ദുബായ് : യുഎഇയിൽ വേനലവധി ആരംഭിക്കാനിരിക്കെ, കുട്ടികളിലെ ‘സമ്മർ സ്ലൈഡ്’ (Summer Slide) പ്രതിഭാസത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി വിദ്യാഭ്യാസ വിദഗ്ദ്ധർ. ദീർഘകാലത്തെ അവധി ദിവസങ്ങളിൽ കുട്ടികൾക്ക് പഠിച്ച കാര്യങ്ങളിൽ മറവി വരികയും പഠനമികവ് താഴേക്ക് പോവുകയും ചെയ്യുന്ന അവസ്ഥയാണിത്.
മാപ്പ് ഗ്രോത്ത് (MAP Growth) പഠന റിപ്പോർട്ടുകൾ പ്രകാരം, വേനലവധിയിൽ കുട്ടികൾക്ക് അവരുടെ പഠനമികവിന്റെ 20 മുതൽ 30 ശതമാനം വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതിൽ തന്നെ ഗണിതശാസ്ത്രത്തിലാണ് (Maths) കുട്ടികൾക്ക് ഏറ്റവും കൂടുതൽ പിന്നോട്ട് പോക്ക് ഉണ്ടാകുന്നത്. ആറാഴ്ചത്തെ അവധി കൊണ്ട് കുട്ടികളുടെ മാത്സ് കപ്പാസിറ്റി ഏകദേശം 2.6 മാസം പുറകോട്ട് പോകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
അവധിിക്കാലം വീണ്ടും ക്ലാസ് മുറികളാക്കി മാറ്റി കുട്ടികളെ മാനസിക സമ്മർദ്ദത്തിലാക്കരുതെന്നും, പകരം ജീവിതാനുഭവങ്ങളിലൂടെയുള്ള പഠനരീതികൾ പ്രോത്സാഹിപ്പിക്കണമെന്നും ജെംസ് എഡ്യൂക്കേഷൻ കൾച്ചർ ഓഫ് എക്സലൻസ് വൈസ് പ്രസിഡന്റ് ഡോ. ഫങ്കെ ബാഫൂർ ഒതുക്കോട് നിർദ്ദേശിക്കുന്നു. ദിവസവും 15-20 മിനിറ്റ് മാത്രം വായനയ്ക്കോ ലളിതമായ കണക്കുകൾക്കോ ആയി നീക്കിവെക്കുന്നതും സ്ക്രീൻ ടൈം കുറച്ച് കളിക്കളങ്ങളിൽ കുട്ടികളെ സജീവമാക്കുന്നതും ഈ പഠനനഷ്ടം പരിഹരിക്കാൻ സഹായിക്കുമെന്ന് സ്കൂൾ അധികൃതർ ഓർമ്മിപ്പിച്ചു.
Tag: