ദുബായ് : വർഷങ്ങളായി യുഎഇയിൽ കുടുങ്ങിക്കിടന്ന ഒഡീഷ സ്വദേശിനിയായ ഹസ്ത മഹാനന്ദ എന്ന പ്രവാസി അമ്മയ്ക്ക് ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ വഴിതുറന്നു. തന്റെ ദുരവസ്ഥ വിവരിച്ചുകൊണ്ട് ഇവർ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചെറിയ വീഡിയോയാണ് വർഷങ്ങൾക്ക് ശേഷം ഇവരെ തിരികെ കുടുംബത്തിന്റെ അടുക്കലേക്ക് എത്തിക്കാൻ കാരണമായതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.
മൂന്ന് കുട്ടികളുടെ അമ്മയായ ഹസ്ത 2019 ലാണ് ജോലിതിരഞ്ഞ് യുഎഇയിൽ എത്തിയത്. തുടർന്ന് 2022 ൽ നാട്ടിൽ പോയി തിരിച്ചെത്തിയ ശേഷം, ഇവർക്ക് പിന്നീട് നാട്ടിലേക്ക് പോകാൻ സാധിച്ചിരുന്നില്ല. സ്വന്തം പാസ്പോർട്ട് കൈവശമില്ലാതിരുന്നതിനാലും, കഴിഞ്ഞ മൂന്ന് വർഷമായി നാട്ടിലെ കുടുംബവുമായി യാതൊരു ബന്ധവും പുലർത്താൻ കഴിയാതിരുന്നതിനാലും ഇവർ ഫേസ്ബുക്കിൽ സഹായം അഭ്യർത്ഥിച്ച് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതേസമയം നാട്ടിലുള്ള ഇവരുടെ കുടുംബം ഒഡീഷ ഹൈക്കോടതിയെ സമീപിക്കുകയും, കോടതി ഇന്ത്യൻ നയതന്ത്ര കാര്യാലയത്തോട് ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഫേസ്ബുക്ക് വീഡിയോ കോൺസുലേറ്റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് സ്പോൺസറെയും കമ്പനി മാനേജരെയും കണ്ടെത്തി മെയ് 12-ഓടെ ഹസ്തയെ കോൺസുലേറ്റ് ഓഫീസിൽ എത്തിച്ചു. ഇവരുടെ വിസയും ലേബർ കോൺട്രാക്റ്റും റദ്ദാക്കിയ അധികൃതർ, 15 ദിവസത്തോളം ഇവർക്ക് കോൺസുലേറ്റ് പരിസരത്ത് സുരക്ഷിതമായ താമസവും ഭക്ഷണവും ഒരുക്കി. കമ്പനിയിൽ നിന്ന് ലഭിക്കാനുണ്ടായിരുന്ന കുടിശ്ശിക ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങി നൽകുകയും ചെയ്തു. തന്റെ മൂന്ന് പെൺമക്കളെ കാണാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഹസ്തയിപ്പോൾ. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ (ICWF) സഹായത്തോടെ സൗജന്യ വിമാന ടിക്കറ്റ് നൽകിയാണ് ഇന്ത്യൻ കോൺസുലേറ്റ് ഇവരെ ഒഡീഷയിലേക്ക് കയറ്റിവിട്ടത്.