ദുബായ് : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (DRC) എബോള രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദ്ദേശപ്രകാരം രണ്ടാമത്തെ ദുരിതാശ്വാസ വിമാനമയച്ച് ദുബായ് ഹ്യൂമാനിറ്റേറിയൻ (DXBH). യൂറോപ്യൻ കമ്മീഷന്റെ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ഓപ്പറേഷൻസുമായി (DG ECHO) സഹകരിച്ച് ഉഗാണ്ട വഴിയാണ് ഈ സഹായം എത്തിച്ചത്.
ദുബായ് റോയൽ എയർ വിങ്ങിന്റെ ബോയിംഗ് 747 വിമാനത്തിൽ യുഎൻ ഹ്യൂമാനിറ്റേറിയൻ റെസ്പോൺസ് ഡിപ്പോ (WFP-UNHRD), ലോകാരോഗ്യ സംഘടന (WHO), യുണിസെഫ് (UNICEF) എന്നിവയിൽ നിന്നുള്ള 60 മെട്രിക് ടൺ അത്യാധുനിക മെഡിക്കൽ സാമഗ്രികളും ദുരിതാശ്വാസ സാമഗ്രികളുമാണ് അയച്ചത്. ഒരു ആഴ്ചയ്ക്കുള്ളിൽ അയക്കുന്ന രണ്ടാമത്തെ വിമാനമാണിതെന്നും ആഗോളതലത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയിക്കുന്നതെന്നും ദുബായ് ഹ്യൂമാനിറ്റേറിയൻ സിഇഒ ജുസെപ്പെ സബ പറഞ്ഞു. കോംഗോയിലെ വൈറസ് വ്യാപനം തടയാനും മനുഷ്യജീവനുകൾ രക്ഷിക്കാനും ദുബായ് ഹ്യൂമാനിറ്റേറിയൻ കാണിച്ച ദ്രുതഗതിയിലുള്ള ഇടപെടലിനെ യൂറോപ്യൻ യൂണിയൻ സിവിൽ പ്രൊട്ടക്ഷൻ ഡയറക്ടർ ജനറൽ മാസീജ് പോപോവ്സ്കി പ്രത്യേകം അഭിനന്ദിച്ചു.