ദുബായ് : വാർ Wharton സ്കൂളും ഡബ്ല്യുപിപിയും (WPP) ചേർന്ന് പുറത്തുവിട്ട 2026-ലെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ (Best Countries) ആഗോള റാങ്കിങ്ങിൽ യുഎഇ പത്താം സ്ഥാനത്തെത്തി. ഈ പട്ടികയിലെ ആദ്യ 10-ൽ ഇടംനേടുന്ന ഏക അറബ് രാജ്യവും മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയർന്ന റാങ്കുള്ള രാജ്യവുമായി യുഎഇ മാറി. യുഎസിനെ (11-ാം സ്ഥാനം) പിന്നിലാക്കിയാണ് യുഎഇ ഈ ചരിത്ര നേട്ടം കൈവരിച്ചത്. സ്വിറ്റ്സർലൻഡ് ആണ് പട്ടികയിൽ ഒന്നാമത്.
ഭാവിയിലെ സാമ്പത്തിക വളർച്ചാ സാധ്യതകൾ വിലയിരുത്തുന്ന ‘റൈസിംഗ് പവർ’ (Rising Power / Movers) വിഭാഗത്തിൽ 100-ൽ 100 മാർക്കും നേടി യുഎഇ ആഗോളതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ബിസിനസ്സ് അനുകൂല അന്തരീക്ഷം, സാംസ്കാരിക സ്വാധീനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലെ ദ്രുതഗതിയിലുള്ള മുന്നേറ്റമാണ് യുഎഇയെ മുൻപന്തിയിലെത്തിച്ചത്. സാമ്പത്തിക വൈവിധ്യവൽക്കരണത്തിലൂടെയും മികച്ച നിക്ഷേപ സൗഹൃദ നയങ്ങളിലൂടെയും യുഎഇ കൈവരിച്ച രാജ്യാന്തര വിശ്വാസ്യതയുടെ തെളിവാണ് ഈ നേട്ടമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Raneesha Nizar
അസാധ്യമായതിനെ സാധ്യമാക്കുക’; ദുബായിയുടെ പുതിയ തൊഴിൽ സംസ്കാരവുമായി ‘ദുബായ്-ഇറ്റ്’
ദുബായ് : ഗൂഗിളിൽ തിരയുന്നതിനെ ‘ഗൂഗിൾ ഇറ്റ്’ എന്ന് വിശേഷിപ്പിക്കുന്നതുപോലെ, അസാധ്യമായ കാര്യങ്ങളെ അതിവേഗത്തിലും മികവോടെയും യാഥാർത്ഥ്യമാക്കുന്നതിനെ ‘ദുബായ്-ഇറ്റ്’ (Dubai-it) എന്ന് നാമകരണം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പുതിയ കാമ്പെയ്ൻ പ്രഖ്യാപിച്ചു. ദുബായിയുടെ തനത് തൊഴിൽ സംസ്കാരവും വിജയഗാഥയും വരുംതലമുറകളിലേക്കും സ്ഥാപനങ്ങളിലേക്കും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.
പതിറ്റാണ്ടുകൾക്ക് മുൻപ് മരുഭൂമിയായിരുന്ന ദുബായിയെ ഇന്നത്തെ ആഗോള നഗരമാക്കി മാറ്റിയ ബുർജ് ഖലീഫ, പാം ജുമൈറ, ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് എയർപോർട്ട്, ദുബായ് മെട്രോ, എമിറേറ്റ്സ് എയർലൈൻ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, എക്സ്പോ തുടങ്ങിയ വൻകിട പദ്ധതികളുടെ പിന്നിലെ നിശ്ചയദാർഢ്യമാണ് ‘ദുബായ്-ഇറ്റ്’ എന്ന ആശയത്തിലൂടെ ഉയർത്തിക്കാട്ടുന്നത്. “പറയുന്നത് പ്രവർത്തിക്കുക, പ്രവർത്തിക്കുന്നത് പറയുക” എന്ന ഷെയ്ഖ് മുഹമ്മദിന്റെ ലളിതമായ തത്വശാസ്ത്രമാണ് ഈ പുതിയ ആഗോള തൊഴിൽ മാതൃകയ്ക്ക് പിന്നിൽ.
ബീജിങ് പുസ്തകോത്സവത്തിൽ സാന്നിധ്യമറിയിച്ച് എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ
ബീജിങ് : ചൈനയിൽ നടക്കുന്ന ബീജിങ് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (BIBF 2026) യുഎഇയുടെ സാംസ്കാരിക സാന്നിധ്യം ശക്തമാക്കി എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ (EPA). ഇത്തവണത്തെ മേളയിൽ യുഎഇയാണ് ‘അതിഥി രാജ്യം’ (Guest of Honour). ജൂൺ 17 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന മേളയിൽ യുഎഇ എംബസിയും സാംസ്കാരിക മന്ത്രാലയവും സംയുക്തമായി ഒരുക്കിയ ‘അൽ ബൈത് അൽ എമിറാത്തി’ പവലിയനിലാണ് അസോസിയേഷൻ പങ്കെടുന്നത്.
യുഎഇയിലെ പ്രസാധകർക്ക് ചൈനീസ് വിപണിയിൽ പുതിയ അവസരങ്ങൾ കണ്ടെത്താനും അറബ് എഴുത്തുകാരുടെ കൃതികൾ അന്താരാഷ്ട്ര തലത്തിൽ എത്തിക്കാനും ഈ പങ്കാളിത്തം വഴി സാധിക്കുമെന്ന് ഇപിഎ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് അൽ കൂസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി എമിറാത്തി-ചൈനീസ് പ്രസാധകരുടെ പ്രത്യേക നെറ്റ്വർക്കിങ് യോഗങ്ങളും ഇരുരാജ്യങ്ങളിലെയും വായനാശീലങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ചകളും മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഗാഫ് പബ്ലിഷിങ്, അജ്യാൽ പബ്ലിഷിങ് ഹൗസ് ഉൾപ്പെടെയുള്ള യുഎഇയിലെ പ്രമുഖ പ്രസാധകർ പവലിയന്റെ ഭാഗമാണ്.
മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നത് യുഎഇയുടെ പ്രധാന നയം: ഷെയ്ഖാ ജവാഹർ അൽ ഖാസിമി
ഷാർജ : മനുഷ്യന്റെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നത് യുഎഇയുടെയും ഷാർജയുടെയും പ്രധാന നയമാണെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പത്നിയും യുഎൻഎച്ച്സിആർ (UNHCR) അഭയാർത്ഥി കുട്ടികൾക്കായുള്ള പ്രത്യേക പ്രതിനിധിയുമായ ഷെയ്ഖാ ജവാഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി. ലോക അഭയാർത്ഥി ദിനത്തോടനുബന്ധിച്ച് (World Refugee Day) സംസാരിക്കുകയായിരുന്നു അവർ.
യുദ്ധവും മറ്റ് പ്രതിസന്ധികളും കാരണം വീടും സുരക്ഷിതത്വവും നഷ്ടപ്പെട്ട് ലോകമെമ്പാടും പായുന്ന 11.5 കോടിയിലധികം വരുന്ന അഭയാർത്ഥികളുടെ പുനരധിവാസം ഒരു മാനുഷിക വെല്ലുവിളി മാത്രമല്ല, ലോകരാജ്യങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് അവർ ഓർമ്മിപ്പിച്ചു. സുരക്ഷിതമായ വീട്, വിദ്യാഭ്യാസം, ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം വലിയ അനുഗ്രഹങ്ങളാണെന്നും അത് നഷ്ടപ്പെട്ടവർക്കാണ് അതിന്റെ വിലയറിയുകയെന്നും ഷെയ്ഖാ ജവാഹർ പറഞ്ഞു. അഭയാർത്ഥികളായ കുട്ടികൾക്കും യുവാക്കൾക്കും മികച്ച ഭാവിയും സുരക്ഷിതത്വവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
ദുബായ് : ദുബായ് പ്രസ് ക്ലബ്ബും ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘ദുബായ് കണ്ടന്റ് ക്രിയേറ്റേഴ്സ് പ്രോഗ്രാമിന്റെ’ മൂന്നാം ഘട്ടത്തിന് വിജയകരമായ സമാപനം. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ദുബായുടെ തനത് സംസ്കാരവും പാരമ്പര്യവും മൂല്യങ്ങളും ആഗോളതലത്തിൽ എത്തിക്കാൻ ക്രിയേറ്റർമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക പരിശീലനം സംഘടിപ്പിച്ചത്.
ജൂൺ 8 മുതൽ 19 വരെ നീണ്ടുനിന്ന തീവ്ര പരിശീലന പരിപാടിയിൽ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കായുള്ള വിഷ്വൽ സ്റ്റോറിടെല്ലിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകളുടെ ഉപയോഗം, പ്രൊഫഷണൽ ഫോട്ടോഗ്രാഫി, എഡിറ്റിംഗ് എന്നിവയിലാണ് പ്രാക്ടിക്കൽ വർക്ക്ഷോപ്പുകൾ നടന്നത്. പ്രശസ്ത എമിറാത്തി സംവിധായകൻ മുഹമ്മദ് സയീദ് ഹാരിബ് ഉൾപ്പെടെയുള്ള പ്രമുഖർ സെഷനുകൾക്ക് നേതൃത്വം നൽകി. ദുബായുടെ വികസനത്തിനൊപ്പം ഡിജിറ്റൽ മീഡിയ രംഗത്തും മികച്ച പ്രതിഭകളെ വാർത്തെടുക്കാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബായ് പ്രസ് ക്ലബ് ഡയറക്ടർ മറിയം അൽ മുല്ല വ്യക്തമാക്കി. സാമ്പത്തികം, ആരോഗ്യം, ശാസ്ത്രം തുടങ്ങിയ മേഖലകൾക്ക് ശേഷമാണ് മൂന്നാമത്തെ സാംസ്കാരിക ഘട്ടം ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.
48 മണിക്കൂറിനുള്ളിൽ ദുബായ് വിസ; സമ്മർ ഓഫറുകളിൽ വൻ ലാഭവുമായി ദുബായ് യാത്രാവസരം
ദുബായ് : വിനോദസഞ്ചാരികൾക്കായി ടൂറിസ്റ്റ് വിസാ നടപടികൾ 48 പ്രവൃത്തിമണിക്കൂറിനുള്ളിൽ വേഗത്തിലാക്കി ദുബായ്. ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ വിസ വേഗത്തിൽ ലഭ്യമാകുമെന്നത് അവസാന നിമിഷം യാത്ര പ്ലാൻ ചെയ്യുന്നവർക്ക് വലിയ സൗകര്യമാകും. ഇതോടൊപ്പം വേനൽക്കാലത്ത് ദുബായിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഹോട്ടൽ താമസത്തിനും വിനോദങ്ങൾക്കും 60 ശതമാനം വരെ വൻ വിലക്കിഴിവാണ് വിവിധ കമ്പനികൾ ഒരുക്കിയിരിക്കുന്നത്.
സാധാരണയായി ശൈത്യകാലത്തുള്ള തിരക്കിൽ വലിയ തുക ഈടാക്കുന്ന ഹോട്ടൽ മുറികൾ വേനൽക്കാലത്ത് വെറും 139 ദിർഹം മുതൽ ലഭ്യമാണ്. കൂടാതെ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളായ ഡെസേർട്ട് സഫാരി, ജെറ്റ് സ്കീ റൈഡുകൾ, പ്രീമിയം ഡ്യൂൺ ബഗ്ഗി റൈഡുകൾ എന്നിവയ്ക്കും പകുതിയോളം വിലക്കുറവുണ്ട്. തീം പാർക്കുകൾ, അക്വേറിയങ്ങൾ തുടങ്ങിയ വിനോദകേന്ദ്രങ്ങളുടെ ടിക്കറ്റുകൾ കൗണ്ടറുകളിൽ നിന്ന് നേരിട്ട് വാങ്ങാതെ ഓൺലൈനായി ബുക്ക് ചെയ്താൽ ഫാമിലി പാക്കേജുകൾ വഴി വലിയ തുക ലാഭിക്കാമെന്നും ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നു. വേഗത്തിലുള്ള വിസയും ആകർഷകമായ ഈ ഓഫറുകളും ദുബായിയെ മികച്ചൊരു സമ്മർ ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ്.
ദുബായ് : അന്താരാഷ്ട്ര പ്രീമിയം സാറ്റലൈറ്റ് ചാനലുകൾ അനധികൃതമായി ചോർത്തി കുറഞ്ഞ നിരക്കിൽ വിതരണം ചെയ്തിരുന്ന അന്താരാഷ്ട്ര സംഘടിത ക്രിമിനൽ സംഘത്തെ ദുബായ് പോലീസ് പിടികൂടി. പകർപ്പവകാശമുള്ള പ്രമുഖ ചാനലുകളുടെ ദൃശ്യങ്ങൾ യാതൊരുവിധ ലൈസൻസോ അംഗീകാരമോ ഇല്ലാതെയാണ് ഇവർ വ്യാജമായി സംപ്രേഷണം ചെയ്തിരുന്നത്.
പ്രത്യേക റിസീവർ ഉപകരണങ്ങൾ, അനധികൃത വെബ്സൈറ്റുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ വഴിയാണ് ഇവർ ചാനലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നത്. ആകർഷകമായ വാർഷിക സബ്സ്ക്രിപ്ഷൻ പാക്കേജുകൾ നൽകി ആളുകളിൽ നിന്ന് പണം വാങ്ങി വലിയ രീതിയിലുള്ള സാമ്പത്തിക ലാഭമാണ് ഈ സംഘം ഉണ്ടാക്കിയിരുന്നത്. ഇത് യഥാർത്ഥ ചാനൽ കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിവച്ചു. 2021-ലെ യുഎഇ ഫെഡറൽ കോപ്പിറൈറ്റ് നിയമത്തിന്റെ ലംഘനമാണ് പ്രതികൾ നടത്തിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പകർപ്പവകാശ ലംഘനം നടത്തുന്നവർക്കെതിരെ കർശന നിരീക്ഷണവും നിയമനടപടികളും തുടരുമെന്ന് ദുബായ് പോലീസ് വ്യക്തമാക്കി.
ഷാർജ : വീട്ടിലെത്തിച്ച ഓർഡറിന്റെ ബാക്കി പണം നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഡെലിവറി ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഷാർജ സ്വദേശി കോടതിയിൽ വിചാരണ നേരിടുന്നു. ഷാർജ മിസ്ഡിമീനർ കോടതിയിലാണ് (Sharjah Misdemeanour Court) ഇതുസംബന്ധിച്ച കേസ് നടക്കുന്നത്.
കോടതി രേഖകൾ പ്രകാരം, പ്രതിയുടെ വീട്ടിൽ സാധനങ്ങൾ എത്തിച്ച ശേഷം പണം വാങ്ങിയപ്പോഴാണ് ഡെലിവറി ജീവനക്കാരന്റെ പക്കൽ ബാക്കി നൽകാനുള്ള ചെറിയ നോട്ടുകൾ ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും, പ്രകോപിതനായ പ്രതി ഡെലിവറി ജീവനക്കാരനെ ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു എന്നാണ് പ്രൊസിക്യൂഷൻ കേസ്. മർദ്ദനമേറ്റ ജീവനക്കാരൻ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം നിയമനടപടികളിലേക്ക് നീങ്ങിയത്. എന്നാൽ കോടതിയിൽ വിചാരണ വേളയിൽ പ്രതി തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. ഇരുപക്ഷത്തിന്റെയും വാദങ്ങളും തെളിവുകളും പരിശോധിച്ച കോടതി കേസ് വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്.
അബുദാബി : വിദ്യാർത്ഥികളിൽ ദേശീയ മൂല്യങ്ങൾ വളർത്തുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ പുത്തൻ വിദ്യാഭ്യാസ നയത്തിന് രൂപം നൽകി അബുദാബി സർക്കാർ. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) ആണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയ്ക്കായുള്ള ഈ പുതിയ തന്ത്രങ്ങൾ പ്രഖ്യാപിച്ചത്.
നാല് പ്രധാന ലക്ഷ്യങ്ങളാണ് ഈ പുതിയ തന്ത്രത്തിന് പിന്നിലുള്ളത്. ദേശീയ വ്യക്തിത്വവും എമിറാത്തി മൂല്യങ്ങളും ശക്തിപ്പെടുത്തുക, വിദ്യാർത്ഥികളുടെ ആരോഗ്യം, സുരക്ഷ, മാനസിക ക്ഷേമം എന്നിവ ഉറപ്പാക്കുക, ഭാവിയിലേക്ക് ആവശ്യമായ നൂതന കഴിവുകൾ വികസിപ്പിക്കുക, അധ്യാപകരുടെ മികവിലൂടെ മികച്ച വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണവ.
220-ലധികം സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽമാർ പങ്കെടുത്ത ഫോറത്തിലാണ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാൻ മുഹമ്മദ് അൽ ഖാദി പുതിയ നയം അവതരിപ്പിച്ചത്. യുഎഇയിലെ നാനൂറിലധികം സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് തയ്യാറാക്കിയ ഈ പരിഷ്കരണത്തിൽ സ്വകാര്യ സ്കൂളുകൾക്കായി 39 പുതിയ നയങ്ങളും പ്രീ-സ്കൂളുകൾക്കായി 27 പുതിയ നയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ എഐ സാങ്കേതികവിദ്യകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനുള്ള പരിശീലനവും ഇതിലൂടെ നൽകും.
മുഷ്രിഫ് മാളിൽ ടിക്കറ്റില്ലാ എഐ പാർക്കിങ് സംവിധാനം വരുന്നു; തുക ദർബ് വാലറ്റിൽ നിന്ന് ഈടാക്കും
അബുദാബി : അബുദാബിയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ മുഷ്രിഫ് മാളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ ടിക്കറ്റ് രഹിത പെയ്ഡ് പാർക്കിങ് സംവിധാനം വരുന്നു. സ്മാർട്ട് പാർക്കിങ് സാങ്കേതികവിദ്യ പ്രമുഖ കമ്പനിയായ ക്യു മൊബിലിറ്റിയും (Q Mobility) ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടിയും സംയുക്തമായാണ് മാളിൽ നടപ്പിലാക്കുന്നത്.
വരുന്ന ജൂൺ 23 മുതൽ പുതിയ സംവിധാനം പ്രവർത്തനക്ഷമമാകും. പുതിയ എഐ സാങ്കേതികവിദ്യയും ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷനും (Automatic License Plate Recognition) ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ വാഹനങ്ങൾ പാർക്കിങ്ങിൽ പ്രവേശിക്കുന്ന സമയവും പുറത്തുപോകുന്ന സമയവും സിസ്റ്റം സ്വയം രേഖപ്പെടുത്തും. തുടർന്ന് പാർക്കിങ് ഫീസ് ഉപഭോക്താക്കളുടെ ദർബ് (Darb) വാലറ്റിൽ നിന്ന് നേരിട്ട് ഈടാക്കും.
ഇതോടെ മാളിൽ പാർക്കിങ് ടിക്കറ്റുകൾ എടുക്കാനോ, പേയ്മെന്റ് മെഷീനുകൾക്ക് മുന്നിൽ വരി നിൽക്കാനോ, എസ്എംഎസ് വഴി ഫീസ് അടയ്ക്കാനോ ഉള്ള ബുദ്ധിമുട്ടുകൾ ഒഴിവാകും. മാളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സന്ദർശകർക്ക് എളുപ്പത്തിൽ പാർക്കിങ് കണ്ടെത്താനും ഇത് സഹായിക്കുമെന്ന് ക്യു മൊബിലിറ്റി സിഇഓ മുഹമ്മദ് കർമസ്താജി വ്യക്തമാക്കി. ഈ സേവനം ഉപയോഗിക്കുന്നതിന് മുൻപ് ഉപഭോക്താക്കൾ തങ്ങളുടെ ദർബ് വാലറ്റിൽ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.