ദുബായ് : ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ആഗോള സർവീസുകളുടെ 75 ശതമാനം പുനരാരംഭിച്ചതായി അറിയിച്ചു. 2026 ജൂൺ 1ഓടെ പൂർണ പ്രവർത്തനത്തിലേക്ക് മടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വീണ്ടും ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി. വിമാന സർവീസുകൾ സാധാരണ നിലയിലാകുന്നതിനൊപ്പം ബഹ്റൈൻ വഴി യാത്രക്കാരെ വീണ്ടും ബന്ധിപ്പിക്കുകയാണെന്നും അറിയിച്ചു.
ഇപ്പോൾ 24 രാജ്യങ്ങളിലായി 40 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുണ്ടെന്നും ഇത് കമ്പനിയുടെ ആകെ നെറ്റ്വർക്കിന്റെ 75 ശതമാനമാണെന്നും ഗൾഫ് എയർ അറിയിച്ചു. ഘട്ടംഘട്ടമായ പുനരാരംഭ പദ്ധതിയുടെ ഭാഗമായി സർവീസുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. പുനരുജ്ജീവന കാലയളവിൽ യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ ജീവനക്കാർ മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്ന് ഗൾഫ് എയർ സിഇഒ മാർട്ടിൻ ഗൗസ് പറഞ്ഞു.