ദുബായ് : ഗാർഹിക തൊഴിലാളി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് 2026-ന്റെ ആദ്യ പകുതിയിൽ 42 ഡൊമസ്റ്റിക് വർക്കർ റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കെതിരെ 135 പിഴകൾ ചുമത്തി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). ഹൗസ്‌മേഡ് റിക്രൂട്ട്‌മെന്റ് രംഗത്തെ ക്രമക്കേടുകൾ തടയുന്നതിനും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് അഡ്മിനിസ്ട്രേറ്റീവ്, സാമ്പത്തിക പിഴകൾ ഏർപ്പെടുത്തിയത്.
റിക്രൂട്ട് ചെയ്ത തൊഴിലാളികളെ തിരികെ അയക്കുകയോ അവർ ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, തൊഴിലുടമകൾക്ക് നിയമപ്രകാരം തിരികെ നൽകേണ്ട തുക കൃത്യസമയത്ത് നൽകിയില്ലെന്നതാണ് കൂടുതൽ ലംഘനങ്ങളും (106 കേസുകൾ). നിയമപ്രകാരം രണ്ട് ആഴ്ചയ്ക്കുള്ളിൽ തുക തിരികെ നൽകണം. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് മറ്റ് 29 പിഴകൾ ചുമത്തിയത്. നിലവിൽ യുഎഇയിൽ അംഗീകാരമുള്ള 138 ലൈസൻസ്ഡ് ഏജൻസികളാണുള്ളത്. അംഗീകൃത ഏജൻസികളിലൂടെ മാത്രം ഇടപാടുകൾ നടത്തണമെന്നും പരാതികളുണ്ടെങ്കിൽ 80084 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.