ഷാർജ : ഷാർജ നോബിൾ ഖുറാൻ ആൻഡ് സുന്ന എസ്റ്റാബ്ലിഷ്മെന്റിലെ (SNQSE) അധ്യാപകർക്കും സൂപ്പർവൈസർമാർക്കും പുതിയ തൊഴിൽ-ശമ്പള വ്യവസ്ഥകൾ നിയന്ത്രിക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനത്തിന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ (SEC) അംഗീകാരം നൽകി. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം, ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.
വിദ്യാഭ്യാസ നിലവാരം ഉയർത്താനും യോഗ്യരായ അധ്യാപകരെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കരണം. ഇതിനൊപ്പം സ്ഥാപനത്തിലെ അച്ചടക്ക നടപടികൾക്കും ഭരണപരമായ ലംഘനങ്ങൾക്കുമുള്ള പുതിയ നിയമാവലിക്കും കൗൺസിൽ അംഗീകാരം നൽകി. കൂടാതെ, ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റിന്റെ 2025-ലെ വാർഷിക റിപ്പോർട്ടും യോഗം വിലയിരുത്തി. ഇതനുസരിച്ച് കഴിഞ്ഞ വർഷം 11,683 സ്വദേശി പൗരന്മാർക്കായി 50 കോടിയിലധികം ദിർഹത്തിന്റെ (Dh500 million) സാമൂഹിക സഹായം നൽകിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുതിർന്ന പൗരന്മാർക്കുള്ള പരിചരണ കേന്ദ്രങ്ങൾ, കുട്ടികളുടെയും കുടുംബങ്ങളുടെയും സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ ഡിപ്പാർട്ട്മെന്റ് നടത്തിയ മികച്ച പ്രവർത്തനങ്ങളെ കൗൺസിൽ അഭിനന്ദിച്ചു.