അബുദാബി : ആദ്യകാല ശിശുവിദ്യാഭ്യാസ രംഗത്ത് (Early Childhood Education) ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള സമഗ്രമായ ഒരു ചട്ടക്കൂട് രൂപീകരിക്കാൻ യുഎഇക്ക് സാധിച്ചതായി ഖലീഫ ഇന്റർനാഷണൽ അവാർഡ് ഫോർ ഏർലി ലേണിംഗ് അവാർഡിംഗ് കമ്മിറ്റി വിലയിരുത്തി. കുട്ടികളുടെ ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ വളർച്ച ഉറപ്പാക്കുന്നതിനായി യുഎഇ ഭരണകൂടം നടപ്പിലാക്കിയ കൃത്യമായ നിയമനിർമ്മാണങ്ങളും വിവിധ തന്ത്രപ്രധാന പദ്ധതികളുമാണ് ഈ നേട്ടത്തിന് അടിത്തറയിട്ടത്.
അബുദാബിയിൽ ചേർന്ന കമ്മിറ്റിയുടെ വാർഷിക യോഗത്തിലാണ് വിദഗ്ധർ ഇക്കാര്യം വ്യക്തമാക്കിയത്. ‘എർത്ത് സായിദ് ഫിലാൻട്രോപീസിന്’ (Erth Zayed Philanthropies) കീഴിലുള്ള ഖലീഫ അവാർഡ് ഫോർ എഡ്യൂക്കേഷന്റെ പ്രധാന വിഭാഗങ്ങളിലൊന്നാണ് ഈ അന്താരാഷ്ട്ര അവാർഡ്. മികച്ച പ്രോഗ്രാമുകൾ, അധ്യാപന രീതികൾ, ഗവേഷണങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആദ്യകാല ശിശുസംരക്ഷണ രംഗത്തെ യുഎഇയുടെ തനത് മാതൃക ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി പങ്കുവെക്കാൻ ഈ പുരസ്കാരത്തിലൂടെ സാധിക്കുന്നുണ്ടെന്ന് കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഖലീഫ അവാർഡ് ഫോർ എഡ്യൂക്കേഷൻ സെക്രട്ടറി ജനറൽ ഹുമൈദ് അൽ ഹൂത്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുഎസിലെ റട്ജേഴ്സ് യൂണിവേഴ്സിറ്റി പ്രൊഫസർ സ്റ്റീവൻ ബാർനെറ്റ്, യുകെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ഇറാം സിറാജ്, ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ നിർമ്മല റാവു, നാഷണൽ അക്കാദമി ഫോർ ചൈൽഡ്ഹുഡ് ഡെവലപ്മെന്റ് പ്രസിഡന്റ് ഡോ. മീര അൽ കാബി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുത്തു. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികൾക്കായി ഒരുക്കുന്ന മികച്ച പഠനാവസരങ്ങളെ പുരസ്കാരത്തിലൂടെ വെളിച്ചത്തുകൊണ്ടുവരാൻ സാധിച്ചതായി ഹുമൈദ് അൽ ഹൂത്തി പറഞ്ഞു. വരും വർഷങ്ങളിലെ പുരസ്കാര നിർണ്ണയത്തിനായുള്ള ശാസ്ത്രീയ മാനദണ്ഡങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.