അബുദാബി : ഫോൺ കോൾ എടുക്കാത്തതിനെ തുടർന്ന് മുൻ സഹപ്രവർത്തകയ്ക്ക് വാട്സാപ്പിൽ അധിക്ഷേപകരമായ വോയ്സ് നോട്ട് അയച്ച യുവതിക്ക് അബുദാബി ക്രിമിനൽ കോടതി 30,000 ദിർഹം പിഴ ചുമത്തി. ഇതിന് പുറമെ ഇരയായ യുവതിക്ക് താൽക്കാലിക നഷ്ടപരിഹാരമായി 21,000 ദിർഹം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ദേഷ്യം വന്നപ്പോൾ പെട്ടെന്നുണ്ടായ വികാരത്തള്ളിച്ചയിൽ അയച്ച ഏതാനും സെക്കൻഡുകൾ മാത്രം നീളമുള്ള ഈ വോയ്സ് മെസ്സേജ് പിന്നീട് കേസിൽ ശക്തമായ തെളിവായി മാറുകയായിരുന്നു.
തന്നെ അവഗണിച്ചതിലുള്ള ദേഷ്യം തീർക്കാൻ സുഹൃത്തിനെ അടൂത്തറിയാവുന്നത് കൊണ്ട് മാത്രമാണ് സന്ദേശം അയച്ചതെന്നും അല്ലാതെ അപമാനിക്കാൻ മനഃപൂർവ്വം ഉദ്ദേശിച്ചിരുന്നില്ലെന്നും അന്വേഷണ വേളയിൽ യുവതി വാദിച്ചു. എന്നാൽ വ്യക്തിപരമായ സൌഹൃദങ്ങളുടെ പേരിൽ ഇത്തരം ഡിജിറ്റൽ അധിക്ഷേപങ്ങൾക്ക് നിയമത്തിൽ യാതൊരുവിധ ഇളവും നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴിയോ മെസ്സേജിങ് ആപ്പുകൾ വഴിയോ ആശയവിനിമയം നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഡിജിറ്റൽ രേഖകൾ സൈബർ കേസുകളിൽ കൃത്യമായ തെളിവായി സ്വീകരിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.