റിയാദ് : സൗദി അറേബ്യയിൽ ഒരു നൂറ്റാണ്ടിലേറെയായി വംശനാശം സംഭവിച്ചിരുന്ന അത്യപൂർവ്വ വന്യജീവിയായ ‘ഓണാഗർ’ (Onager – ഏഷ്യൻ കാട്ടുഴുത) കുഞ്ഞിന് രാജ്യത്ത് ആദ്യമായി ജനനം. വന്യജീവി സംരക്ഷണ രംഗത്ത് വലിയ നാഴികക്കല്ലാകുന്ന ഈ നേട്ടം പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലാണ് രേഖപ്പെടുത്തിയത്. അറേബ്യൻ കാടുകളെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 2025 ജൂണിലാണ് ഈ ആൺകുഞ്ഞ് ജനിച്ചതെങ്കിലും, അതിജീവനത്തിന്റെ ഏറ്റവും നിർണ്ണായകമായ ആദ്യത്തെ ഒരു വർഷം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ ഇപ്പോൾ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
തദ്ദേശീയമായിരുന്ന ഓണാഗറുകൾക്ക് 1900-കളുടെ തുടക്കത്തിൽ തന്നെ അറേബ്യൻ ഉപദ്വീപിൽ നിന്ന് പൂർണ്ണമായി വംശനാശം സംഭവിച്ചിരുന്നു. തുടർന്ന് 2024-ൽ ഈ വന്യജീവികളെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളിലെ സംരക്ഷണ കേന്ദ്രങ്ങളിൽ നിന്ന് പേർഷ്യൻ ഓണാഗറുകളെ സൗദിയിലെത്തിച്ച് പുതിയ പ്രജനന കൂട്ടം സ്ഥാപിക്കുകയായിരുന്നു. വരാനിരിക്കുന്ന ശീതകാലത്ത് രണ്ട് കുഞ്ഞുങ്ങൾ കൂടി ജനിക്കുമെന്നാണ് റിസർവ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Raneesha Nizar
ഹജ്ജ് തീർത്ഥാടന പാതയിലെ ചരിത്രപ്രധാനമായ അൽ ജുഹ്ഫയിൽ നിന്ന് 1,700-ലധികം പുരാവസ്തുക്കൾ കണ്ടെത്തി
റിയാദ് : പുരാതന ഹജ്ജ് തീർത്ഥാടന പാതയിലെ ഏറ്റവും പ്രധാനപ്പെട്ട താവളങ്ങളിലൊന്നായ ‘മീഖാത് അൽ ജുഹ്ഫ’ (Miqat Al Juhfah) പുരാവസ്തു ഗവേഷണ കേന്ദ്രത്തിൽ നിന്ന് 1,700-ലധികം അപൂർവ്വ പുരാവസ്തുക്കൾ കണ്ടെടുത്തു. സൗദി അറേബ്യൻ ഹെറിറ്റേജ് കമ്മീഷനും യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എക്സറ്ററും സംയുക്തമായി നടത്തിയ ആദ്യ സീസൺ സർവേയിലാണ് മക്കയിലേക്കുള്ള ചരിത്രപ്രധാനമായ ഈ ഈജിപ്ഷ്യൻ ഹജ്ജ് പാതയിലെ നിർണ്ണായക കണ്ടെത്തലുകൾ നടത്തിയത്.
മൺപാത്രങ്ങൾ, ചില്ല്-കല്ല് കഷണങ്ങൾ, ചിപ്പികൾ, മുത്തുകൾ, ലോഹ വസ്തുക്കൾ എന്നിവയാണ് കണ്ടെടുത്തവയിൽ ഭൂരിഭാഗവും. തീർത്ഥാടകർക്കും യാത്രക്കാർക്കുമായി നിർമ്മിച്ചതെന്ന് കരുതുന്ന ആറ് മൺപാത്ര ചൂളകളും ഒരു ജലപാതയും ഗവേഷകർ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഉമയ്യദ്, അബ്ബാസിഡ് കാലഘട്ടങ്ങളിലെ 13 കല്ലറകളും ഇവിടെ കണ്ടെത്തി. ലെവന്റ് (സിറിയ, ജോർദാൻ മേഖലകൾ), ഈജിപ്ത്, അബിസീനിയ (ഇന്നത്തെ എത്യോപ്യ) തുടങ്ങിയ വിദൂര പ്രദേശങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഇസ്ലാമിക ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള തീർത്ഥാടകർ ഈ മീഖാത് പാത വഴിയാണ് കടന്നുപോയിരുന്നതെന്ന് അടിവരയിടുന്നതാണ് ഈ കണ്ടെത്തൽ.
മക്കയിൽ നിന്ന് 187 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അൽ ജുഹ്ഫ പ്രവാചകൻ മുഹമ്മദ് നബിയുടെ ഹിജ്റ പ്രയാണവുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ ഇടമാണ്. ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ വലിയ ജലസൗകര്യങ്ങളും കടകളും സഹിതം തീർത്ഥാടകർക്കായി ഈ പ്രദേശം സജീവമായി നിലനിന്നിരുന്നു. മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ഹിജ്റ പാതയിലെ ചരിത്ര സ്മാരകങ്ങൾ കണ്ടെത്താനും സംരക്ഷിക്കാനുമുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ ഖനനം നടക്കുന്നത്.
ശിശുവിദ്യാഭ്യാസ രംഗത്തെ യുഎഇയുടെ സമഗ്ര ചട്ടക്കൂട് ലോകത്തിന് മാതൃക: ഖലീഫ ഇന്റർനാഷണൽ അവാർഡ് കമ്മിറ്റി
അബുദാബി : ആദ്യകാല ശിശുവിദ്യാഭ്യാസ രംഗത്ത് (Early Childhood Education) ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള സമഗ്രമായ ഒരു ചട്ടക്കൂട് രൂപീകരിക്കാൻ യുഎഇക്ക് സാധിച്ചതായി ഖലീഫ ഇന്റർനാഷണൽ അവാർഡ് ഫോർ ഏർലി ലേണിംഗ് അവാർഡിംഗ് കമ്മിറ്റി വിലയിരുത്തി. കുട്ടികളുടെ ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ വളർച്ച ഉറപ്പാക്കുന്നതിനായി യുഎഇ ഭരണകൂടം നടപ്പിലാക്കിയ കൃത്യമായ നിയമനിർമ്മാണങ്ങളും വിവിധ തന്ത്രപ്രധാന പദ്ധതികളുമാണ് ഈ നേട്ടത്തിന് അടിത്തറയിട്ടത്.
അബുദാബിയിൽ ചേർന്ന കമ്മിറ്റിയുടെ വാർഷിക യോഗത്തിലാണ് വിദഗ്ധർ ഇക്കാര്യം വ്യക്തമാക്കിയത്. ‘എർത്ത് സായിദ് ഫിലാൻട്രോപീസിന്’ (Erth Zayed Philanthropies) കീഴിലുള്ള ഖലീഫ അവാർഡ് ഫോർ എഡ്യൂക്കേഷന്റെ പ്രധാന വിഭാഗങ്ങളിലൊന്നാണ് ഈ അന്താരാഷ്ട്ര അവാർഡ്. മികച്ച പ്രോഗ്രാമുകൾ, അധ്യാപന രീതികൾ, ഗവേഷണങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആദ്യകാല ശിശുസംരക്ഷണ രംഗത്തെ യുഎഇയുടെ തനത് മാതൃക ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി പങ്കുവെക്കാൻ ഈ പുരസ്കാരത്തിലൂടെ സാധിക്കുന്നുണ്ടെന്ന് കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഖലീഫ അവാർഡ് ഫോർ എഡ്യൂക്കേഷൻ സെക്രട്ടറി ജനറൽ ഹുമൈദ് അൽ ഹൂത്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുഎസിലെ റട്ജേഴ്സ് യൂണിവേഴ്സിറ്റി പ്രൊഫസർ സ്റ്റീവൻ ബാർനെറ്റ്, യുകെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ഇറാം സിറാജ്, ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ നിർമ്മല റാവു, നാഷണൽ അക്കാദമി ഫോർ ചൈൽഡ്ഹുഡ് ഡെവലപ്മെന്റ് പ്രസിഡന്റ് ഡോ. മീര അൽ കാബി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുത്തു. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികൾക്കായി ഒരുക്കുന്ന മികച്ച പഠനാവസരങ്ങളെ പുരസ്കാരത്തിലൂടെ വെളിച്ചത്തുകൊണ്ടുവരാൻ സാധിച്ചതായി ഹുമൈദ് അൽ ഹൂത്തി പറഞ്ഞു. വരും വർഷങ്ങളിലെ പുരസ്കാര നിർണ്ണയത്തിനായുള്ള ശാസ്ത്രീയ മാനദണ്ഡങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
അനധികൃത പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുത്ത് ദുബായ് പോലീസ്; സുരക്ഷാ മുന്നറിയിപ്പ്
ദുബായ് : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി വിപണിയിലെത്തിച്ച മുന്നൂറോളം പാചകവാതക സിലിണ്ടറുകൾ ദുബായ് പോലീസ് പിടിച്ചെടുത്തു. ലൈസൻസില്ലാത്ത വിതരണക്കാരിൽ നിന്നും അനധികൃത വിൽപ്പനക്കാരിൽ നിന്നും പാചകവാതക സിലിണ്ടറുകൾ വാങ്ങരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ആന്റി എക്കണോമിക് ക്രൈംസ് ഡിപ്പാർട്ട്മെന്റാണ് ‘നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന’ എന്ന ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വളരെ അപകടകരവും പ്രാഥമികവുമായ രീതികളിലാണ് ഇത്തരം അനധികൃത സംഘങ്ങൾ സിലിണ്ടറുകളിൽ ഗ്യാസ് നിറയ്ക്കുന്നത്. ഇത് പ്രത്യേകിച്ച് ഉയർന്ന താപനിലയുള്ള വേനൽക്കാലത്ത് വീടുകൾക്കുള്ളിൽ വലിയ രീതിയിലുള്ള തീപിടുത്തങ്ങൾക്കും സ്ഫോടനങ്ങൾക്കും കാരണമായേക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ വർഷം ഇതുവരെ 300 സിലിണ്ടറുകൾ പിടിച്ചെടുത്തത്. കഴിഞ്ഞ വർഷം 575 സിലിണ്ടറുകളും 2024-ൽ 1,361 സിലിണ്ടറുകളും അധികൃതർ പിടിച്ചെടുത്തിരുന്നു. യുഎഇയിൽ അംഗീകാരമുള്ള ലൈസൻസുള്ള കമ്പനികളിൽ നിന്ന് മാത്രമേ പാചകവാതകം വാങ്ങാവൂ എന്നും നിയമലംഘകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നതിന് മുൻപ് അവയിൽ കേടുപാടുകളോ ചോർച്ചയോ ഇല്ലെന്ന് ഉറപ്പുവരുത്തണം. താമസസ്ഥലങ്ങളിൽ ഇത്തരം നിയമവിരുദ്ധമായ ഗ്യാസ് വിതരണമോ റീഫില്ലിംഗോ ശ്രദ്ധയിൽ പെട്ടാൽ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പിലെ ‘പോലീസ് ഐ’ (Police Eye) വഴിയോ 901 എന്ന നമ്പറിലോ വിളിച്ച് വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഡെൻമാർക്ക് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മെറ്റെ ഫ്രെഡറിക്സന് യുഎഇ ഭരണാധികാരികളുടെ ആശംസ
അബുദാബി : ഡെൻമാർക്ക് പ്രധാനമന്ത്രിയായി പുതിയ കാലാവധിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മെറ്റെ ഫ്രെഡറിക്സന് (Mette Frederiksen) യുഎഇ ഭരണാധികാരികൾ ആശംസകൾ നേർന്നു. യുഎഇ പ്രെസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഡെൻമാർക്ക് പ്രധാനമന്ത്രിക്ക് പ്രത്യേക അഭിനന്ദന സന്ദേശം അയച്ചു.
യുഎഇ വൈസ് പ്രെസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ വൈസ് പ്രെസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും മെറ്റെ ഫ്രെഡറിക്സന് അഭിനന്ദനങ്ങളറിയിച്ച് സമാനമായ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ പുതിയ ലേബർ പാർട്ടി ഭരണകൂടത്തിന് സാധിക്കട്ടെയെന്ന് ഭരണാധികാരികൾ ആശംസിച്ചു.
ഷാർജയിൽ സോഷ്യൽ മീഡിയ തർക്കം കൊലപാതകത്തിൽ കലാശിച്ചു; നാല് മണിക്കൂറിനകം പ്രതികൾ പിടിയിൽ
ഷാർജ : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ തുടങ്ങിയ തർക്കത്തെ തുടർന്ന് ഷാർജയിലെ ഷോപ്പിംഗ് മാളിന് മുന്നിലുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഏഷ്യൻ വംശജരായ നിരവധി പ്രതികളെ കൃത്യം നടന്ന് നാല് മണിക്കൂറിനുള്ളിൽ ഷാർജ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) അറസ്റ്റ് ചെയ്തു.
ഷാർജ നഗരത്തിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിന് പുറത്ത് ഒരുകൂട്ടം ആളുകൾ തമ്മിൽ വലിയ സംഘർഷം നടക്കുന്നതായി ഷാർജ പോലീസിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസും നാഷണൽ ആംബുലൻസ് സംഘവും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. മാരകമായി കുത്തേറ്റ രണ്ട് പേരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരാൾ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. പരിക്കേറ്റ രണ്ടാമത്തെയാൾ നിലവിൽ ചികിത്സയിലാണ്. ഓൺലൈനിൽ തുടങ്ങിയ വാക്കുതർക്കം നേരിട്ട് കണ്ട് തീർക്കാനുള്ള വെല്ലുവിളിയിലേക്ക് നീങ്ങുകയും, തുടർന്നുണ്ടായ മുഖാമുഖം ഏറ്റുമുട്ടലിൽ പ്രതികളിൽ ഒരാൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ തർക്കങ്ങൾ പരിഹരിക്കാൻ നിയമപരമായ വഴികൾ തേടണമെന്നും അക്രമങ്ങളിലേക്ക് തിരിയരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും, അക്രമത്തിന് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 901 എന്ന നമ്പറിൽ അറിയിക്കണമെന്നും ഷാർജ പോലീസ് ഓർമ്മിപ്പിച്ചു.
വേനൽച്ചൂടിൽ ആശ്വാസമേകാൻ ഡെലിവറി ജീവനക്കാർക്കായി 40 എസി വിശ്രമകേന്ദ്രങ്ങളൊരുക്കി ദുബായ് ആർടിഎ
ദുബായ് : യുഎഇയിൽ വേനൽക്കാല താപനില ഉയരുന്ന സാഹചര്യത്തിൽ ബൈക്ക് ഡെലിവറി ജീവനക്കാർക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നഗരത്തിലുടനീളം 40 എയർകണ്ടീഷൻഡ് വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കി. ഹെസ്സ സ്ട്രീറ്റ്, അൽ ഖവാനീജ്, അൽ ബർഷ, അൽ സത്വ, ഊദ് മേത്ത, അൽ കറാമ, അർജാൻ എന്നീ പ്രധാന മേഖലകളിലാണ് ഈ അത്യാധുനിക എസി വിശ്രമകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്.
ഡെലിവറി റൈഡർമാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ തൊഴിലന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർടിഎ ഈ പദ്ധതി വ്യാപിപ്പിച്ചത്. തണുത്ത കുടിവെള്ളത്തിനായുള്ള വാട്ടർ ഡിസ്പെൻസറുകൾ, മൊബൈൽ ഫോൺ ചാർജിംഗ് സ്റ്റേഷനുകൾ, ഡെലിവറി മോട്ടോർ സൈക്കിളുകൾക്ക് മാത്രമായുള്ള പ്രത്യേക പാർക്കിംഗ് സൗകര്യം എന്നിവ ഈ വിശ്രമകേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും ഒരേസമയം പത്തോളം റൈഡർമാർക്ക് വിശ്രമിക്കാനാകും. കടുത്ത സൂര്യപ്രകാശം നേരിട്ട് അകത്തേക്ക് അടിക്കാത്ത രീതിയിലും ചൂട് പ്രതിരോധിക്കുന്ന (Thermal insulation) തരത്തിലുമാണ് ഇതിന്റെ കെട്ടിട നിർമ്മാണം.
റോഡ് സുരക്ഷയ്ക്കാണ് അതോറിറ്റി എപ്പോഴും മുൻഗണന നൽകുന്നതെന്ന് ആർടിഎ ലൈസൻസിംഗ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു. 2023 നവംബറിൽ വെറും മൂന്ന് സ്റ്റേഷനുകളുമായി പ്രഖ്യാപിച്ച ഈ പദ്ധതിയാണ് ഇപ്പോൾ 40 കേന്ദ്രങ്ങളിലേക്ക് വിജയകരമായി എത്തിച്ചിരിക്കുന്നത്. ഇതിന് പുറമെ കഴിഞ്ഞ വർഷം മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE), തലബാത്, ഡെലിവറൂ, നൂൺ, കരീം തുടങ്ങിയ മുൻനിര ഡെലിവറി പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് രാജ്യത്തുടനീളം 10,000-ത്തിലധികം വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. വേനൽക്കാലത്ത് 45 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് ഉയരുന്ന യുഎഇയിൽ, മണിക്കൂറുകളോളം റോഡിൽ ചെലവഴിക്കുന്ന ഡെലിവറി ജീവനക്കാർക്ക് വലിയൊരു ആശ്വാസമാവുകയാണ് ദുബായ് ആർടിഎയുടെ ഈ തണൽക്കൂടുകൾ.
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിൽ യുഎഇക്ക് മികച്ച നേട്ടം; 2025-ലെ പ്രകടന സൂചികകൾ പുറത്തുവിട്ടു
അബുദാബി : കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള (AML/CFT/CPF) ദേശീയ ചട്ടക്കൂടിൽ 2025 വർഷത്തിൽ യുഎഇ മികച്ച പ്രകടനം രേഖപ്പെടുത്തിയതായി ദേശീയ സമിതി (NAMLCFTPC) അറിയിച്ചു. ദേശീയ തന്ത്രത്തിന്റെ മേൽനോട്ടത്തിനായുള്ള ഉന്നത സമിതി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഈ സൂചികകൾക്ക് അംഗീകാരം നൽകിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടുന്നതിൽ യുഎഇ നടപ്പിലാക്കി വരുന്ന സുസ്ഥിരവും ശക്തവുമായ നിരീക്ഷണ സംവിധാനങ്ങളുടെ പ്രതിഫലനമാണ് പുതിയ ഫലങ്ങൾ വ്യക്തമാക്കുന്നത്.
ഫെഡറൽ ഡിക്രി-ലോ നമ്പർ 10 (2025) ഉൾപ്പെടെയുള്ള നിർണ്ണായക നിയമനിർമ്മാണ പരിഷ്കാരങ്ങളാണ് ഈ വിജയത്തിന് പിന്നിലെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണറും ദേശീയ സമിതി അധ്യക്ഷനുമായ ഖാലിദ് മുഹമ്മദ് ബാലമ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ സുരക്ഷിതവും സുസ്ഥിരവുമായ സാമ്പത്തിക അന്തരീക്ഷം ഉറപ്പാക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും, പുതിയ മാറ്റങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത വർദ്ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF) മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് യുഎഇയുടെ പ്രവർത്തനങ്ങളെന്ന് സമിതി വൈസ് ചെയർമാൻ ഹാമിദ് സൈഫ് അൽ സാബി വ്യക്തമാക്കി. 2025-ൽ അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള ജുഡീഷ്യൽ, സാമ്പത്തിക അന്വേഷണ ഏജൻസികളുടെ സഹായ അഭ്യർത്ഥനകളിൽ വലിയ വർദ്ധനവുണ്ടായതായും ഇത് ആഗോളതലത്തിൽ യുഎഇയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിൽ വിപ്ലവം സൃഷ്ടിച്ച് ഷാർജയുടെ ‘കിംഗ്ഫിഷർ റിട്രീറ്റ്’
ഷാർജ : നഗരവൽക്കരണത്തേക്കാൾ പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകണമെന്ന ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (Shurooq). ഷാർജയുടെ കിഴക്കൻ തീരദേശ നഗരമായ കൽബയിലെ കണ്ടൽക്കാടുകളുടെ (Mangroves) ജൈവവൈവിധ്യം പൂർണ്ണമായും സംരക്ഷിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത ‘കിംഗ്ഫിഷർ റിട്രീറ്റ്’ (Kingfisher Retreat) ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. പ്രകൃതിയെയും ആധുനിക ആതിഥേയത്വത്തെയും എങ്ങനെ സന്തുലിതമായി കൊണ്ടുപോകാം എന്നതിന്റെ മികച്ച മാതൃകയാണ് ‘ഷാർജ കളക്ഷന്റെ’ ഭാഗമായ ഈ റിട്രീറ്റ്.
തീരദേശ പരിസ്ഥിതിക്ക് ഒട്ടും കോട്ടം തട്ടാത്ത രീതിയിൽ സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനങ്ങൾ നടത്തിയ ശേഷമാണ് 40 ആഡംബര ടെന്റുകൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. സ്വാഭാവിക മണൽത്തിട്ടകളുടെ ചലനങ്ങളെ തടസ്സപ്പെടുത്താതിരിക്കാനും മണ്ണൊലിപ്പ് തടയാനും വന്യജീവികളുടെ സ്വൈര്യവിഹാരം ഉറപ്പാക്കാനുമായി ഈ ടെന്റുകളെല്ലാം തറനിരപ്പിൽ നിന്നും ഉയർത്തിയാണ് നിർമ്മിച്ചിട്ടുള്ളത്. നിർമ്മാണത്തിനായി ഭാരം കുറഞ്ഞ വസ്തുക്കൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കണ്ടൽക്കാടുകളിലൂടെയുള്ള കയാക്കിംഗ്, പക്ഷി നിരീക്ഷണം എന്നിവയും തീരത്ത് പ്രകൃതിദത്തമായി ജീവിക്കുന്ന അപൂർവ്വയിനം ഞണ്ടുകളുടെ ചലനങ്ങളും പ്രകൃതിക്ക് ഭംഗം വരാത്ത രീതിയിൽ സന്ദർശകർക്ക് ഇവിടെ ആസ്വദിക്കാം. ഷാർജ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റിയുമായി (EPAA) സഹകരിച്ചാണ് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ മേഖലയെ സംരക്ഷിക്കുന്നത്. കൽബയിലെ കണ്ടൽക്കാടുകളും ജലാശയങ്ങളും അപൂർവ്വയിനം ദേശാടനപ്പക്ഷികൾ, കടലാമകൾ, ഗസൽ മാനുകൾ എന്നിവയുടെ പ്രധാന താവളമാണ്. കടലാമകളുടെ പ്രജനന കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനായി ഇവിടെ വെളിച്ച മലിനീകരണം (Light pollution) ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലനിർത്തിയിരിക്കുന്നത്. നിർമ്മാണങ്ങളുടെ വലിപ്പത്തിലല്ല, മറിച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതിലാണ് വികസനം അളക്കേണ്ടതെന്ന് കൽബയിലൂടെ യുഎഇ തെളിയിക്കുന്നു.
യുഎഇയിൽ ശമ്പള സംരക്ഷണ സംവിധാനം (WPS) ശക്തമാക്കുന്നു; നിയമലംഘനങ്ങൾ തിരുത്താൻ കമ്പനികൾക്ക് കൂടുതൽ സമയം
ദുബായ് : യുഎഇ തൊഴിൽ വിപണിയുടെ സുരക്ഷിതത്വവും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനായി ശമ്പള സംരക്ഷണ സംവിധാനത്തിൽ (WPS) കൂടുതൽ സുപ്രധാന പരിഷ്കാരങ്ങളുമായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). തൊഴിലുടമകൾക്ക് മേൽ പുതിയ നിബന്ധനകൾ അടിച്ചേൽപ്പിക്കാതെ, നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കാനും ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് പുതിയ തീരുമാനം സഹായിക്കുക. ബിസിനസ്സ് സ്ഥാപനങ്ങൾക്ക് തങ്ങളുടെ പോരായ്മകൾ തിരുത്താനും നിയമങ്ങൾ പൂർണ്ണമായി പാലിക്കാനും പുതിയ മാറ്റങ്ങൾ കൂടുതൽ സമയം നൽകുന്നു.
തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും ബിസിനസ്സ് സുസ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്കാരം. ശമ്പളം വൈകുന്ന കേസുകൾ വേഗത്തിൽ കണ്ടെത്തി പരിഹരിക്കാൻ മന്ത്രാലയത്തിന് ഇത് കൂടുതൽ സഹായകരമാകും. ശമ്പളം വൈകുന്ന സാഹചര്യമുണ്ടായാൽ ഉടൻ തന്നെ കമ്പനികൾക്ക് ഇലക്ട്രോണിക് സംവിധാനം വഴി മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കും. നിയമപരമായ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ കമ്പനികൾക്ക് തങ്ങളുടെ പോരായ്മകൾ പരിഹരിക്കാൻ ഇതിലൂടെ മതിയായ സമയം ലഭിക്കും. പുതിയ നിയമപ്രകാരം ഒരു സ്ഥാപനം അതിന്റെ ജീവനക്കാർക്ക് നൽകേണ്ട ആകെ ശമ്പളത്തിന്റെ കുറഞ്ഞത് 85 ശതമാനമെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ബാങ്ക് വഴി കൈമാറിയാൽ ആ സ്ഥാപനം കൃത്യമായി നിയമം പാലിക്കുന്നതായി (Compliant) കണക്കാക്കും. കമ്പനികളുടെ പ്രവർത്തന യാഥാർത്ഥ്യങ്ങളെ മാനിച്ചുകൊണ്ടുള്ള വലിയൊരു ഇളവാണിത്. നിലവിൽ പ്രതിമാസം 37 ബില്യൺ ദിർഹത്തിലധികം (3700 കോടി ദിർഹം) ശമ്പള ഇടപാടുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന ഡബ്ല്യുപിഎസ് സംവിധാനം, യുഎഇയുടെ സാമ്പത്തിക വളർച്ചയിലും ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിലും വലിയ പങ്കാണ് വഹിക്കുന്നത്.