അബുദാബി : യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽവേയിലെ യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കർശന സുരക്ഷാ-യാത്രാ മാനദണ്ഡങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. യാത്രക്കാർ വരുത്തുന്ന വിവിധ നിയമലംഘനങ്ങൾക്ക് 200 മുതൽ 10,000 ദിർഹം വരെയാണ് പിഴ ചുമത്തുക. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, മറ്റൊരാളുടെ ടിക്കറ്റ് ദുരുപയോഗം ചെയ്യുക, സീറ്റുകളിൽ കാലുകുത്തി ഇരിക്കുക, മാലിന്യങ്ങൾ വലിച്ചെറിയുക എന്നിവയ്ക്ക് 200 ദിർഹമാണ് പിഴ. ട്രെയിനിലോ സ്റ്റേഷൻ പരിസരങ്ങളിലോ പുകവലിക്കുന്നതിനും വേപ്പിംഗിനും (Vaping), സഹയാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നതിനും, പൊതുസ്ഥലത്ത് തുപ്പുന്നതിനും പുറമെ അനുമതിയില്ലാതെ വാണിജ്യ ചിത്രീകരണങ്ങൾ നടത്തിയാലും 500 ദിർഹം പിഴ ഒടുക്കേണ്ടി വരും.
ട്രെയിനിന്റെ വാതിലുകൾ തടസ്സപ്പെടുത്തുകയോ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ വാതിൽ തുറക്കാൻ ശ്രമിക്കുകയോ ചെയ്താൽ കടുത്ത പിഴയാണ്കാത്തിരിക്കുന്നത്. ഒപ്പം, അടിയന്തര സാഹചര്യങ്ങളിലല്ലാതെ എമർജൻസി ബ്രേക്കോ അലാറമോ ദുരുപയോഗം ചെയ്യുന്നവർക്കും, റെയിൽവേ ട്രാക്കിലേക്ക് അനധികൃതമായി പ്രവേശിക്കുകയോ പൊതുസ്വത്ത് നശിപ്പിക്കുകയോ ചെയ്യുന്നവർക്കും 5,000 മുതൽ 10,000 ദിർഹം വരെ ഭീമമായ തുക പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷിതമായ യാത്രയ്ക്കായി പൊതുജനങ്ങൾ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.