ദുബായ് : ഫുട്ബോൾ ലോകകപ്പ് ആവേശം ലോകമെമ്പാടും പടരുമ്പോൾ ദുബായിൽ നിന്നുള്ള ഒരു അപൂർവ്വ വജ്ര ട്രോഫിയുടെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മകന്റെ ലെഗോ ബ്ലോക്കുകൾ (Lego blocks) ഉപയോഗിച്ച് നിർമ്മിച്ച ലോകകപ്പ് ട്രോഫി മാതൃകയെ 18 കാരറ്റ് സ്വർണ്ണവും 900 വജ്രങ്ങളും പതിപ്പിച്ചു കോടികൾ വിലമതിക്കുന്ന അമൂല്യ സൃഷ്ടിയാക്കി മാറ്റിയിരിക്കുകയാണ് ദുബായിലെ ഒരു പ്രമുഖ ജ്വല്ലറി വ്യാപാരി. ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട് പാർക്കിലെ ‘പാഷൻ ജ്വല്ലേഴ്സ്’ ഉടമയായ ഹേമന്ത് കരംചന്ദ് ആണ് മകന്റെ കളിപ്പാട്ടത്തിന് ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രത്തിളക്കം നൽകിയത്.
തന്റെ പത്ത് വയസ്സുകാരനായ മകൻ യാഷ് രണ്ടു മൂന്നു ദിവസങ്ങൾ കഷ്ടപ്പെട്ട് ലെഗോ സെറ്റ് ഉപയോഗിച്ച് ഈ ട്രോഫി ഉണ്ടാക്കുന്നത് കണ്ടപ്പോഴാണ് ഹേമന്തിന് ഈ ആശയം തോന്നിയത്. മകന്റെ കഠിനാധ്വാനത്തെയും ക്രിയേറ്റിവിറ്റിയെയും പ്രോത്സാഹിപ്പിക്കാനും അവന് വലിയൊരു സർപ്രൈസ് നൽകാനുമായിരുന്നു പിതാവിന്റെ ഈ വേറിട്ട നീക്കം. തുടർന്ന് ജ്വല്ലറിയിലെ വിദഗ്ദ്ധരായ തൊഴിലാളികൾക്കൊപ്പം ചേർന്ന് 35 ദിവസത്തെ കഠിനാധ്വാനത്തിലൂടെയാണ് ഈ ലെഗോ ട്രോഫിയെ വജ്ര വിസ്മയമാക്കി മാറ്റിയത്. ഏകദേശം 3 ലക്ഷം ദിർഹം (81,000 ഡോളറിലധികം) മൂല്യമുള്ള ഈ ട്രോഫി ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ലെഗോ സെറ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഈ അപൂർവ്വ ട്രോഫി വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കുട്ടികളിൽ കായിക ആവേശവും ക്രിയേറ്റിവിറ്റിയും വളർത്താനായി യു.എ.ഇയിലെ വിദ്യാലയങ്ങളിലും ക്ലബുകളിലും പ്രദർശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇത് ചാരിറ്റിക്കായി ലേലം ചെയ്യാനോ അല്ലെങ്കിൽ ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് കൈമാറാനോ ആണ് പദ്ധതി.