ദുബായ് : സുരക്ഷാ കാരണങ്ങളാൽ സൗദി അറേബ്യ തിരിച്ചുവിളിച്ച പ്രത്യേക ബ്രാൻഡ് ബേബി ഫീഡിംഗ് ബോട്ടിലുകൾ യുഎഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിലോ ഫാർമസികളിലോ വിൽക്കുന്നില്ലെന്ന് ഉറപ്പുനൽകി യുഎഇയിലെ പ്രമുഖ റീട്ടെയിലർമാർ. ‘നർഷ്’ (Nursh 8oz) ബ്രാൻഡിന്റെ റീയൂസബിൾ കുപ്പികളാണ് (Product No. B11654) സൗദി വാണിജ്യ മന്ത്രാലയം വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിട്ടത്. കുപ്പിയുടെ പുറംഭാഗത്തെ സുരക്ഷാ പാളി അടർന്നുപോവുകയും ഇത് കുട്ടികളുടെ ഉള്ളിൽ ചെന്ന് ശ്വാസംമുട്ടൽ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു സൗദിയുടെ നടപടി. എന്നാൽ സ്പിന്നീസ്, അൽ മദീന, നൈറ്റ് ടു നൈറ്റ് തുടങ്ങിയ യുഎഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകളും ഫാർമസികളും തങ്ങൾ ഈ ബ്രാൻഡ് വിൽക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും വിദേശയാത്രകളിലോ അന്താരാഷ്ട്ര ഓൺലൈൻ സൈറ്റുകൾ വഴിയോ ഈ പ്രൊഡക്ട് നമ്പർ ഉള്ള കുപ്പികൾ വാങ്ങിയിട്ടുള്ള മാതാപിതാക്കൾ ഉണ്ടെങ്കിൽ അവ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും നിർദ്ദേശമുണ്ട്.
Raneesha Nizar
അബുദാബി : യുഎഇയിലെ ഡ്രൈവറില്ലാ (സ്വയം നിയന്ത്രിത) വാഹനങ്ങളുടെ സുരക്ഷിതമായ സർവീസിനായി അത്യാധുനിക സെൻട്രൽ കൺട്രോൾ റൂം അനുവദിച്ച് അബുദാബി മൊബിലിറ്റി. ഷെയ്ഖ് ഹംദാൻ ബിൻ സയീദ് അൽ നഹ്യാന്റെയും ഡിഎംടി ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫയുടെയും സാന്നിധ്യത്തിലാണ് കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തത്. എമിറേറ്റിൽ ഉടനീളം സർവീസ് നടത്തുന്ന ഇത്തരം സ്മാർട്ട് വാഹനങ്ങളുടെ വേഗത, സഞ്ചാരപഥം, തത്സമയ ലൊക്കേഷൻ എന്നിവ ഈ കൺട്രോൾ റൂമിലൂടെ തത്സമയം കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഉടനടി ഇടപെടാനും റോഡ് സുരക്ഷ ഉറപ്പാക്കാനും ‘AViTOMS’ എന്ന അത്യാധുനിക പ്ലാറ്റ്ഫോമാണ് കൺട്രോൾ റൂമിൽ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യയിലൂടെ ഡ്രൈവറില്ലാ വാഹനങ്ങളുടെ സർവീസ് കൂടുതൽ കാര്യക്ഷമമാക്കാനും ഭാവിയിലെ യാത്രാ സൗകര്യങ്ങൾ മികച്ചതാക്കാനും സ്മാർട്ട് ഗതാഗത രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാനും അബുദാബിക്ക് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മക്കൾ സുരക്ഷിതരായിരിക്കട്ടെ; മാതാപിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ഫുജൈറ പോലീസ്
ഫുജൈറ : വേനലവധിക്കാലത്ത് കുടുംബങ്ങൾ കൂട്ടത്തോടെ ബീച്ചുകളിലേക്കും സ്വിമ്മിംഗ് പൂളുകളിലേക്കും എത്തുന്ന സാഹചര്യത്തിൽ, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഫുജൈറ പോലീസ്. കുട്ടികളെ ഒരു കാരണവശാലും വെള്ളത്തിനരികിൽ ഒറ്റയ്ക്ക് വിടരുതെന്നും നിരന്തരമായ നിരീക്ഷണം മാത്രമാണ് അപകടങ്ങൾ ഒഴിവാക്കാനുള്ള ഏക പോംവഴിയെന്നും പോലീസ് ഓർമ്മിപ്പിച്ചു. മസാഫി കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷനും മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് ഈ സുരക്ഷാ കാമ്പയിൻ ആരംഭിച്ചത്. ലൈഫ് ഗാർഡുമാരെയോ മുതിർന്ന കുട്ടികളെയോ മാത്രം വിശ്വസിച്ച് ചെറിയ കുട്ടികളെ വെള്ളത്തിലിറക്കരുത്. നീന്തുമ്പോൾ ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് വലിയ ദുരന്തത്തിന് കാരണമായേക്കാമെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി വേനലവധി സുരക്ഷിതമാക്കണമെന്നും പോലീസ് കൂട്ടിച്ചേർത്തു.
അബുദാബി : യുഎഇയിലെ ഏറ്റവും ഇരുണ്ട പ്രദേശമായ അൽ ഖുവായിൽ രാത്രിയാകാശത്ത് ക്ഷീരപഥം (Milky Way) നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ ഈ ജൂലൈ മാസത്തിൽ സഞ്ചാരികൾക്ക് സുവർണ്ണാവസരം. അബുദാബിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഈ മരുഭൂമി പ്രദേശത്തേക്ക് സ്വന്തം വാഹനങ്ങളിൽ പോകുന്നവർക്ക് സൌജന്യമായും, അല്ലാത്തവർക്ക് 400 മുതൽ 2,000 ദിർഹം വരെയുള്ള വിവിധ പാക്കേജുകളിലും ക്യാമ്പിംഗ് നടത്തി ഈ കാഴ്ച ആസ്വദിക്കാം. രാത്രി 9 മണി മുതൽ പുലർച്ചെ 3 മണി വരെയാണ് ആകാശ വിസ്മയം കാണാൻ ഏറ്റവും അനുയോജ്യം. സ്വന്തമായി പോകുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്നും മൊബൈൽ സിഗ്നൽ ലഭിക്കാത്തതിനാൽ ഓഫ്ലൈൻ മാപ്പുകൾ സൂക്ഷിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
ദുബായ് : യുഎഇയിലെ വിവിധ എയർപോർട്ടുകൾ വഴിയുള്ള വിമാന നിരക്കുകൾ താരതമ്യം ചെയ്ത് ബുക്ക് ചെയ്താൽ വലിയ തുക ലാഭിക്കാമെന്ന് പുതിയ പഠനം. ഇന്ത്യയിലേക്കുള്ള ഭൂരിഭാഗം റൂട്ടുകളിലും അബുദാബിയിൽ നിന്നാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ലഭ്യമാകുന്നത്. മുംബൈയിലേക്ക് അബുദാബിയിൽ നിന്ന് 1,206 ദിർഹമാകുമ്പോൾ ദുബായിൽ നിന്ന് 1,500 ദിർഹമാണ്. കൊച്ചിയിലേക്ക് അബുദാബിയിൽ നിന്ന് 1,376 ദിർഹത്തിന് ടിക്കറ്റ് ലഭിക്കുമ്പോൾ ദുബായിൽ നിന്ന് 1,959 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ ഡൽഹിയിലേക്കും ഇസ്താംബൂളിലേക്കും ഷാർജ എയർപോർട്ടാണ് കൂടുതൽ ലാഭകരം. കറാച്ചിയിലേക്ക് ദുബായ് വഴിയും കുറഞ്ഞ നിരക്കുകൾ ലഭ്യമാണ്. യാത്ര തിരിക്കും മുൻപ് മൂന്ന് എയർപോർട്ടുകളിലെയും നിരക്കുകൾ പരിശോധിക്കുന്നത് കുടുംബമായി യാത്ര ചെയ്യുന്നവർക്ക് വലിയ ലാഭമുണ്ടാക്കും.
വാഷിംഗ്ടൺ : യുഎഇയിലേക്കുള്ള അത്യാധുനിക എഐ ചിപ്പുകൾ, സൈനിക സാമഗ്രികൾ, സാറ്റലൈറ്റുകൾ എന്നിവയുടെ കയറ്റുമതി നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് അമേരിക്ക. പുതിയ ഭേദഗതി പ്രകാരം യുഎഇ സർക്കാരിനും അവിടുത്തെ മുൻനിര കമ്പനികൾക്കും ഇനിമുതൽ പ്രത്യേക ലൈസൻസ് ഇല്ലാതെ തന്നെ അമേരിക്കൻ നിർമ്മിത അത്യാധുനിക എഐ ചിപ്പുകളും സെർവറുകളും ഇറക്കുമതി ചെയ്യാം. യുഎഇയുടെ എഐ കമ്പനികളായ ജി42, കോർ42 എന്നിവയ്ക്കും അവിടെ പ്രവർത്തിക്കുന്ന ആപ്പിൾ, ആമസോൺ, എക്സ്.എഐ തുടങ്ങിയ ആഗോള കമ്പനികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇറാനും മറ്റ് ഭീഷണികൾക്കുമെതിരെ പതിറ്റാണ്ടുകളായി ഒപ്പം നിൽക്കുന്ന പ്രധാന പങ്കാളി എന്ന നിലയിലാണ് യുഎഇയ്ക്ക് ഈ പ്രത്യേക പദവി നൽകിയിരിക്കുന്നത്.
അബുദാബി: യുഎഇയിൽ വരും മാസങ്ങളിൽ ‘എൽ നിന്യോ’ (El Niño) കാലാവസ്ഥാ പ്രതിഭാസം തുടരാൻ 99 ശതമാനം സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജിയുടെ (NCM) പ്രവചനം. 2026 ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്ത് താപനിലയും മഴയും സാധാരണ നിലയേക്കാൾ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആഗോള കാലാവസ്ഥയെ ബാധിക്കുന്ന പ്രതിഭാസമാണ് എൽ നിന്യോ. നിലവിൽ പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ മേഖലകളിൽ സമുദ്രോപരിതല താപനില ശരാശരിയേക്കാൾ ഉയർന്ന നിലയിലാണ്. ഇതിന്റെ സ്വാധീനം മൂലം ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ, പ്രത്യേകിച്ച് വർഷാവസാനത്തോടെ യുഎഇയിൽ താപനിലയിലും മഴയുടെ അളവിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് സൂചന.
ശ്രദ്ധിക്കുക! അൽ ഖലീജ് സ്ട്രീറ്റ് വഴി ഈ വാരാന്ത്യത്തിൽ യാത്ര ചെയ്യുമ്പോൾ റൂട്ട് മാറ്റിപ്പിടിച്ചോളൂ
ദുബായ്: ഈ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ ദുബായിലെ പ്രധാന റോഡുകളിലൊന്നായ അൽ ഖലീജ് സ്ട്രീറ്റിലൂടെ (Al Khaleej Street) യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവർക്ക് ഒരു അടിയന്തര അറിയിപ്പ്. കൈറോ സ്ട്രീറ്റ് റൗണ്ട് എബൗട്ടിൽ ആർടിഎ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.ജൂലൈ 11 ശനിയാഴ്ച രാത്രി 10:00 മണി മുതൽ ജൂലൈ 13 തിങ്കളാഴ്ച പുലർച്ചെ 5:00 മണി വരെയാണ് ഈ മാറ്റങ്ങൾ.
മാറ്റങ്ങൾ എന്തൊക്കെ?
-
ഇൻഫിനിറ്റി ബ്രിഡ്ജിൽ നിന്ന് അൽ മംസാർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇടതുവശത്തേക്കുള്ള തിരിവും (Left-turn) യു-ടേണും (U-turn) ഉണ്ടായിരിക്കില്ല.
-
കൈറോ സ്ട്രീറ്റിൽ നിന്ന് വരുന്നവർക്ക് പൂർണ്ണമായ യു-ടേണും ഈ സമയത്ത് അടയ്ക്കുന്നതാണ്.
ബ്ലോക്കിൽ പെടാതെ സുഗമമായി യാത്ര ചെയ്യാൻ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും, റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ദിശാബോർഡുകൾ കൃത്യമായി പിന്തുടരണമെന്നും ആർടിഎ ഡ്രൈവർമാർക്ക് നിർദേശം നൽകി.
റാസൽഖൈമയെ നടുക്കിയ കൂട്ടക്കൊല; അമ്മയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
റാസൽഖൈമ: യുഎഇയെ ഒന്നടങ്കം നടുക്കിയ കൂട്ടക്കൊലക്കേസിൽ പ്രതിയായ ഗൾഫ് പൗരന് റാസൽഖൈമ ക്രിമിനൽ കോടതി വധശിക്ഷ (ക്വിസാസ് – Qisas) വിധിച്ചു. 66 വയസ്സുള്ള സ്വദേശി വനിതയെയും അവരുടെ രണ്ട് പെൺമക്കളെയും ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ ജൂലൈ 8 ബുധനാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്.
കൊലപാതകം, വധശ്രമം, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞു. ഇതേ കേസിൽ പ്രതിയുടെ മകന് ഒൻപത് മാസം തടവും (ആദ്യ കുറ്റത്തിന് ആറ് മാസവും രണ്ടാമത്തെ കുറ്റത്തിന് മൂന്ന് മാസവും) 10,000 ദിർഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇരകളുടെ കുടുംബത്തിലെ മറ്റൊരു വ്യക്തിയെ വധിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് മകന് ശിക്ഷ ലഭിച്ചത്.
കൊലപാതകത്തിന് ഉപയോഗിച്ച വാഹനമടക്കമുള്ള തെളിവുകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. യുഎഇ നിയമപ്രകാരം വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് പ്രതിക്ക് മേൽക്കോടതികളിൽ അപ്പീൽ നൽകാനുള്ള നിയമപരമായ അവസരമുണ്ടായിരിക്കും.
അബുദാബി: സിറിയയെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ (State Sponsors of Terrorism) നിന്ന് ഒഴിവാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ യുഎഇ സ്വാഗതം ചെയ്തു.
സിറിയയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും സാമ്പത്തിക പുനരുജ്ജീവനത്തിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഈ ചരിത്രപരമായ തീരുമാനം വലിയ പിന്തുണയാകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ വ്യക്തമാക്കി. സിറിയൻ ജനതയുടെ സുരക്ഷയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള എല്ലാ നീക്കങ്ങൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.