മസ്കറ്റ് : ഒമാനിൽ വേനൽക്കാലത്ത് നടപ്പിലാക്കുന്ന ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 500 റിയാൽ മുതൽ 1,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയത്തിലെ ഒക്യുപേഷണൽ സേഫ്റ്റി വിഭാഗം തലവൻ ദാവൂദ് ബിൻ സുലൈമാൻ അൽ ഗാഫ്രി വ്യക്തമാക്കി. പിഴയ്ക്ക് പുറമെ മറ്റ് ഭരണപരമായ നടപടികളും നേരിടേണ്ടി വരും.
ജൂൺ മാസം ആരംഭം മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള മൂന്ന് മാസക്കാലമാണ് ഒമാനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ ഉണ്ടാകുക. ഈ മാസങ്ങളിൽ ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെയുള്ള സമയത്ത് വെളിയിലുള്ള ജോലിസ്ഥലങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിർമ്മാണ മേഖലകളിലും മറ്റ് തുറസ്സായ സ്ഥലങ്ങളിലും നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രാജ്യവ്യാപകമായി പരിശോധനകൾ നടത്തും.
തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന ഈ നിയമം പാലിക്കുന്നത് നിർബന്ധമാണെന്നും ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അൽ ഗാഫ്രി പറഞ്ഞു. എന്നാൽ എയർപോർട്ടുകൾ, തുറമുഖങ്ങൾ, അടിയന്തര സേവനങ്ങൾ എന്നിവയെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ഇത്തരം മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തണലുള്ള വിശ്രമസ്ഥലങ്ങൾ, കുടിവെള്ളം, ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള ജോലി ക്രമീകരണം എന്നിവ തൊഴിലുടമകൾ ഉറപ്പാക്കേണ്ടതുണ്ട്. ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനോടൊപ്പം, നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.