അബുദാബി : രോഗികൾക്ക് അസുഖം വരുന്നത് മുൻകൂട്ടി പ്രവചിക്കാനും തടയാനും സാധിക്കുന്ന അത്യാധുനിക ഹെൽത്ത് കെയർ സിസ്റ്റം അബുദാബിയിൽ യാഥാർത്ഥ്യമാകുന്നു. യുഎഇയിലെ പ്രമുഖ ഡിജിറ്റൽ ഹെൽത്ത് കമ്പനിയായ ‘M42’-ന്റെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡിമിട്രിസ് മൗലവാസ്ിലിസ് ആണ് അബുദാബിയുടെ വിപ്ലവകരമായ ഈ ആരോഗ്യ മുന്നേറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്.
രോഗികൾ ഡോക്ടറെ കണ്ട് സാധാരണ രീതിയിൽ ചികിത്സ തേടുമ്പോൾ, അവർ പോലും അറിയാതെ പശ്ചാത്തലത്തിൽ വൻതോതിലുള്ള ഡാറ്റാ വിശകലനം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘എമിറാത്തി ജീനോം പ്രോഗ്രാമിന്’ (Emirati Genome Programme) കീഴിൽ ഇതിനകം 9,40,000-ലധികം ജീനോമുകൾ (Genomes) ഇവിടെ സീക്വൻസ് ചെയ്ത് കഴിഞ്ഞു. ‘മലാഫി’ (Malafi) പ്ലാറ്റ്ഫോം വഴി 3.5 ബില്യൺ മെഡിക്കൽ റെക്കോർഡുകളാണ് M42 കൈകാര്യം ചെയ്യുന്നത്. പാൻഡെമിക്കുകൾ ആശുപത്രികളിൽ എത്തുന്നതിന് മുൻപ് തന്നെ കണ്ടെത്താൻ അബുദാബിയിലുടനീളം 100 മോണിറ്ററിംഗ് പോയിന്റുകളിൽ മലിനജലം പരിശോധിക്കുന്നു. ഓരോ നവജാത ശിശുവിനെയും സുഖപ്പെടുത്താവുന്ന 830-ലധികം രോഗാവസ്ഥകൾക്കായി ഇവിടെ പരിശോധിക്കുന്നു.
രോഗിയുടെ ജനിതക ഘടനയ്ക്ക് അനുസരിച്ച് കൃത്യമായ മരുന്നും അതിന്റെ അളവും നിശ്ചയിക്കുന്ന സാങ്കേതികവിദ്യ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ക്ലീവ്ലാൻഡ് ക്ലിനിക് അബുദാബി, ദാനത് അൽ ഇമാറാത്ത് തുടങ്ങിയ ആശുപത്രികളിൽ പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്ന എഐ ക്ലിനിക്കൽ പ്ലാറ്റ്ഫോം വഴി ഡോക്ടർമാർക്ക് അറബിയിലോ ഇംഗ്ലീഷിലോ രോഗിയുടെ വിവരങ്ങൾ ചോദിച്ചറിയാം. എഐ ഒരു ക്ലിനിക്കൽ പങ്കാളി മാത്രമാണെന്നും ഡോക്ടർമാർക്ക് പകരക്കാരനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.