ദുബായ് : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാജ (Counterfeit) ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിനും വിൽക്കുന്നതിനുമെതിരെ കർശന മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇത്തരം പ്രവൃത്തികൾ നിയമവിരുദ്ധമാണെന്നും പിടിക്കപ്പെട്ടാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ആന്റി-ഇക്കണോമിക് ക്രൈംസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. യുവാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, ബിസിനസ് അക്കൗണ്ട് ഉടമകൾ എന്നിവർ അപരിചിതരായ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വരുന്ന ഇത്തരം പരസ്യ ഓഫറുകളിൽ വീഴരുതെന്ന് പോലീസ് ആവശ്യപ്പെട്ടു.
വ്യാജ ബ്രാൻഡഡ് വാച്ചുകൾ, പെർഫ്യൂമുകൾ, വസ്ത്രങ്ങൾ, മറ്റ് ആക്സസറികൾ എന്നിവ ഓൺലൈൻ വഴി വിൽക്കുന്നതും പ്രൊമോട്ട് ചെയ്യുന്നതും എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള ഒരു പാർട്ട് ടൈം ബിസിനസ് ആയി പലരും, പ്രത്യേകിച്ച് യുവാക്കൾ തെറ്റായി കാണുന്നുണ്ടെന്ന് ആന്റി-ഇക്കണോമിക് ക്രൈംസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ഒമർ ഹസൻ നാസർ പറഞ്ഞു. ഇത് യുഎഇയിലെ ബൗദ്ധിക സ്വത്തവകാശ (Intellectual Property), ട്രേഡ്മാർക്ക് നിയമങ്ങളുടെ (Federal Law No. 36 of 2021) നഗ്നമായ ലംഘനമാണ്. ഉൽപ്പന്നങ്ങളുടെ യഥാർത്ഥ ഉറവിടത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നത് നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒഴികഴിവല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം നിയമവിരുദ്ധ വ്യാപാരം വ്യക്തികളുടെ അന്തസ്സിനെ ബാധിക്കുമെന്നു മാത്രമല്ല, ഫോളോവേഴ്സിന് നിങ്ങളിലുള്ള വിശ്വാസ്യത തകർക്കുകയും ചെയ്യും. കൂടാതെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഇത് ദോഷകരമായി ബാധിക്കുന്നു. അതിനാൽ ഇൻഫ്ലുവൻസർമാരും ഓൺലൈൻ കച്ചവടക്കാരും ഏതൊരു ഉൽപ്പന്നം പരസ്യം ചെയ്യുന്നതിന് മുൻപും അതിന്റെ കൃത്യമായ ഉറവിടം, ഔദ്യോഗിക ലൈസൻസ്, ഒറിജിനൽ ഇൻവോയ്സ് എന്നിവ പരിശോധിച്ച് ബോധ്യപ്പെടണമെന്ന് ദുബായ് പോലീസ് കർശന നിർദ്ദേശം നൽകി.