ദുബായ് : അടിയന്തര സാഹചര്യങ്ങൾക്കായി മാത്രം നീക്കിവെച്ചിട്ടുള്ള റോഡിന്റെ ഇടതുവശത്തെ പ്രത്യേക വരിയിലൂടെ (Hard Shoulder) മറ്റ് വാഹനങ്ങളെ മറികടന്ന് പോയതിന് ദുബായിൽ ഈ വർഷം ഇതുവരെ 4,504 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസ് അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ്, സിവിൽ ഡിഫൻസ്, പോലീസ് വാഹനങ്ങൾ എന്നിവയ്ക്ക് സുഗമമായി കടന്നുപോകാനും തകരാറിലായ വാഹനങ്ങൾ സുരക്ഷിതമായി നിർത്താനും മാത്രമാണ് ഹാർഡ് ഷോൾഡർ അനുവദിച്ചിട്ടുള്ളത്. ഇവിടെയുള്ള നിയമലംഘനങ്ങൾ അപകടങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം രക്ഷാപ്രവർത്തനങ്ങൾ വൈകാനും കാരണമാകുന്നുണ്ടെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി.
ഈ വർഷം ഫെബ്രുവരി മാസത്തിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ (1,638) റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ 1,379-ഉം, മാർച്ചിൽ 676-ഉം, മെയ് മാസത്തിൽ 482-ഉം, ഏപ്രിലിൽ 329-ഉം കേസുകൾ വീതം രേഖപ്പെടുത്തി. നിയമം ലംഘിച്ച് ഹാർഡ് ഷോൾഡറിലൂടെ വാഹനം ഓടിക്കുന്നവർക്ക് ഫെഡറൽ ട്രാഫിക് നിയമപ്രകാരം 1,000 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. ദുബായ് പോലീസ് ആപ്പ് വഴിയും 901 എന്ന നമ്പറിലെ ‘വി ആർ ഓൾ പോലീസ്’ സേവനം വഴിയും ഇത്തരം ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്ക് സാധിക്കും. ഗതാഗതക്കുരുക്കുള്ള സമയങ്ങളിൽ ക്ഷമയോടെ നിയമങ്ങൾ പാലിക്കണമെന്നും ഏതാനും മിനിറ്റുകൾ ലാഭിക്കാൻ വേണ്ടി മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കരുതെന്നും പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.