ദുബായ് : വിദേശത്തുനിന്നും ചികിൽസയ്ക്കായി ദുബായിലേക്ക് എത്തുന്ന രോഗികൾക്ക് കൂടുതൽ വേഗതയേറിയതും തടസ്സമില്ലാത്തതുമായ സേവനം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി ദുബായ് ഗവൺമെന്റ്. ഇതിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (GDRFA Dubai) ദുബായ് ഹെൽത്ത് അതോറിറ്റിയും (DHA) തമ്മിൽ പുതിയ തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. മെഡിക്കൽ വിസയ്ക്ക് അപേക്ഷിക്കുന്നത് മുതൽ ചികിത്സ കഴിഞ്ഞുള്ള ഫോളോ-അപ്പ് കെയർ വരെയുള്ള കാര്യങ്ങൾ പൂർണ്ണമായും ഡിജിറ്റലായി സംയോജിപ്പിച്ച് രോഗികൾക്ക് മികച്ച അനുഭവം സമ്മാനിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജിഡിആർഎഫ്എ ദുബായ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. അലവി ഷെയ്ഖ് അലിയും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പുതിയ കരാർ പ്രകാരം ഇരു സ്ഥാപനങ്ങളുടെയും ഓൺലൈൻ സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുകയും വിസ നടപടികൾ എളുപ്പമാക്കുകയും ചെയ്യും. ‘ദുബായ് ഹെൽത്ത് എക്സ്പീരിയൻസ്’ മുൻകൈയുടെ ഭാഗമായി ആഗോള തലത്തിൽ ദുബായുടെ ആരോഗ്യ മേഖലയെ പ്രോത്സാഹിപ്പിക്കാനും ഇൻഷുറൻസ് സംവിധാനങ്ങളുമായി ഇതിനെ കൂടുതൽ സുതാര്യമായി ബന്ധിപ്പിക്കാനും പുതിയ തീരുമാനം സഹായിക്കും. ആഗോള ഹെൽത്ത് ടൂറിസം രംഗത്ത് ദുബായുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ ഭാവിയിൽ സ്മാർട്ട് മെഡിക്കൽ വിസ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ കൊണ്ടുവരുമെന്നും അധികൃതർ വ്യക്തമാക്കി.
Tag: