ദുബായ് : ദുബായിൽ വിഐപി/ഫാൻസി കാർ നമ്പർ പ്ലേറ്റുകൾക്ക് ആഗോള നിക്ഷേപകർക്കിടയിൽ ഡിമാൻഡ് കുതിച്ചുയരുന്നതായി വിപണിയിലെ ട്രേഡർമാർ വ്യക്തമാക്കുന്നു. വെറുമൊരു അലങ്കാരത്തിനപ്പുറം വൻ ലാഭം തരുന്ന മികച്ചൊരു ദീർഘകാല നിക്ഷേപമായാണ് പ്രവാസികളും വിദേശികളും ഇപ്പോൾ ഫാൻസി നമ്പറുകളെ കാണുന്നത്. രണ്ട്, മൂന്ന് അക്ക നമ്പറുകൾക്കും എ, ബി, സി തുടങ്ങിയ പഴയ കോഡ് സീരീസുകൾക്കുമാണ് വിപണിയിൽ ഏറ്റവും കൂടുതൽ മൂല്യമുള്ളത്.
കോവിഡിന് മുൻപ് 2,000 മുതൽ 3,000 ദിർഹം വരെ മാത്രം വിലയുണ്ടായിരുന്ന ചില നാലക്ക നമ്പറുകൾക്ക് നിലവിൽ 18,000 ദിർഹത്തിന് മുകളിലാണ് വിപണി മൂല്യം. സാധാരണ രണ്ട് അക്ക നമ്പറുകളുടെ വില ഇപ്പോൾ 45 ലക്ഷം മുതൽ 60 ലക്ഷം ദിർഹം വരെയാണ്. സിംഗിൾ ഡിജിറ്റ് നമ്പറുകൾക്കാണ് വിപണിയിൽ ഏറ്റവും ഉയർന്ന വില ലഭിക്കുന്നത്. 0, 1, 7 തുടങ്ങിയ അക്കങ്ങൾ അടങ്ങിയ നമ്പറുകൾ സ്വന്തമാക്കാൻ ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള വൻകിട ബിസിനസുകാർ മത്സരിക്കുകയാണ്. എന്നാൽ വിപണിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ഇത്തരം നമ്പറുകളിൽ പണം നിക്ഷേപിക്കരുതെന്നും, കൃത്യമായ പഠനത്തിന് ശേഷം മാത്രമേ വാങ്ങാവൂ എന്നും വിദഗ്ദ്ധർ ഉപദേശിക്കുന്നു.