ദുബായ് : സർക്കാർ ജീവനക്കാർക്കായി ദുബായ് പ്രഖ്യാപിച്ച വേനൽക്കാലത്തെ ഫ്ലെക്സിബിൾ ജോലി സമയക്രമം, യുഎഇയിലെ സ്വകാര്യ മേഖലയും ഭാവിയിൽ മാതൃകയാക്കുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. ജൂൺ 29 മുതൽ സെപ്റ്റംബർ 10 വരെ നീണ്ടുനിൽക്കുന്ന ‘അവർ ഫ്ലെക്സിബിൾ സമ്മർ’ (Our Flexible Summer) പദ്ധതി പ്രകാരം സർക്കാർ സ്ഥാപനങ്ങൾക്ക് രണ്ട് തരത്തിലുള്ള പ്രവൃത്തിദിന മാതൃകകൾ തിരഞ്ഞെടുക്കാം. ഇതിൽ ഒന്നാമത്തേത് തിങ്കൾ മുതൽ വ്യാഴം വരെ 7 മണിക്കൂറും വെള്ളിയാഴ്ച നാലര മണിക്കൂറും ജോലിയാണ്. രണ്ടാമത്തെ മാതൃകയിൽ തിങ്കൾ മുതൽ വ്യാഴം വരെ 8 മണിക്കൂർ ജോലി ചെയ്ത് വെള്ളിയാഴ്ച പൂർണ്ണമായും അവധി നൽകുന്ന രീതിയാണ് (4-day workweek).
എന്നാൽ സ്വകാര്യ മേഖലയിൽ ഈ രീതി ഉടനടി നടപ്പിലാകാൻ സാധ്യത കുറവാണെന്നാണ് ബിസിനസ്സ് രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. പ്രമുഖ റിക്രൂട്ട്മെന്റ് ഏജൻസിയായ ടാസ്ക് ഔട്ട്സോഴ്സിംഗ് (TASC Outsourcing) ചെയർമാൻ മഹേഷ് ഷഹദാദ്പുരിയുടെ അഭിപ്രായത്തിൽ, ഓരോ വ്യവസായ മേഖലയുടെയും പ്രവർത്തന രീതികളും ഉപഭോക്താക്കളുടെ ആവശ്യങ്ങളും വ്യത്യസ്തമായതിനാൽ പൊതുവായ ഒരു നിയമം സ്വകാര്യ കമ്പനികൾക്ക് പ്രായോഗികമാകില്ല. ഐടി, വിജ്ഞാന അധിഷ്ഠിത മേഖലകളിൽ ഇത്തരം ഫ്ലെക്സിബിലിറ്റി സാധ്യമാണെങ്കിലും, നിർമ്മാണം, റീട്ടെയിൽ, കസ്റ്റമർ സർവീസ് തുടങ്ങിയ മേഖലകളിൽ ജോലി സമയം കുറയ്ക്കുന്നത് ബിസിനസ്സിനെ ബാധിച്ചേക്കാം. എങ്കിലും, മികച്ച ജീവനക്കാരെ ആകർഷിക്കുന്നതിനായി ഹൈബ്രിഡ് ജോലി രീതികൾ, ഫ്ലെക്സിബിൾ സമയക്രമം എന്നിവയിലൂടെ സ്വകാര്യ മേഖലയും ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകാൻ ഈ തീരുമാനം വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.