അബുദാബി : യുഎഇയിലെ ബറാക്ക ആണവോർജ്ജ നിലയത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ കുവൈറ്റ്, ജോർദാൻ, സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ശക്തമായി അപലപിച്ചു. യുഎഇക്ക് തങ്ങളുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ഈ രാജ്യങ്ങൾ വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള ബറാക്ക ആണവോർജ്ജ നിലയത്തിന്റെ ആന്തരിക അതിർത്തിക്ക് പുറത്തുള്ള ഒരു വൈദ്യുത ജനറേറ്ററിന് നേരെയാണ് കഴിഞ്ഞ ഞായറാഴ്ച ഡ്രോൺ ആക്രമണമുണ്ടായത്.
ഈ ആക്രമണത്തെ യുഎഇയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയൊരു ഭീഷണിയുമായാണ് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ആണവോർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് കുവൈറ്റ് വാർത്താ ഏജൻസി (കെ യു എൻ എ) വഴി പുറത്തുവിട്ട പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. സിവിലിയന്മാർക്കും പരിസ്ഥിതിക്കും അന്താരാഷ്ട്ര സുരക്ഷയ്ക്കും ഇത്തരം പ്രവൃത്തികൾ വലിയ അപകടമുണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ജനങ്ങളുടെ ജീവനും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒരു നിയമപ്രകാരവും അംഗീകരിക്കാൻ കഴിയില്ലെന്നും, യുഎഇയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ രാജ്യം എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും തങ്ങൾ ഒപ്പമുണ്ടാകുമെന്നും കുവൈറ്റ് ഉറപ്പുനൽകി.
ബറാക്ക ആണവനിലയത്തിന് പുറത്ത് തീപിടുത്തത്തിന് കാരണമായ ഡ്രോൺ ആക്രമണത്തെ ജോർദാനും ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. ഇത് യുഎഇയുടെ സുരക്ഷയ്ക്കും പ്രദേശിക അഖണ്ഡതയ്ക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് ജോർദാൻ വാർത്താ ഏജൻസി (പെട്ര) റിപ്പോർട്ട് ചെയ്തു. യുഎഇയിലെ ജനങ്ങളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ യുഎഇ സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജോർദാൻ വിദേശകാര്യ മന്ത്രാലയം പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്.
സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയവും തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആണവനിലയത്തിന് പുറത്ത് തീപിടുത്തമുണ്ടാക്കിയ ഈ ഡ്രോൺ ആക്രമണത്തെ സൗദി പ്രസ് ഏജൻസി (എസ് പി എ) വഴി പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് രാജ്യം അപലപിച്ചത്. മേഖലയുടെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം ആക്രമണങ്ങളെ സൗദി അറേബ്യ പൂർണ്ണമായും തള്ളിക്കളയുന്നതായും മന്ത്രാലയം വ്യക്തമാക്കി.