ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാൻസിറ്റ് മേഖല കേന്ദ്രീകരിച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് ഇടപാടുകൾ ഏകോപിപ്പിച്ചിരുന്ന പ്രധാന പ്രതിയെ 45 ദിവസം നീണ്ട രഹസ്യ നിരീക്ഷണത്തിനൊടുവിൽ ദുബായ് പോലീസ് പിടികൂടി. രാജ്യത്തേക്ക് ഔദ്യോഗികമായി പ്രവേശിക്കാതെ ട്രാൻസിറ്റ് ഏരിയയിൽ തുടരുന്നത് വഴി സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിൽ നിന്ന് തപ്പിച്ചുനിൽക്കാമെന്ന പ്രതിയുടെ കണക്കുകൂട്ടലുകളാണ് പോലീസിന്റെ തന്ത്രപരമായ നീക്കത്തിൽ തകർന്നടിഞ്ഞത്.
വിമാനത്താവളത്തിനുള്ളിൽ തങ്ങി വിവിധ രാജ്യങ്ങളിലുള്ള സഹപ്രവർത്തകരുമായി ചേർന്ന് ഇയാൾ മയക്കുമരുന്ന് കടത്ത് നിയന്ത്രിച്ചു വരികയായിരുന്നു. പ്രതിയുടെ നീക്കങ്ങളും തുടർച്ചയായ കൂടിക്കാഴ്ചകളും പൂർണ്ണമായി നിരീക്ഷിച്ച പോലീസ്, നഗരത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന മയക്കുമരുന്ന് ശേഖരം എടുക്കാൻ ട്രാൻസിറ്റ് മേഖലയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ഇയാളെ വലയിലാക്കുകയായിരുന്നു. ഇതിനുപുറമെ, ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്ന അപകടകരമായ രീതികൾക്കെതിരെയും, അപരിചിതരുടെ ലഗേജുകൾ കൈവശം വെക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി-നാർക്കോട്ടിക്സ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ മുന്നറിയിപ്പ് നൽകി. ഒപ്പം, നിയമത്തെക്കുറിച്ച് ധാരണയില്ലാതെ ആദ്യമായി എത്തുന്ന വിനോദസഞ്ചാരികളോടും പ്രായപൂർത്തിയാകാത്തവരോടും പോലീസ് പുലർത്തുന്ന തിരുത്തൽ സമീപനത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.