ദുബായ് : ദുബായ് പൊലീസ് സ്ഥാപിതമായതിന്റെ എഴുപതാം വാർഷിക വേളയിൽ, സേനയുടെ സമാനതകളില്ലാത്ത വളർച്ചയുടെയും വിജയത്തിന്റെയും കഥ പങ്കുവെച്ച് ദുബായ് പൊലീസിന്റെയും പൊതുസുരക്ഷയുടെയും ഡെപ്യൂട്ടി ചീഫ് ലഫ്റ്റനന്റ് ജനറൽ ധാഹി ഖൽഫാൻ തമീം. നായിഫിൽ വെറും ഒരു ചെറിയ പ്രാദേശിക സുരക്ഷാ വിഭാഗമായി തുടങ്ങി, ഇന്ന് ലോകത്തിലെ ഏറ്റവും നൂതനവും ആധുനികവുമായ സുരക്ഷാ സംവിധാനമായി ദുബായ് പൊലീസ് മാറിയത് ഒരു വലിയ വിപ്ലവമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേവലം ഒരു പരമ്പരാഗത സുരക്ഷാ ഏജൻസി എന്നതിലുപരി, 1956-ൽ സ്ഥാപിതമായതു മുതൽ ദുബായുടെ സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനത്തിന്റെ ചാലകശക്തിയായി ഈ സേന നിലകൊള്ളുന്നു.
സുരക്ഷിതമായ അന്തരീക്ഷമാണ് നിക്ഷേപങ്ങളെ ആകർഷിക്കുന്നതെന്നും ജനങ്ങളെ സംരക്ഷിക്കുന്ന പരിചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1970-ൽ സർവീസിൽ പ്രവേശിച്ച ധാഹി ഖൽഫാൻ, കഴിഞ്ഞ 56 വർഷത്തിലേറെയായി ഈ സേനയുടെ ഭാഗമാണ്. പരിമിതമായ വിഭവങ്ങളുമായി തുടങ്ങിയ ഒരു ചെറിയ വിഭാഗത്തെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സെക്യൂരിറ്റി സ്കൂളായി മാറ്റുക എന്നതായിരുന്നു ലക്ഷ്യമെന്നും, 1980 മുതൽ 2013 വരെ കമാൻഡർ ഇൻ ചീഫ് ആയി സേവനമനുഷ്ഠിച്ച തന്റെ ഔദ്യോഗിക ജീവിത യാത്രയെ അനുസ്മരിച്ച് അദ്ദേഹം വ്യക്തമാക്കി.