അബുദാബി : അടുത്ത പത്ത് വർഷത്തിനുള്ളിൽ ചന്ദ്രോപരിതലത്തിൽ യുഎഇയുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും അന്താരാഷ്ട്ര ചാന്ദ്ര ദൗത്യമായ ‘ആർട്ടിമിസ്’ (Artemis) പദ്ധതിയുടെ ഭാഗമായി ഇമാറാത്തി ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിൽ എത്തിക്കുമെന്നും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) ഡയറക്ടർ ജനറൽ സാലം ഹുമൈദ് അൽ മർറി വ്യക്തമാക്കി. അബുദാബിയിൽ നടന്ന ഫോർബ്സ് ഉച്ചകോടിയിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ചുരുങ്ങിയ ദിവസത്തെ ദൗത്യങ്ങൾക്ക് അപ്പുറം ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കുകയാണ് യുഎഇ ലക്ഷ്യമിടുന്നത്.
ഇതിനായി നാസയുമായി (NASA) സഹകരിച്ച് ചന്ദ്രനെ വലംവെക്കുന്ന ‘ഗേറ്റ്വേ’ ബഹിരാകാശ നിലയത്തിന്റെ എയർലോക്ക് നിർമ്മിക്കുന്ന ചുമതല യുഎഇ ഏറ്റെടുത്തിട്ടുണ്ട്. ഇതിലൂടെ ഒരു ഇമാറാത്തി ബഹിരാകാശ സഞ്ചാരിക്ക് ചന്ദ്രനിലേക്ക് പോകാനുള്ള അവസരം ലഭിക്കും. കൂടാതെ, സ്വദേശി ബഹിരാകാശ സമ്പദ്വ്യവസ്ഥ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇ നിർമ്മിച്ച ‘MBZ-SAT’ സാറ്റലൈറ്റിലെ 90 ശതമാനം ഭാഗങ്ങളും പ്രാദേശികമായാണ് നിർമ്മിച്ചതെന്നും അദ്ദേഹം അറിയിച്ചു. 2023-ലെ റാഷിദ് റോവർ ദൗത്യം പരാജയപ്പെട്ടെങ്കിലും കൂടുതൽ സാങ്കേതികവിദ്യകളോടെ ‘റാഷിദ് 2’, ‘റാഷിദ് 3’ റോവറുകൾ അടുത്ത 6 മാസത്തിനുള്ളിൽ വിക്ഷേപിക്കുമെന്നും അൽ മർറി കൂട്ടിച്ചേർത്തു.
Tag: