ദുബായ് : ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, മറീന മാൾ എന്നിവിടങ്ങളിൽ പാർക്കിങ് സേവനങ്ങൾ കുറ്റമറ്റതാക്കാൻ സ്മാർട്ട് പാർക്കിങ് കമ്പനിയായ ‘പാർക്കിൻ’ നടപടികൾ ആരംഭിച്ചു. പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഇമറുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിട്ടുള്ള പാർക്കിങ് ഇടങ്ങൾ അർഹതയില്ലാത്തവർ ഉപയോഗിക്കുന്നത് തടയുക, മാളുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭിന്നശേഷിക്കാരുടെ പാർക്കിങ് ഏരിയയിൽ ഒരു വാഹനം പാർക്ക് ചെയ്താൽ ഉടൻ തന്നെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സംവിധാനം വഴി വാഹനത്തിന്റെ നമ്പർ സ്കാൻ ചെയ്യും. ആ വാഹനത്തിന് അനുവദനീയമായ പെർമിറ്റ് ഉണ്ടോ എന്ന് ഈ സംവിധാനം സ്വയം പരിശോധിക്കും. പെർമിറ്റ് ഇല്ലാത്ത വാഹനമാണെന്ന് കണ്ടെത്തിയാൽ പാർക്കിൻ കമാൻഡ് സെന്ററിലേക്ക് വിവരം കൈമാറുകയും തുടർന്ന് നിയമലംഘകർക്ക് പിഴ ചുമത്തുകയും ചെയ്യും.
അബദ്ധവശാൽ ഇത്തരം ഇടങ്ങളിൽ പാർക്ക് ചെയ്യുന്നവർക്ക് വാഹനം മാറ്റാൻ കുറഞ്ഞ സമയം (Grace period) അനുവദിക്കും. ക്യാമറകൾക്ക് പുറമെ, നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ നേരിട്ടുള്ള പരിശോധനകളും നടത്തും. പാർക്കിങ് സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുത്താനും അർഹരായവർക്ക് മുൻഗണന നൽകാനുമാണ് ഈ കർശന നടപടികൾ സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.