ഷാർജ : ഷാർജയിലെ പാർപ്പിട സമുച്ചയത്തിന്റെ മൂന്നാം നിലയിലെ ഗോവണിയുടെ ജനലിലൂടെ വീണ് രണ്ട് വയസ്സുകാരനായ പാകിസ്താനി കുഞ്ഞ് മരിച്ച സംഭവത്തിൽ കസ്റ്റഡിയിലായിരുന്ന അയൽക്കാരായ രണ്ട് പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം ലഭിച്ചു. അതേസമയം സംഭവത്തിൽ ഉൾപ്പെട്ട കുട്ടികൾ ഇപ്പോഴും ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ സംരക്ഷണയിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മുഹമ്മദ് അർഷമാൻ എന്ന രണ്ട് വയസ്സുകാരൻ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ച ദാരുണമായ സംഭവത്തിൽ അയൽക്കാരായ പത്ത് വയസ്സോളം പ്രായമുള്ള രണ്ട് പെൺകുട്ടികൾക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇവരുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾക്കും പ്രവർത്തനങ്ങൾക്കും മാതാപിതാക്കൾക്കാണ് ഉത്തരവാദിത്തമെന്ന യുഎഇ നിയമപ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. കുട്ടികൾക്ക് 11 വയസ്സിൽ താഴെ മാത്രം പ്രായമുള്ളതിനാലാണ് മാതാപിതാക്കൾക്കെതിരെ നിയമനടപടി ഉണ്ടായതെന്ന് ആദ്യഘട്ടത്തിൽ കുടുംബത്തിന് നിയമോപദേശം നൽകിയ അഡ്വക്കേറ്റ് പ്രീത ശ്രീറാം മാധവ് വ്യക്തമാക്കി.
നിലവിൽ ജാമ്യത്തിലിറങ്ങിയ കുടുംബങ്ങളിൽ ഒന്ന് താൽക്കാലികമായി ഈ കെട്ടിടത്തിൽ നിന്നും താമസം മാറിയിട്ടുണ്ട്. കുഞ്ഞിന്റെ വേർപാട് ഉണ്ടാക്കിയ വലിയ ആഘാതത്തിൽ നിന്നും കെട്ടിടത്തിലെ മറ്റ് താമസക്കാർ ഇപ്പോഴും മുക്തരായിട്ടില്ല. ഈ ദാരുണമായ സംഭവം മരിച്ച കുഞ്ഞിന്റെ കുടുംബത്തെ മാത്രമല്ല, പെൺകുട്ടികളുടെ കുടുംബങ്ങളെയും മറ്റ് അന്തേവാസികളെയും മാനസികമായി തളർത്തിയിരിക്കുകയാണെന്ന് അയൽവാസികൾ പറയുന്നു.