തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ തരംഗത്തിൽ എൽഡിഎഫിനെ തൂത്തെറിഞ്ഞ് യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ, സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 140 അംഗ നിയമസഭയിൽ 90-ലധികം സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയതോടെയാണ്, യുഡിഎഫിന്റെ തിരിച്ചുവരവ് പ്രവചിച്ച സതീശൻ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. “മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; ടീം യുഡിഎഫ്. കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കും” എന്ന കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. വിജയത്തിന്റെ ആവേശം നിറയുന്ന ‘തൂക്കി ടീം യുഡിഎഫ്’ എന്ന പോസ്റ്ററും അദ്ദേഹം ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സതീശൻ. പിണറായി സർക്കാരിന്റെ ഹാട്രിക് സ്വപ്നങ്ങളെ തകർത്ത് പത്ത് വർഷത്തിന് ശേഷം യുഡിഎഫിനെ ഭരണത്തിലേക്ക് എത്തിച്ചതിൽ സതീശന്റെ തന്ത്രപരമായ നീക്കങ്ങൾ വലിയ പങ്കുവഹിച്ചു. സതീശന്റെ കണക്കുകൂട്ടലുകൾ പൂർണ്ണമായും ശരിവെക്കുന്ന ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്തുടനീളം വീശിയടിച്ച ഭരണവിരുദ്ധ പലതും തകർന്നുവീണു. എൽഡിഎഫ് മന്ത്രിസഭയിലെ പ്രമുഖരായ ഒ.ആർ. കേളു, വി.എൻ. വാസവൻ തുടങ്ങിയവർ പരാജയപ്പെട്ടത് ഭരണപക്ഷത്തിന് വലിയ ആഘാതമായി. അതേസമയം, വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. ഈ തിരഞ്ഞെടുപ്പിൽ ബിജെപിയും സംസ്ഥാനത്ത് നിർണ്ണായകമായ നേട്ടമുണ്ടാക്കി. നേമം മണ്ഡലം തിരിച്ചുപിടിച്ച ബിജെപി, തിരുവനന്തപുരം ജില്ലയിലെ തന്നെ മറ്റ് രണ്ട് മണ്ഡലങ്ങളിലും പാലക്കാടും ശക്തമായ പോരാട്ടത്തിനൊടുവിൽ ലീഡ് നിലനിർത്തുന്നുണ്ട്. നിയമസഭയിൽ ബിജെപിയുടെ സാന്നിധ്യം ശക്തമാകുന്നത് വരും കാലങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ ജനങ്ങൾ നൽകിയ ശക്തമായ വിധിയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ യുഡിഎഫ് നേതൃത്വം യോഗം ചേർന്ന് പുതിയ സർക്കാരിന്റെ രൂപീകരണ നടപടികളിലേക്ക് കടക്കും.