റിയാദ്: റിയാദ് എക്സ്പോ 2030 പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്തുന്നതിനായി വന്യജീവികളെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിട്ടു. ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച് 80 ഉടുമ്പുകളെ ഉൾപ്പെടെയുള്ള ജീവികളെയാണ് റിസർവിലേക്ക് സ്വതന്ത്രമാക്കിയത്.
എക്സ്പോ വേദിയുടെ വികസനത്തിനൊപ്പം ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൃത്യമായ ഫീൽഡ് പഠനങ്ങൾക്ക് ശേഷം ജീവികൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തിയാണ് ഇവയെ തുറന്നുവിട്ടത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഈ ജീവികളുടെ പരിസ്ഥിതിയുമായുള്ള ഇണക്കവും പെരുമാറ്റവും നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുമ്പോഴും പ്രകൃതിയെയും വന്യജീവികളെയും സംരക്ഷിക്കുക എന്ന സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുമായാണ് ഈ പദ്ധതി ചേർന്നുനിൽക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കപ്പുറം പരിസ്ഥിതിയുടെ സുസ്ഥിരമായ പരിപാലനത്തിന് എക്സ്പോ 2030 വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.