ഷാർജ : കുടുംബങ്ങൾ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന വീടുകളിലും താമസസ്ഥലങ്ങളിലുമാണ് കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന ഒട്ടുമിക്ക അപകടങ്ങളും ഒളിഞ്ഞിരിക്കുന്നതെന്ന് ഷാർജ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷന്റെ (CSO) മുന്നറിയിപ്പ്. കുട്ടികൾ കെട്ടിടങ്ങളിൽ നിന്നും മറ്റും വീണുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മാതാപിതാക്കൾക്കായി സംഘടന പുതിയ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
ആഗോളതലത്തിൽ 19 വയസ്സിൽ താഴെയുള്ള 1600-ലധികം കുട്ടികളാണ് പ്രതിദിനം വീഴ്ച, മുങ്ങിമരണം, പൊള്ളൽ, വിഷബാധ എന്നിവ മൂലം മരണപ്പെടുന്നത്. കുട്ടികളുടെ ദൃഷ്ടിയിൽ ഒരു ജനലോ, ബാൽക്കണിയോ, കസേരയോ ഒക്കെ പുതിയ കാര്യങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള വഴികളാണ്. തങ്ങൾക്ക് ചുറ്റുമുള്ള അപകടങ്ങളെ തിരിച്ചറിയാനുള്ള പ്രായം അവർക്കായിട്ടില്ല. അതുകൊണ്ട് തന്നെ മുതിർന്നവർ കുട്ടികളുടെ കണ്ണുകളിലൂടെ ചുറ്റുപാടുകളെ വീക്ഷിക്കാൻ പഠിക്കണമെന്ന് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഹനാദി സ്വാലിഹ് അൽ യാഫെ വ്യക്തമാക്കി. ബാൽക്കണിക്ക് സമീപം കസേരകളോ മറ്റ് ഫർണിച്ചറുകളോ ഇടരുത്, ജനലുകൾക്കും ബാൽക്കണികൾക്കും സുരക്ഷാ ഗ്രില്ലുകൾ സ്ഥാപിക്കുക, ഗോവണികളിൽ തടസ്സങ്ങൾ ഉറപ്പാക്കുക, കുട്ടികളെ ഒരു കാരണവശാലും ഒറ്റയ്ക്കാക്കരുത് എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. കുട്ടികളുടെ സ്വാതന്ത്ര്യം തടയാതെ തന്നെ അവർക്കായി സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.
Tag: