ദുബൈ : എമിറേറ്റിലെ റോഡ് ശൃംഖലകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 12 കിലോമീറ്റർ നീളമുള്ള ‘ലത്തീഫ ബിന്ത് ഹംദാൻ കോറിഡോർ’ വികസനത്തിനായി 200 കോടി ദിർഹത്തിന്റെ (2 Billion AED) കരാർ അനുവദിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ദുബൈയുടെ ദ്രുതഗതിയിലുള്ള നഗര-ജനസംഖ്യാ വളർച്ചയ്ക്ക് അനുസൃതമായി ഗതാഗതം സുഗമമാക്കുകയാണ് ഈ മെഗാ പ്രൊജക്റ്റിലൂടെ ലക്ഷ്യമിടുന്നത്.
ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഇമിറേറ്റ്സ് റോഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഹൈവേകളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ കോറിഡോർ. പദ്ധതി പൂർത്തിയാകുന്നതോടെ ഉമ്മ് അൽ ഷീഫ് സ്ട്രീറ്റിൽ നിന്ന് ഇമിറേറ്റ്സ് റോഡിലേക്കുള്ള യാത്രാസമയം 33 മിനിറ്റിൽ നിന്ന് വെറും 15 മിനിറ്റായി (54 ശതമാനം) കുറയും. 2.3 കിലോമീറ്റർ നീളമുള്ള 7 പാലങ്ങൾ, 900 മീറ്റർ നീളമുള്ള 8 തുരങ്കങ്ങൾ, 12.5 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കുകൾ എന്നിവ ഇതിന്റെ ഭാഗമായി നിർമ്മിക്കും. കൂടാതെ ലത്തീഫ ബിന്ത് ഹംദാൻ സ്ട്രീറ്റ് ഇരുവശങ്ങളിലേക്കുമായി നാല് വരി പാതകളാക്കി മാറ്റുകയും ചെയ്യും. രണ്ട് ദിശകളിലുമായി മണിക്കൂറിൽ 16,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ പാത വഴി പ്രതിദിനം 1,30,000 യാത്രകൾ സാധ്യമാകും. 2028 അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് ആർടിഎ അറിയിച്ചിട്ടുള്ളത്.