അബുദാബി : ഇറാനിൽ നിന്നുള്ള രണ്ട് ഡ്രോണുകളെ യുഎഇ വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമായാണ് ഇതും കണക്കാക്കപ്പെടുന്നത്. ഇത്തരം പ്രകോപനങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ 551 ബാലിസ്റ്റിക് മിസൈലുകളും, 29 ക്രൂയിസ് മിസൈലുകളും, 2265 ഡ്രോണുകളും യുഎഇ പ്രതിരോധ സേന തടയുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ നടന്ന ആക്രമണങ്ങളിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയുണ്ടായിട്ടില്ല. എന്നാൽ ഇറാൻ ആക്രമണം തുടങ്ങിയ കാലം മുതൽ ഇതുവരെ രണ്ട് സ്വദേശി സൈനികരും യുഎഇ സായുധ സേനയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഒരു മൊറോക്കൻ പൗരനും വീരമൃത്യു വരിച്ചു. ഇതുകൂടാതെ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ, ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 10 സാധാരണക്കാർക്കും ഈ കാലയളവിൽ ജീവൻ നഷ്ടമായിട്ടുണ്ട്.
ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ വിവിധ രാജ്യക്കാരായ 230 പേർക്ക് പരിക്കേറ്റതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യുഎഇ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, കൊമോറോസ്, തുർക്കി, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർദാൻ, പലസ്തീൻ, ഘാന, ഇന്തോനേഷ്യ, സ്വീഡൻ, ടുണീഷ്യ, മൊറോക്കോ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിക്കേറ്റത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സൈന്യം സജ്ജമാണെന്നും ജനങ്ങളുടെയും ദേശീയ സമ്പത്തിന്റെയും സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിരോധ മന്ത്രാലയം ആവർത്തിച്ചു.