. പുതിയ സ്മാർട്ട് ഗ്രിഡ് നടപ്പിലാക്കിയതോടെ വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള സമയം ഗണ്യമായി കുറഞ്ഞതായി ഡേവ വിതരണ വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റാഷിദ് ബിൻ ഹുമൈദാൻ വ്യക്തമാക്കി.