ദുബായ് : ഗൾഫ് മേഖലയിലെ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് രംഗത്ത് വൻ മാറ്റം രേഖപ്പെടുത്തിക്കൊണ്ട് പ്രൈവറ്റ് ഡെറ്റ് (Private debt) നിക്ഷേപങ്ങളിൽ വൻ വർദ്ധനവ്. സ്ട്രൈഡ് വെഞ്ചേഴ്സ് (Stride Ventures) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2025-ൽ ജിസിസിയിലെ പ്രൈവറ്റ് ഡെറ്റ് നിക്ഷേപം 4.1 ബില്യൺ ഡോളറായി ഉയർന്നു. തൊട്ടുമുമ്പത്തെ വർഷത്തെ 0.5 ബില്യൺ ഡോളറിൽ നിന്നാണ് ഈ എട്ടിരട്ടിയിലധികം വർദ്ധനവ്. ഇതാദ്യമായാണ് ഈ മേഖലയിൽ വെഞ്ച്വർ കാപ്പിറ്റൽ (3.3 ബില്യൺ ഡോളർ) നിക്ഷേപത്തെ പ്രൈവറ്റ് ഡെറ്റ് മറികടക്കുന്നത്. സ്വന്തം കമ്പനിയുടെ ഓഹരികൾ (Equity) വിറ്റഴിക്കാതെ തന്നെ ഫണ്ട് കണ്ടെത്താം എന്നതാണ് സ്റ്റാർട്ടപ്പുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഇതിൽ 3.9 ബില്യൺ ഡോളർ നിക്ഷേപവും ആകർഷിച്ച് സൗദി അറേബ്യയാണ് ഈ രംഗത്ത് മുന്നിൽ. യുഎഇ (211 മില്യൺ ഡോളർ), ബഹ്റൈൻ (22 മില്യൺ ഡോളർ) എന്നിവയാണ് തൊട്ടുപിന്നിൽ. ആകെ നിക്ഷേപത്തിന്റെ 95.5 ശതമാനവും ഫിൻടെക് (Fintech) കമ്പനികളിലാണ് എത്തിയത്. തമാര (2.4 ബില്യൺ ഡോളർ), ലെൻഡോ (740 മില്യൺ ഡോളർ) തുടങ്ങിയ പ്രമുഖ കമ്പനികളുടെ വൻ ഫണ്ടിംഗ് ഇതിന് ഉദാഹരണമാണ്.
Tag: