ദുബായ് : ദുബായിൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനും ജുഡീഷ്യൽ വിധികൾ നടപ്പിലാക്കുന്നതിനും ക്യാമറകൾ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ 13-ാം നമ്പർ എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയത്തിലൂടെയാണ് ഈ സുപ്രധാന പരിഷ്കാരം കൊണ്ടുവന്നത്. ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ പെരുമാറ്റം ശക്തമാക്കുക, സുതാര്യത വർദ്ധിപ്പിക്കുക, വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കുക, സുരക്ഷിതമായി സാങ്കേതികവിദ്യ ഉപയോഗിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം ക്യാമറ ദൃശ്യങ്ങൾ എൻക്രിപ്റ്റ് ചെയ്ത സിസ്റ്റങ്ങളിൽ സുരക്ഷിതമായി സൂക്ഷിക്കണം. വീടുകൾ, ആരാധനാലയങ്ങൾ, വസ്ത്രം മാറുന്ന മുറികൾ തുടങ്ങിയ അതീവ സ്വകാര്യതയുള്ള സ്ഥലങ്ങളിൽ ചിത്രീകരണം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ക്യാമറ ഓൺ ചെയ്യുമ്പോൾ വ്യക്തികളെ അത് മുൻകൂട്ടി അറിയിക്കണം. ദൃശ്യങ്ങൾ വ്യക്തിഗത ഉപകരണങ്ങളിലേക്ക് മാറ്റാനോ ദുരുപയോഗം ചെയ്യാനോ പാടില്ല. ബോഡി ക്യാമറകൾ ഉപയോഗിക്കുന്നതിന് മുൻപ് ഉദ്യോഗസ്ഥർക്ക് നിയമപരവും ധാർമ്മികവുമായ പ്രത്യേക പരിശീലനം നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.